Sunday, July 20, 2008

ചില ബാല്യകാല സ്മരണകള്‍

കൂട്ടുകാരിക്കു ഒരു പിറന്നാള്‍ സമ്മാനം വാങ്ങാനായി കടയില്‍ പോയപ്പോഴാണു ഞാനാ പെണ്‍കുട്ടിയുടെ ചിത്രം കണ്ടത്..
ആളൊഴിഞ്ഞ ഒരു നീളന്‍ വരാന്തയില്‍ തനിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടി...
ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു......
അതായിരുന്നു എന്റെ കുട്ടിക്കാലം.....
ഒരു നീളന്‍ വരാന്തയില്‍ ഒതുങ്ങുന്നത്.....

ഓര്‍മ്മയിലെന്നും ബോര്‍ഡിംഗ് സ്കൂളിലെ ആ ഇരുണ്ട തണുത്ത വരാന്തയില്‍ ഞാന്‍ തനിച്ചായിരുന്നു. സ്കൂളില്‍ ക്ലാസ്സുകള്‍ നടക്കുന്ന സമയത്ത് ബോര്‍ഡിംഗിനു വേറൊരു മുഖമാണു....എല്ലായിടത്തും കുട്ടികളാല്‍ നിറഞ്ഞ്...ശബ്ദത്താല്‍ നിറഞ്ഞ്....
വീക്കെന്‍ഡും വെക്കേഷനും വരും മ്പോള്‍ , ആളൊഴിയുമ്പോള്‍, വരാന്തകളുടേയും മുറികളുടേയും നീളം കൂടിയതു പോലേയും കൂടുതല്‍ ഇരുണ്ടതായും തോന്നുമായിരുന്നു .
അവിടെ ഞാന്‍ തനിച്ചും... കസേരകളില്‍ മാറി മാറി ഇരുന്നും, പല പല ജനലുകളിലൂടെ പുറത്തേക്കു നോക്കിയും, ചാരി നില്‍ക്കുന്ന തൂണുകള്‍ക്ക് മാറ്റം വരുത്തിയും പുതുമ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു.
സ്വന്തമായി ഒന്നും ഇല്ലാത്തതു കാരണം എല്ലാം എനിക്കു സ്വന്തമായിരുന്നു... എല്ലാവരുടെ കുട്ടിക്കാലവും ഞാന്‍ എന്റേതാക്കി....
കോണ്‍ വെന്റിലെ സ്വീകരണമുറിയില്‍ ഞാന്‍ നാലപ്പാട്ട് തറവാട്ടിലെ കമലയായിരുന്നെങ്കില്‍, അടുക്കളയുടെ പുറകു വശത്തെ ചായ്പിലെത്തുമ്പോള്‍ ഞാന്‍ അപ്പുണ്ണിയായി.. നീണ്ട വരാന്തയില്‍ സിന്‍ഡ്രെല്ലയായിരുന്നെങ്കില്‍ മാവിന്‍ ചുവട്ടില്‍ മന്ത്രവാദി തടവിലിട്ട രാജകുമാരിയായി.....

നീണ്ടുപോകുന്ന പ്രാര്‍ത്ഥനാ സമയങ്ങളില്‍ ചാപ്പലിന്റെ ഒരു തണുത്ത മൂലയില്‍ ദൈവങ്ങള്‍ പോലും സ്വന്തമായിട്ടില്ലാത്ത ഞാനും..

ഇരുള്‍ വീണ മുറികളും, തണുത്ത ചുവരുകളും , നിശബ്ദമായ വരാന്തയും, മരങ്ങള്‍ നിറഞ്ഞ ,നിഴല്‍ മൂടിയ മുറ്റവും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു...ഏഴു വയസ്സു മുതല്‍......

പരീക്ഷ കഴിഞ്ഞു വലിയ വെക്കേഷന്‍ വരുമ്പോള്‍, ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന അച് ഛന്റെ കമ്പനിയിലെ ജോലിക്കാരാരെങ്കിലും വരും എന്നെയും കൊണ്ടുപോകാന്‍...
ഞാനും ...പിന്നെ ഏട്ടനും
യാത്രയില്‍ മുഴുവനും ഏട്ടന്‍ ഒരു പുസ്തകത്തില്‍ മുഖമൊളിപ്പിക്കും.... ഞാന്‍ പുറം കാഴ്ചകളിലും.... വര്‍ഷത്തിലൊരിക്കല്‍ കാണുന്നവരായതു കൊണ്ടാവാം ഞങ്ങളൊരിക്കലും വഴക്കടിക്കാറില്ല... പിണങ്ങാറില്ല... ദ്വേഷ്യപ്പെടാറില്ല...ഒന്നും സംസാരിക്കാറുപോലുമില്ല.....

