Thursday, January 3, 2013

ഇനിയും..


ചത്തു മലച്ചയീ അക്ഷരങ്ങള്‍
നമുക്കിടയില്‍, കരിയുറുമ്പുകള്‍ പോലെ
ഒഴുകി പരക്കുന്നതെനിക്കിഷ്ടമേയല്ല.
നോക്കൂ…
പറഞ്ഞു തീര്‍ക്കട്ടെ, ഞാനീ
യനിഷ്ടങ്ങള്‍, നാളേയ്ക്കു മുമ്പേ.
പക്ഷേ…
പ്രണയം മരിച്ച വിരല്‍ത്തുമ്പിനാലേ
നീയെന്നെയിനിയും തലോടരുത്,
സൂചിമുനയിലെന്റെ ചോര പൊടിയുന്നു.
തുടുത്തു തുളുമ്പാത്ത നെഞ്ചിലേക്കിനിയും
നീയെന്നെ ചേര്‍ത്തുവെയ്ക്കരുത്,
മഞ്ഞുകട്ടയിലെന്റെ മനസ്സിടിയുന്നു.
മരവിച്ച ചുണ്ടുകളിനിയുമെന്റെ
ചുണ്ടിലമര്‍ത്തരുത്,
ചീഞ്ഞൊരിഷ്ടം ചവര്‍ക്കുന്നെനിയ്ക്ക്.
കുറുകിയുരുമ്മുന്ന പ്രേമഗീതങ്ങളെന്റെ
കാതിലിനിയും മൂളരുത്,
ഉരുക്കിയൊഴിച്ച വാക്കെന്റെ ചെവി മൂടുന്നു.
അടുത്തടുത്ത് മനസ്സ്തൊട്ടിരിക്കുമ്പോലെ
ചേര്‍ന്നിരിക്കാനിനിയുമൊരുങ്ങരുത്,
 കെട്ട ഗന്ധമെന്റെയുള്ള് മൂടുന്നു.
കണ്ണില്‍ നോക്കി മനസ്സ് കാണാ-
നിനിയും പറയരുത്,
കനല്‍ മൂടിയ പുകയിലെന്റെ കണ്ണ് കലങ്ങുന്നു.
ഏറെ പറഞ്ഞിട്ടും ഒന്നുണ്ടി-
നിയും പറഞ്ഞു തീരാതെ,
നിന്നെയെനിക്കേറെ ഏറെയിഷ്ടം

