Monday, December 29, 2008

യാത്രക്കാരുടെ ശ്രദ്ധക്ക്

അങ്ങിനെ.... ഒരു ക്രിസ്മസ് കൂടി.. വന്നൂ...
പോയീ....

ഒരു കൊല്ലം കൂടി അവസാനിക്കാറായി...
ഓര്‍മ്മയുടെ പുസ്തകത്തിലേക്ക് ഒരിതള്‍ കൂടി..

ഒരുപാട് പുതിയ അനുഭവങ്ങളെ തന്നൂ 2008..
കൂട്ടത്തില്‍ അവസാനത്തേതായി തനിച്ച് യാത്ര ചെയ്യാനായി ഒരവസരവും...
എവിടേക്കാണാവോ എന്നു വിചാരിച്ച് ആരും അന്തംവിടൊന്നും വേണ്ട...
ഇവിടെ അടുത്തേക്കു തന്നെയാ....
ദേ ഈ കോഴിക്കോട് വരെ.... ആകെക്കൂടി ഒരു നാലഞ്ച് മണിക്കൂര്‍ യാത്ര.
എങ്കില്‍ പോലും, വാഹന എസ്കോര്‍ട്ടും, ആളകമ്പടിയും ഒന്നും ഇല്ലാതെ സ്വന്തം ഉത്തരവാദിത്വത്തിലുള്ള യാത്രയുടെ ത്രില്ലിലായിരുന്നു ഞാന്‍..
നഴ്സറി ക്ലാസ്സിലേക്ക് കുട്ടികളെ ഒരുക്കി വിടുന്നതു പോലെ, കുപ്പിയില്‍ നാരങ്ങ വെള്ളവും, പഴവും, മിഠായിയുമൊക്കെ മുത്തശ്ശി ഒരുക്കി വെച്ചു.
ഞാന്‍ സ്വന്തം നിലയില്‍ രണ്ട് പുസ്തകങ്ങളും എടുത്തു വെച്ചു.
എന്റെ ഫോണ്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതലായി, ഞാന്‍ പാട്ടു കേള്‍ക്കുന്നതിനായി ഉപയോഗിക്കുന്നതിനാല്‍ ഇതു പോലെയുള്ള ഒന്നു രണ്ട് യാത്രകള്‍ക്കാവശ്യമായ പാട്ടുകള്‍ അതിലുണ്ടാവും. എന്നിട്ടും പോരാഞ്ഞിട്ട് ഞാന്‍ 'ഗജിനി'യിലേയും 'ലാപ്ടോപ്പി'ലേയും പുതിയ പാട്ടുകള്‍ കൂടി ഫോണിലേക്കാക്കി...
എന്നിട്ടോ....
ഒരുക്കങ്ങളൊക്കെ വെറുതെയായീന്നു പറഞ്ഞാല്‍ മതിയല്ലോ....

സീറ്റില്‍ ഒന്ന് അമര്‍ന്നിരിക്കാന്‍ പറ്റിയിട്ടു വേണ്ടേ പുസ്തകത്തിന്റെ കാര്യൊക്കെ ആലോചിക്കാന്‍...???
കുണ്ടും കുഴിയും, ഇടക്ക് ഇത്തിരി റോഡും എന്ന നിലയിലാണു കാര്യങ്ങള്‍..
ബസ്സാണെങ്കില്‍ നിലം തൊടാതെ പറക്കുകയും...
വായിക്കുന്നത് പോയിട്ട് ഒന്ന് 'നാരായണ' എന്നു ജപിക്കാന്‍ പോലും മനസ്സുവന്നില്ല..

ഒരു ഒന്നര വയസ്സുകാരിയെ സഹയാത്രികയായി കിട്ടിയതു കാരണം പാട്ടിന്റേയും ആവശ്യം നേരിട്ടില്ല. കോഴിക്കോട് എത്തുന്നതു വരെ തുടര്‍ച്ചയായി കരച്ചില്‍കച്ചേരി തന്നെയായിരുന്നു.

മുത്തശ്ശി തന്നയച്ചതില്‍ മിഠായി മാത്രം ഉപകരിച്ചു. മിഠായി കിട്ടിയാല്‍ കരച്ചില്‍ നിര്‍ത്തുമെന്നു കരുതി, മിഠായി വാവയ്ക്കു കൊടുത്തു. കരച്ചില്‍ ഒരിത്തിരി നേരം നിര്‍ത്തി വെച്ചതിനു ബദലായി, ആ ചോക്ലേറ്റ് മുഴുവന്‍ എന്റെ ദേഹത്തും ഉടുപ്പിലും വെച്ചു തേച്ച് കുഞ്ഞുവാവ മധുരമായി പകരം വീട്ടി..