വീട്ടിലെപ്പോഴും അതിഥികളായിരുന്നു ഞങ്ങള്‍....വീട്ടുകാരെ ശല്യപ്പെടുത്താത്ത നല്ല വിരുന്നുകാര്‍....

വീട്ടിലായിരിക്കുമ്പോഴും ആ തണുത്ത ഇരുണ്ട വരാന്തയിലെത്താന്‍ എനിക്കു കൊതിയായിരുന്നു... വാത്സല്യം മറഞ്ഞിരിക്കുന്ന മുഴങ്ങുന്ന സ്വരത്തില്‍ സംസാരിക്കുന്ന വല്ല്യസിസ്റ്ററും, ഞാനുറങ്ങി എന്നുറപ്പു വരുത്തിയതിനു ശേഷം എന്റെ അരികിലെത്തി നെറ്റിയില്‍ തൊട്ടു പ്രാര്‍ഥിക്കുന്ന ആഗ്നസ് സിസ്റ്ററും, വല്ല്യസിസ്റ്റര്‍ അടുത്തില്ലാത്തപ്പോഴൊക്കെ എന്നെ കളിയാക്കി കരയിപ്പിക്കുന്ന മേരി സിസ്റ്ററും, എനിക്കായി ഒരു മിഠായി എപ്പോഴും കരുതി വെക്കുന്ന റൂബി സിസ്റ്ററും, കുഞ്ഞിന്റെ വയര്‍ നിറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്ന കുഞ്ഞമ്മയും.....
എല്ലാവരുമുള്ള എനിക്കു പ്രിയപ്പെട്ട എന്റെ ലോകം....

ഇന്നും എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുണ്ട്.....

ഒരു നീളന്‍ വരാന്തയും അവിടെ ജനലരുകില്‍ ഒരു പെണ്‍കുട്ടിയേയും.......

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Sunday, July 13, 2008

ഓര്‍മ്മയില്‍ ഒരു വിഷു

കാലം തെറ്റി പൂത്തു നിന്ന ഒരു കണിക്കൊന്ന കഴിഞ്ഞു പോയ കുറേ നല്ല വിഷുവിന്റെ ഓര്‍മ്മകളുണര്‍ത്തി.

ഇനിയുള്ള വിഷുവിനു ഞാന്‍ തനിച്ചാണു.
കൈ നീട്ടി ഓടി ചെല്ലാന്‍ ആരും അടുത്തില്ല....
കൈയ്യിലിരുന്നു മിന്നി തിളങ്ങുന്ന പൂത്തിരിയേക്കാള്‍ പ്രഭയോടെ വെട്ടിതിളങ്ങുന്ന മുഖം കണി കാണാനുമില്ല ഇനി....
ഓര്‍മ്മയിലാണു വിഷു...
നിറവിന്റെ ഒരോര്‍മ്മ.
'മാളൂന്റെ പണപ്പെട്ടി എന്നും നിറയട്ടെ' എന്ന് തലയില്‍ കൈവെച്ചനുഗ്രഹിച്ച് മുത്തശ്ശന്‍ കൈവെള്ളയില്‍ വെച്ചു തരും നാണയം... ജീവിതം വല്ലാതെ ചുട്ടുപൊള്ളുമ്പൊള്‍ നിറുകയില്‍ ഒരു തണുത്ത വിരല്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു.

ജീവിതത്തിലെല്ലാം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറാനുള്ള ശീലവും തുടങ്ങി വെച്ചത് വിഷുക്കാലത്താണെന്നു തോന്നുന്നു. വല്ലാതെ പേടിച്ചിരുന്നു പടക്കങ്ങളെ.... കളിയാക്കി പിന്നാലെ നടക്കും ഏട്ടന്മാര്‍....