കയം

രാവിലെ കിടക്കയില്‍ നിന്നെണീറ്റതും, കൊതുമ്പുവള്ളത്തിലേക്ക് കാലെടുത്തു വെച്ചതുമാതിരി ഒരു ഓളം വെട്ടല്‍. കയ്പുനീരിന്റെ ഉറവകള്‍ വായിലെങ്ങും പൊട്ടിമുളയ്ക്കുന്നു. എട്ടാം മാസം തികഞ്ഞതില്‍ പിന്നെ മിക്ക പ്രഭാതങ്ങളിലും കൂട്ടിനെത്തുന്നുണ്ട് ഈ തലകറക്കം. കണ്ണടച്ച് കിടക്കയിലേക്ക് തിരിച്ചു വീഴുമ്പോള്‍, ഈയവസ്ഥയില്‍ ആശുപത്രി വരെ എങ്ങനെയെത്തും എന്ന ചിന്തയായിരുന്നു മനസ്സില്‍. ഇന്ന് സുമതി ഡോക്ടറെ കാണേണ്ട ദിവസമാണ്.
ശരീരത്തിന്റെ ആവലാതികള്‍ക്കിടയിലും മനസ്സ് കുഞ്ഞുണ്ണിയുടെ ചലനങ്ങളുടെ പിന്നാലെയായിരുന്നു. ഉള്ളിലൊരു ജീവന്റെ തുടിപ്പായി കുഞ്ഞുണ്ണി വന്നുവെന്ന് അറിഞ്ഞതുമുതല്‍ ഒരു മുത്തുചിപ്പി പോലെ കുഞ്ഞുണ്ണിക്കു ചുറ്റിനുമായിരുന്നു ചിന്തകള്‍.അമലിന്റെ കൂടെ ജീവിക്കാനിറങ്ങിയപ്പോള്‍ പിന്നില്‍ വന്നു വീണ അണുബോം ബില്‍ വേരുകളും ചില്ലകളും വെന്തുരുകിപ്പോയി ഒറ്റത്തടിയായി മാറിയിരുന്നു അമ്മു. സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ , ജീവിതം മുന്നില്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ഒരു വലിയ ശൂന്യതയായി അനുഭവിച്ചുതുടങ്ങിയ സമയത്താണ് എല്ലാ നഷ്ടങ്ങള്‍ക്കും പകരമായി കുഞ്ഞുണ്ണിയെ ഓമനിക്കാനായി കിട്ടിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ സംസാരിച്ചു തുടങ്ങിയതാണ് അമ്മു കുഞ്ഞുണ്ണിയോട്. വല്ലപ്പോഴും വരുന്ന അമലിന്റെ ഫോണിലല്ലാതെ മിണ്ടിപ്പറയാന്‍ ആരുമില്ലാത്ത ശ്വാസം മുട്ടലിനൊരറുതിയായത് അപ്പോഴാണ്. ഉള്ള് നിറയുന്ന സ്നേഹത്തോടൊപ്പം കട്ടി കൂടിയ ഏകാന്തത കൂടി രക്തത്തിലൂടെ പങ്കുവെക്കുന്നതിനാലാവും അമ്മുവും കുഞ്ഞുണ്ണിയും തമ്മിലൊരു പ്രത്യേക ഭാഷ ആദ്യം മുതലേ ഉരുത്തിരിഞ്ഞിരുന്നു. ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട അമ്മുവിനു കുഞ്ഞുണ്ണിയുടെ ചലനങ്ങളെ വായിച്ചെടുക്കല് എളുപ്പമായിരുന്നു.

ഇന്നെന്താണാവോ, കുഞ്ഞുണ്ണിക്കും തീരെ ഉഷാറില്ലാത്ത ദിവസമാണെന്നു തോന്നുന്നു. വല്യ അനക്കങ്ങളും അഭ്യാസങ്ങളും ഒന്നും കാണുന്നില്ല. കൈ അറിയാതെ തന്നെ വീര്‍ത്ത വയറിലെത്തിയതും, പുതപ്പിനടിയില്‍ നിന്നെന്ന പോലെ ഒരു കുഞ്ഞു കൈ മുഴച്ചു വന്നു തൊട്ടതോടെ ആകെയൊന്നു കുളിര്‍ത്തു. വായില്‍ പൊടിയുന്ന കയ്പിനും ശമനം.

ആശുപത്രിയില്‍ ഇപ്പോഴേ ആളു കൂടിയിട്ടുണ്ടാവും. ഇനിയും കിടന്നാല്‍ ശരിയാവില്ല. കുഞ്ഞുണ്ണി മൗനം തുടരുകയാണ്. പാട്ട് കേള്‌പ്പിച്ചാല്‍ സന്തോഷിക്കുന്ന ആളാണ്‌ കുഞ്ഞുണ്ണി , പക്ഷേ ഇന്ന് പാട്ടിലും അലിയുന്ന മട്ടില്ല , ദേഹത്ത് പച്ചവെള്ളം വീണപ്പോള്‍ പോലുമില്ല പ്രതിഷേധം. കുഞ്ഞുണ്ണിയുടെ മ്ലാനത നെഞ്ചിലൊരു എരിച്ചിലായി പുകയുന്നു. ഒരു ഗ്ലാസ്സ് തണുത്ത പാലില്‍ അതലിയിച്ചു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ വിനോദിനെ വിളിച്ച് കാറുമായി താഴെ വരാന്‍ ഏര്‍പ്പാടാക്കി. ഇറങ്ങുന്നതിനു മുന്നേ കണ്ണാടിയുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍ വീര്‍ത്ത വയറും വിളറിയ മുഖവും ഒട്ടും പരിചയം തോന്നിച്ചില്ല . കണ്‍ തടത്തിലെ കറുപ്പിലും ഒട്ടിയ കവിളുകളിലും ഗര്‍ഭാലസ്യത്തിന്റെ നഖപ്പാടുകള്‍.

മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഈ അഞ്ചാം നിലയില്‍ നിന്ന് താഴെയിറങ്ങുന്നതിന്റെ പ്രയാസം ഒരു ശ്വാസം മുട്ടലായി നെഞ്ചില്‍ കേറിയത്. അടഞ്ഞ മുറികള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ലിഫ്ടിനെ ഒഴിവാക്കുകയാണ് പതിവ്. ഈയവസ്ഥയില്‍ കോണിപ്പടികള്‍ ഇറങ്ങുന്നതും എളുപ്പമല്ല. രണ്ടു ചുറ്റ് ഇറങ്ങിക്കഴിയുമ്പോഴേക്കും കാലിലൊരു വിറയലാണ്. പിന്നെ നിന്നും ഇരുന്നും താഴെയെത്തുമ്പോഴേക്കും കണ്ണ് തുറിക്കും. അതിനാല്‍ യാത്രകള്‍ ആശുപത്രിയിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍. വിനോദിനെ കിട്ടിയതു കാരണം വണ്ടിയന്വേഷിച്ച് നടക്കേണ്ട എന്നതൊരു ഭാഗ്യമായി. കഴിഞ്ഞ തവണ അഞ്ച്ദിവസത്തെ ഒരു ഓട്ടപ്രദക്ഷിണത്തിനായി അമല്‍ വന്നപ്പോള്‍ വിനോദായിരുന്നു സാരഥി. ഇപ്പോള്‍ അമലിന്റെ അസാന്നിദ്ധ്യത്തിലും എതാവശ്യത്തിന് വിളിച്ചാലും വിനോദ് വരാറുണ്ട്.

കാറില്‍ കയറി തണുത്ത കാറ്റടിച്ചു തുടങ്ങിയതും കുഞ്ഞുണ്ണി അനക്കങ്ങളിലൂടെ കുറേശ്ശെ സന്തോഷം കാണിച്ചു തുടങ്ങി. യാത്രകള്‍ ഇവനും ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു. കിതപ്പൊന്ന് ആറാനായി കണ്ണടച്ചതേ ഓര്‍മ്മയിലുള്ളൂ, ആശുപത്രിയുടെ മുന്നിലെത്തി ഇറങ്ങാനായി വിനോദ് വിളിച്ചപ്പോഴാണ് പിന്നെ ഞെട്ടിയുണര്‍ന്നത്. മയക്കത്തിനെ തുടച്ച് കളഞ്ഞ് വെള്ളക്കുപ്പിയും ബാഗും തപ്പിയെടുത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള വണ്ടികളുടെ അക്ഷമ നിറഞ്ഞ ഹോണ്‍ മുഴങ്ങിത്തുടങ്ങി. എല്ലാവരും തിരക്കിലാണ്.. ”വേഗമാവട്ടെ” എന്ന് കുഞ്ഞുണ്ണിയും വയറിനുള്ളില്‍ കിടന്ന് തിരക്കാക്കുന്നു. കൈയ്യും കാലും ഒരു സ്വാധീനത്തിലല്ലാത്തതു പോലെ തോന്നുന്നതിനാല്‍, ധൃതി പിടിച്ച് ഒന്നിനും വയ്യ ഇപ്പോള്‍. ബഹളത്തില്‍ നിന്നും നീങ്ങി നടന്നു തുടങ്ങിയതും, തൊട്ടു പിന്നിലായി കാതടപ്പിക്കുന്ന നിലവിളിയോടെ ഒരു അം ബുലന്‍സ്. വല്ലാത്തൊരു ഞെട്ടലില്‍ ആടിയുലഞ്ഞ് തിരിഞ്ഞു നോക്കുന്നതിനിടയില്‍ കൈയ്യിലുള്ള വെള്ളക്കുപ്പിയും ബാഗും താഴേക്കും പോയി. അം ബുലന്‍സ് അകന്നു പോയിട്ടും ചെവിയിലെ മൂളല്‍ ശമിക്കുന്നില്ല. വഴിയുടെ നടുവില്‍ പകച്ചു നില്‍ക്കുന്നതിനിടയിലാണ് ഒരു പരിചയ ശബ്ദം പിന്നില്‍ നിന്നും
”അമ്മു ഒറ്റയ്ക്കേയുള്ളൂ ?? ”
താഴെ വീണ വെള്ളക്കുപ്പിയുമെടുത്ത് അടുത്തേക്ക് വരുന്നത് അനന്തേട്ടനാണ്. അനന്തേട്ടന്‍ ഒറ്റയ്ക്കല്ല. നിറവയറുമായി ഭാര്യ സുധയുമുണ്ട് കൂടെ. ചിറകിനടിയിലെന്ന പോലെ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് സുധയുടെ അമ്മയായിരിക്കണം. ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് വെക്കേഷനുകളില്‍ അമ്മുവിനെ കാണാനായി ഓടി വരുന്ന അനന്തേട്ടന്റെ രൂപം. ഒന്നു കൂടി തിരിഞ്ഞു നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും
”അമ്മൂ.. പഴങ്കഥകള്‍ക്ക് പിന്നാലെ പോവാന്‍ നില്‍ക്കണ്ട” എന്ന കുഞ്ഞുണ്ണിയുടെ ശാസനക്കു മുന്നില്‍ അനന്തേട്ടനുള്ള മറുപടി ഒരു ചിരിയിലൊതുക്കി നടക്കാന്‍ തുടങ്ങി.