ഇങ്ങനെയൊക്കെയാണെങ്കിലും,അതൊരു രസമുള്ള യാത്രയായിരുന്നു.
മാവൂരിലേക്കാണെന്നു കരുതി, മാവൂര്‍ റോഡ് വഴി പോകുന്ന സിറ്റി ബസ്സില്‍ ചാടിക്കയറിയതൊഴിച്ചാല്‍, വേറെ വല്ല്യ അബദ്ധമൊന്നും കാണിക്കാതെ ഞാന്‍ വീട്ടിലെത്തി.
അവിടെ എല്ലാരുടേയും സ്വീകരണവും, അഭിനന്ദനവും ഒക്കെകൂടിയായപ്പൊ യാത്ര ക്ഷീണം മറന്നൂന്ന് മാത്രമല്ല, ചെരുപ്പ് അഴിച്ചു വെച്ചിട്ടും എനിക്കിത്തിരി പൊക്കം കൂടിയതു പോലെ..
ഈ തനിച്ചുള്ള യാത്ര, എന്റെ 'കുട്ടി ഇമേജി'ല്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കുമെന്നു പോലും തോന്നിപ്പോയി.

കുറേ നാളുകള്‍ക്ക് ശേഷം എല്ലാര്‍ക്കും ഒത്തുചേരാന്‍ കിട്ടിയ അവസരമായതിനാലും, ക്രിസ്മസ് അവധിക്കാലം ആയതിനാലും എല്ലാരും വല്ല്യ വല്ല്യഛന്റെ അറുപതാം പിറന്നാളിനു എത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു.
എല്ലാരേയും കൂടെ കണ്ടപ്പോ അഛനും എന്റെ ഏട്ടന്‍ കിരണും വരാതിരുന്നതിന്റെ സങ്കടം ഞാനും മറന്നു.
പഠിത്തം കഴിഞ്ഞ് ജോലിക്കാരായതില്‍ പിന്നെ ഏട്ടന്മാരെയെല്ലാവരേയും ഒരുമിച്ച് കാണാന്‍ കിട്ടുന്നത് തന്നെ കുറവാണു.
കുറച്ച് കഴിഞ്ഞപ്പോഴാണു തീരെ പരിചയമില്ലാത്തൊരാളെ ആ കൂട്ടത്തില്‍ കണ്ടത്. കാണാനാണെങ്കില്‍ നല്ല സ്റ്റൈലും..

ആരാണീ പുതുമുഖം എന്ന് വെറുതെ ഒന്നറിഞ്ഞിരിക്കാമല്ലോ എന്നു മാത്രം കരുതിയാണു, ഞാന്‍ വല്ല്യേട്ടന്റെ മകന്‍ നാലു വയസ്സുകാരന്‍ ആദിത്യനോട് അന്വേഷിച്ചത്.
വേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി അവന്റെ നില്‍പും ഭാവവും ഒക്കെ കണ്ടപ്പോള്‍..
ഇപ്പോഴത്തെ കുട്ടികളുടെ അടുത്തു പിടിച്ചു നില്‍ക്കാന്‍ വല്ല്യ കഷ്ടപ്പാടാണെന്നേ...
നമ്മള്‍ മനസ്സില്‍ കാണുമ്പോഴേക്കും അവരൊക്കെ മാനത്തു കണ്ടു കഴിഞ്ഞിരിക്കും.
എന്തായാലും വല്ലവിധത്തിലും, ആദിത്യനെ മണിയടിച്ച് വിവരങ്ങളൊക്കെ അറിഞ്ഞുവെച്ചു. അമ്മായിയുടെ മും ബൈയില്‍ ഉള്ള ഏട്ടന്റെ മകനാണു. അപ്പോ വെറുതെയല്ല എനിക്കൊരു ബോളിവുഡ് ഛായ തോന്നിയത്...!!!

ഏട്ടന്മാരുടെ കൂട്ടുകാരും കൂടി വൈകുന്നേരമായപ്പോള്‍ എത്തിചേര്‍ന്നതോടെ, വീട് നിറഞ്ഞു.. ആള്‍ക്കാരെ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും...

എല്ലാ ഒത്തുചേരലിന്റേയും ഏറ്റവും രസമുള്ള ഭാഗം, രാത്രി ഭക്ഷണവും കഴിഞ്ഞ് തിരക്കുകളൊക്കെ അവസാനിച്ചതിനു ശേഷമുള്ള വര്‍ത്തമാന സദസ്സാണല്ലോ...
അന്തര്‍ദ്ദേശീയവും ദേശീയവുമായ വിഷയങ്ങളില്‍ തുടങ്ങി, നാട്ടിലേക്കും വീട്ടിലേക്കും നീളുന്ന വിശേഷം പറച്ചില്‍..
കളിയാക്കലും കാലുവാരലുമായി കൊണ്ടും കൊടുത്തും മുന്നേറുമ്പൊ സമയം പോണതറിയേ ഇല്ല.
'ഇനിയും ഈ തണുപ്പിലിരുന്നാല്‍ നാളേക്ക് പല്ലുവേദന ഉറപ്പാണെന്നും പറഞ്ഞ് വല്ല്യമ്മ വളന്ററി റിട്ടയര്‍മെന്റ് എടുത്തപ്പോഴാണു പന്ത്രണ്ടുമണി കഴിഞ്ഞിട്ട് നേരം കുറേയായി എന്നത് അറിഞ്ഞതു തന്നെ..

സമയം പോകുന്നത് അറിയുന്നതേ ഇല്ല..

മണിക്കൂറുകളും ദിവസങ്ങളും, മാസങ്ങളും മിന്നല്‍ വേഗത്തിലാണു കടന്നു പോകുന്നത്..

ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞതേ ഇല്ല...

എന്തൊരു വേഗതയേറിയ യാത്ര....