ആകാശം ഒന്നു തൊട്ടുവരാന്‍ കുതിച്ചുയരുന്ന മേശപ്പൂവും, കറങ്ങി കറങ്ങി തലകറക്കം വന്ന് താഴെ വീഴുന്ന ചക്രങ്ങളും, എന്റെ മാളൂന്റെ ചിരിപോലെയെന്നു മുത്തഛന്‍ പറയാറുള്ള പൂത്തിരികളും പിന്നെ കൂട്ടത്തില്‍ പാവമായ മത്താപ്പും.... വര്‍ണ്ണ കാഴ്ചയായിരുന്നു എനിക്കു വിഷു....

എന്നെ ധൈര്യവതിയാക്കാനായി ഏറ്റവും ഉച്ചത്തില്‍ പൊട്ടുന്ന പടക്കമന്വേഷിച്ച് നടന്നിരുന്ന ഏട്ടന്മാര്‍ക്കൊന്നും കൊടുക്കാതെ എന്റെ പങ്ക് പടക്കങ്ങളെല്ലാം ഞാന്‍ മാറ്റി വെച്ചു, കുന്നിറങ്ങി വരുന്നവരില്‍ സത്യനേയും നോക്കിയിരിക്കുമായിരുന്നു. സത്യന്റെ കണ്ണില്‍ മാത്രം ഞാന്‍ ഒരു മിടുക്കികുട്ടിയായിരുന്നു.... പറമ്പില്‍ പണിയെടുക്കുമ്പോള്‍ എന്ന പോലെ പടക്കം പൊട്ടിക്കുമ്പോഴും അയാള്‍ പാട്ടു പാടുമായിരുന്നു. 'ശ്യാമസുന്ദര പുഷ്പമേ' എന്നു പാടി സത്യന്റെ കണ്ണു നിറയുമ്പോള്‍ എനിക്കും കരച്ചില്‍ വരും... ചുവന്ന മഷിയില്‍ എഴുതി തന്നിരുന്ന ആ പാട്ടിന്റെ വരികളടങ്ങിയ കടലാസ് കഷണം കുറെ നാളുണ്ടായിരുന്നു എന്റെ ശേഖരണങ്ങളുടെ കൂട്ടത്തിലെവിയോ.....

കുറേ കാലങ്ങള്‍ക്കുശേഷം ഒരു പാടന്വേഷിച്ച് 'ശ്യാമ സുന്ദര പുഷ്പമേ' വീണ്ടും കേട്ടപ്പോഴും എന്റെ കണ്ണു നിറഞ്ഞു.... വര്‍ഷങ്ങള്‍ക്കു മുമ്പ് പാമ്പുകടിയേറ്റു മരിച്ച സത്യനെയോര്‍ത്ത്....

'കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും....'

ചുറ്റുപാടുനിന്നും ആഹ്ലാദത്തിന്റെ ശബ്ദഘോഷങ്ങളുയര്‍ന്നു തുടങ്ങി....
ഇവിടം നിശബ്ദം.....
ഞാനിവിടെ തനിച്ചാണു......

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit http://www.keraleeyam.cjb.net/ for malayalam font and Malayalam text editor----