യാത്രയുടെ അണപ്പും ഓര്‍മ്മകളുടെ കിതപ്പും കൂടിയായപ്പോള്‍ ഒ.പിയുടെ മുന്നിലെത്തിയപ്പോഴേക്കും പതിവില്ലാത്തൊരു പരവേശത്തിലായി അമ്മു. ഇത്തിരി വെള്ളവും കുടിച്ച്
” മിസ്സിസ് അമല്‍ ഇന്നും തനിച്ചാണോ വന്നിരിക്കുന്നത്??” എന്ന സുമതി ഡോക്ടറുടെ കടുപ്പിച്ച ചോദ്യത്തിനു മുന്നിലേക്ക് കയറി ചെന്നപ്പോഴാണ് പൊടുന്നനെ ഭൂമി കാല്‍ച്ചുവട്ടില്‍ നിന്നും തെന്നിമാറി മുകളിലെ ഫാനിനെ പോലെ സ്പീഡില്‌ കറങ്ങാന്‍ തുടങ്ങിയത്.
”അമ്മൂ അമ്മൂ ” എന്ന് കുഞ്ഞുണ്ണി പരിഭ്രമിക്കുന്നതിനിടയില്‍കൂടി ചുമരില്‍ ചാരിയതേ ഓര്‍മ്മയുള്ളൂ.. അപ്പോഴേക്കും പിന്നില്‍ അനിത സിസ്റ്ററെത്തിയതു ഭാഗ്യം.

മുഖത്തു വീണ തണുപ്പിനോടൊപ്പം ഓര്‍മ്മകളും തിരിച്ചെത്തിയപ്പോള്‍ ചിരിക്കുന്ന അനിത സിസ്റ്ററും കണ്ണടയൂരി തുടച്ച് ആദ്യേ മുഖത്തുറപ്പിക്കുന്ന സുമതി ഡോക്ടറും കുരിശുവരച്ച് മുത്തുന്ന മേരി സിസ്റ്ററുമുണ്ട് ചുറ്റിനും. പേടിച്ചരണ്ട കുഞ്ഞുണ്ണി ”അമ്മൂ” എന്ന് ഞെരക്കത്തിലാണ്.
”ഇക്കുട്ടി ഇനി പ്രസവിക്കാനും തനിച്ചു കയറി വരുമെന്നാണ് എനിക്കു തോന്നുന്നതെന്നു തുടങ്ങുന്ന സുമതി ഡോക്ടറുടെ പ്രസംഗം മുഴുവനാകുന്നതിനു മുന്നേ ബാഗിനുള്ളില്‍ നിന്ന് ഫോണടിച്ചു തുടങ്ങി . ആകംക്ഷയുടെ മണല്‍പരപ്പില്‍ നിന്നും അമല്‍ ആയിരിക്കും. മേരി സിസ്റ്ററാണ് ഫോണെടുത്തത്.
”അതേ.. മദര്‍ ഹോസ്പിറ്റലാണ്. അതെ, അമ്മു തന്നെ.. അമ്മു ഇവിടെ ബി പി കുറഞ്ഞ് തല കറങ്ങി വീണ് കിടപ്പുണ്ട്. ഇപ്പോ കഷ്ടിച്ച് കണ്ണ് തുറന്നിട്ടുണ്ട്. ഇത്തിരി കഴിഞ്ഞ് വിളിക്ക്. നാക്ക് പൊന്താറായിട്ടില്ല”
ആകെ പേടിച്ചിട്ടുണ്ടാവും, പാവം അമല്‍ എന്ന് പരിതപിക്കുന്നതിനിടയില്‍ കൈത്തണ്ടയില്‍ ഗ്ലൂക്കോസ് സൂചികള്‍ ആഴ്ന്നിറങ്ങി.

ഫ്ളാറ്റില്‍ തിരിച്ചെത്തിയപ്പോഴും ക്ഷീണം മാറിയിരുന്നില്ല. എടുത്തെറിഞ്ഞതു പോലെ നേരെ ഉറക്കത്തിലേക്ക് വീണു. ചന്ദനത്തിന്റേയും കഞ്ഞിപ്പശയുടേയും മണമിട കലര്‍ന്ന മുത്തശ്ശിയുടെ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു ഉണരുമ്പോള്‍. പടിഞ്ഞാറന്‍ വെയിലിന്റെ മഞ്ഞപ്പിലേക്ക് കണ്ണു തുറന്നിട്ടും അതൊരു സ്വപ്നമാണെന്ന് തോന്നിയതേയില്ല. മുത്തശ്ശിയുടെ സ്വര്‍ണ്ണമോതിരത്തിന്റെ തണുപ്പ് അപ്പോഴും കവിളില്‍ നിന്ന് മാഞ്ഞിരുന്നില്ല.
ഒന്ന് ചാരിയിരിക്കാനായി മുത്തശ്ശിയുടെ കൂട്ട് അമ്മു വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും കുഞ്ഞുണ്ണി പിണക്കത്തിലായി.
”ഇപ്പോ വരും മുത്തശ്ശി ! കാത്തിരുന്നോളൂ ” എന്ന് കുഞ്ഞുണ്ണി പരിഭവിച്ച് ശബ്ദമുയര്‍ത്തിയപ്പോഴാണ് ഞാന്‍ തിരിച്ചെത്തിയത്. വേറെയാരുമില്ല ഇവിടെ.. ഞാനും കുഞ്ഞുണ്ണിയുമല്ലാതെ..

ഒരു ഗ്ലാസ്സ് പാലുമെടുത്ത് സോഫയില്‍ വന്നിരുന്നപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. അനിത സിസ്റ്ററാണ്. ഡ്യൂട്ടി കഴിഞ്ഞ് പോവുന്നതിനിടയില്‍ അമ്മൂന്റെ വിശേഷമറിയാന്‍ കേറിയതാണ്. കൈയ്യിലുള്ള അളകാപുരിയിലെ മസാലദോശയുടെ പാക്കറ്റ് കണ്ടപ്പോള്‍ സന്തോഷിച്ചു ചാടിയത് ഞാനും കുഞ്ഞുണ്ണിയും ഒരുമിച്ചായിരുന്നു.