ഭാഗ്യക്കുറി

അല്ലെങ്കിലും ഇതിപ്പൊ ഒരു പതിവാ............ ഞാനൊരിത്തിരി വൈകിപ്പോയാല്‍ അന്നു ബസ് നേരത്തേ പോകും..... അമ്മ കാണാന്‍ വേണ്ടി തിരക്കു കൂട്ടി ഓടുകയൊക്കെ ചെയ്തെങ്കിലും എനിക്കറിയാമായിരുന്നു ഇന്നത്തെ കാര്യം പോക്കാണെന്ന്.... വിചാരിച്ചതു പോലെ തന്നെ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അതു ശുദ്ധ ശൂന്യം..... എന്നു പറയാന്‍ വയ്യ.... ബസ് സ്റ്റോപ്പിലിരിക്കുന്നു..... അടുത്ത കോളനിയിലെ സ്റ്റൈല്‍ മന്നന്‍...ജോ......... മഴയായതു കൊണ്ടാവാം ഇന്നു മണ്ണിലിറങ്ങിയത്..... സുനീതി പറയുന്നതു പോലെ ബൈക്കില്‍ പോവുമ്പോള്‍ കാണുന്ന ഗ്ലാമറൊന്നും അടുത്തു നിന്നും നൊക്കുമ്പോള്‍ ഇല്ല....എന്നാലും ഗമക്കൊരു കുറവും ഇല്ല...
സത്യം പറയാലോ വെറുതെയിരിക്കാന്‍ എനിക്കു തീരെ ഇഷ്ടമല്ല.... ഒരു സമാധാനവും ഇല്ലെന്നെ.......മനുഷ്യന്റെ സ്വസ്ഥത കളയാന്‍ ഓരോരോ പ്രശ്നങ്ങളിങ്ങനെ ഓടിയെത്തും..... ഇപ്പൊ തന്നെ ഇനി നേരം വൈകി ക്ലാസ്സിലെത്തുമ്പോള്‍ കിട്ടാന്‍ പോകുന്ന സ്വീകരണം ഓര്‍ത്താല്‍ പോരേ..... സുരേന്ദ്രന്‍ സാറിന്റെ വര്‍ത്തമാനം കേട്ടാല്‍ ആളെ കളിയാക്കുന്നതിലാണു ഡോക്ടറേറ്റ് എടുത്തതെന്നു തോന്നും.... കൂടെ ചിരിക്കാന്‍ കുറേ ഇളിച്ചികോതകളും... അമ്മ ആദ്യം വിളിച്ചപ്പോള്‍ തന്നെ എഴുന്നേറ്റാല്‍ മതിയായിരുന്നു....
എന്തായാലും ഇന്നത്തേക്കു കുശാലായി... പോരാത്തതിനു ഇന്നു രണ്ടു പരീക്ഷണങ്ങളും ഉണ്ട്.... ജീവിതം തന്നെ വലിയൊരു അഗ്നിപരീക്ഷണമാണിപ്പോള്‍...
ഇതിനൊക്കെ പുറമെ റെക്കോര്‍ഡ് എഴുതികഴിഞ്ഞില്ലേ...???? പടം വരച്ചു തുടങ്ങിയില്ലേ...???? എന്നൊക്കെ ചോദിച്ചു വന്നോളും ഓരോ സീനിയര്‍ ചേട്ടന്മാര്‍.... റാഗിങ്ങ് ആണത്രേ....കൊല്ലമൊന്നു കഴിഞ്ഞിട്ടും നിര്‍ത്താറായിട്ടില്ലാ......
ഇങ്ങനത്തെ സന്ദര്‍ഭങ്ങളിലൊക്കെയാണു ജീവിതം തന്നെ മടുത്തു എന്ന ഡയലോഗടിക്കാന്‍ എനിക്കു തോന്നാറുള്ളത്.....