ഇറങ്ങാന്‍ നേരത്ത് വാതില്‍ക്കല്‍ എത്തിയിട്ടും അനിതേച്ചി പിന്നേയും തിരിഞ്ഞു നിന്നു
” നീ അമ്മയെ വിളിക്ക് അമ്മൂ.. ഈയവസ്ഥയില്‍ അമ്മ വരാതിരിക്കില്ല .”
അനിതേച്ചീടെ മോളുടെ പരീക്ഷയെന്നാണ് ?? അവളിപ്പോ പൊക്കം വെച്ച് വല്യ ആളായിട്ടുണ്ടാവും ലേ ? എന്നയെന്റെ ഏച്ചുകെട്ടിയ ലോഹ്യം പറച്ചിലിന്റെ മറവില്‍ പെട്ടതിനാല്‍ കുഞ്ഞുണ്ണി പിറുപിറുക്കുന്നത് ഞാന്‍ മാത്രേ കേട്ടുള്ളൂ..

വാതിലടച്ച് തിരിഞ്ഞതും, ബാഗിനുള്ളില്‍ ഫോണിന്റെ ബഹളം തുടങ്ങി . തപ്പി പിടിച്ച് എടുത്തപ്പോഴേക്കും അമലിന്റെ മിസ്സ് കോളിന്റെ എണ്ണം കുറേ അധികമായിട്ടുണ്ട്. തിരിച്ചുവിളിക്കാനായി നമ്പര്‍ തിരയുമ്പോള്‍ , അച് ഛന്റെ പേരിനു മുന്നില്‍ വിരലുകള്‍ നിശ്ചലമായി. ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയിക്കുന്നതിനിടയില്‍ കണ്ണീര് വന്ന് കണ്ണു പൊത്തിയത് ഭാഗ്യമായി. അപ്പോഴേക്കും അമല്‍ ഒരു പാട്ടിലൂടെ തിരിച്ചെത്തുകയും ചെയ്തു. ” കുഞ്ഞുണ്ണീ നിന്റെ അച് ഛനിന്ന് നല്ല പരിഭ്രമത്തിലാണല്ലോ എന്നു ഞാന്‍ പറഞ്ഞെങ്കിലും ഒരു മൈന്‍ഡില്ലാതെ തിരിഞ്ഞു കിടക്കുകയാണ് കുഞ്ഞുണ്ണി ചെയ്തത്.. ”isd വിളിയുടെ നീളം ഒരു അഞ്ച് മിനുട്ടിലധികമായപ്പോഴേക്കും കുഞ്ഞുണ്ണിക്ക് ക്ഷമ നശിച്ചു തുടങ്ങി.
” എന്റെ കൂടെ ഒളിച്ചു കളിക്കാന്‍ വരാമെന്നു പറഞ്ഞിട്ട് ഫോണും പിടിച്ചോണ്ടിരിക്കാണ്. എന്താപ്പോ ഇത്രയധികം ??” എന്ന് കുഞ്ഞുണ്ണി പിന്നേം പിണക്കായി.
ശരി ശരിയെന്ന് അമലിനെ സമാധാനിപ്പിച്ച്, ഫോണ്‍ വെച്ച് വേഗം കുഞ്ഞുണ്ണിയുടെ കൂടെയെത്തി.

അമ്മുവിന്റെ കൂടെയാവുമ്പോള്‍ കുഞ്ഞുണ്ണിക്ക് കളിക്കണം പാട്ടുപാടണം കഥ കേള്കണം , അവില്‍ പാലിലിട്ട് കഴിക്കണം, കുഞ്ഞുണ്ണി കൂടെയുണ്ടായിട്ടും സുമതി ഡോക്ടറെന്തിനാണെപ്പോഴും അമ്മു തനിച്ചാണെന്ന് പറയുന്നതെന്നു ചോദിക്കണം…
കളിച്ചുകളിച്ചിരിക്കുമ്പോള്‍ രാത്രിയെത്തും.അമ്മുവിന്റെ ജീവിതത്തിലെന്നപോലെ ചുറ്റിനും ഇരുട്ട് വന്ന് മൂടും
.ദൂരെയെങ്കിലും ഒരു നക്ഷത്രത്തണലില്‍ തല ചായ്ച്ച് അമ്മുവെന്ന ജീവിതവും കുഞ്ഞുണ്ണിയെന്ന സ്വപ്നവും ഒരു മോഹനിദ്രയിലമരും .