വീട്ടിലെത്തിയാലും ഇല്ല ഒരു സമാധാനവും.... ഒരു 10 മിനുട്ടെങ്ങാനും കൂടുതല്‍
ടി വിയുടേയോ കമ്പ്യൂട്ടെറിന്റെയോ മുന്നിലെങ്ങാന്‍ ഇരുന്നുപോയാല്‍ പിന്നെ അമ്മയെക്കാള്‍ ഭേദം...ഭദ്രകാളിയാ..........
എരിതീയില്‍ എണ്ണയൊഴിക്കാനായി ഒരേട്ടനും.... അല്ലെങ്കിലും ജോലി കിട്ടിയതില്‍ പിന്നെ മൂപ്പര്‍ക്കിത്തിരി ഗമ കൂടുതലാ...
പിന്നെ ഉണ്ടൊരു മുത്തശ്ശി... എന്റെ മുന്നീന്നു മാറില്ല....എന്തു ചെയ്താലും കുറ്റം...പെണ്‍കുട്ടികള്‍ അങ്ങിനെ ചെയ്യരുത്...ഇങ്ങനെ ചെയ്യരുത്... അയ്യയ്യോ....
കാലം മാറി എന്നൊക്കെ വെറുതെ പറയുന്നതാ... പെണ്‍കുട്ടികള്‍ക്കെന്നും ഒരേ കാലം തന്നെ....കഷ്ടകാലം....
എന്റെ കഷ്ടപ്പാടില്‍ മുഴുകിയിരുന്ന ഞാന്‍ തിരിച്ച് ഈ ബസ്സ്റ്റോപ്പിലെത്തിയത് ആരോ തൊട്ടു വിളിച്ചപ്പോഴാണു. ഞാന്‍ ഞെട്ടിപ്പോയി..ആ ജോ ഇങ്ങനെ ചെയ്യുമോ... ഛേ...ആ സുനീതിക്കു പനി വരാന്‍ കണ്ട ഒരു സമയം... ഒരു ധൈര്യത്തിനു അവളും കൂടി വേണ്ടതായിരുന്നു.... അല്ലെങ്കില്‍ വേണ്ടാ എന്തിനാ വെറുതെ ഒരു.......
ഇങ്ങനെ പലവിധ മോഹങ്ങളോടെ ജോയുടെ ഇളിഞ്ഞ മുഖം കാണാനുള്ള കൊതിയോടെ തിരിഞ്ഞു നോക്കിയ എന്നെ കാത്തിരുന്നത്...തികച്ചും ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു....
ഒരു തമിഴന്‍ കുട്ടി....ഏഴോ എട്ടോ വയസ്സുണ്ടാവും.... തനിച്ചല്ലാ.... കൈയ്യിലൊരു ചെറിയ പെണ്‍കുട്ടിയും... കൈയ്യും നീട്ടി നില്‍ക്കുന്നു....
മാറി നിന്നിട്ടും കണ്ണുരുട്ടി കാണിച്ചിട്ടും ഒന്നും ഒരു രക്ഷയുമില്ല.... ചേച്ചീ ചേച്ചീ എന്നു വിളിച്ചു പിന്നാലെ തന്നെ...
ആ ജോ ആണെങ്കില്‍ ഇതും കണ്ടു രസിച്ചിരിപ്പാണു...ഈ കുട്ടികളാണെങ്കില്‍ അവനെ മൈന്‍ഡ് ചെയ്യുന്നതേ ഇല്ല... ആല്ലെങ്കിലും എന്റെ പുറകെ നടക്കലാണല്ലൊ ഈ കഷ്ടകാലത്തിനിപ്പോള്‍ ജോലി...
ആ തമിഴനേയും കുറ്റം പറയാന്‍ വയ്യ... എന്നെ കണ്ടപ്പോള്‍ തന്നെ ഇത്തിരി മനസ്സലിവുള്ള കൂട്ടത്തിലാണെന്നു മനസ്സിലായിട്ടുണ്ടാവും....
എന്തിനധികം പറയുന്നു... മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടു എന്നൊക്കെ പറഞ്ഞു കേട്ടതോടെ എന്റെ ഉള്ളിലും ഒരു കാരുണ്യത്തിന്റെ ഉറവ ഒഴുകാന്‍ തുടങ്ങി... ആകെ കൂടി കൈയ്യിലുണ്ടായിരുന്ന അന്‍പത് രൂപയും പോക്കറ്റിലാക്കി ആ മിടുക്കന്‍ കുട്ടി നടന്നു നീങ്ങുന്നത് ഞാന്‍ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു... അധികനേരം നോക്കി കണ്ണു നിറയാന്‍ അവസരം കിട്ടിയില്ല...ബസ് വന്നതു കാരണം

കഴിഞ്ഞില്ല കഥ.....
തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ....

ബസ്സില്‍ നിന്നിറങ്ങി ആ തമിഴ് പയ്യനും കുട്ടിയും നടന്നു പോകുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു .... മൂന്നു ദിവസത്തിനു ശേഷം അവരിന്നു വയറു നിറച്ചും ഭക്ഷണം കഴിക്കാന്‍ പോകുന്നു...എന്റെ മനസ്സിങ്ങനെ നിറഞ്ഞു തുളുമ്പി വരികയായിരുന്നു....
എന്നാല്‍ എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു കൊണ്ട് ഹോട്ടലുകളിലൊന്നും കയറാതെ അവനിങ്ങനെ നടന്നു നീങ്ങുകയാണു... അവസാനം അതു സംഭവിച്ചു...
ഒരു കടയുടെ മുന്നില്‍ അവന്‍ നിന്നു....
കടയിലേക്കു കയറി പോയി ...........
മുഴുവന്‍ രൂപക്കും ലോട്ടറി ടിക്കറ്റും വാങ്ങി സന്തോഷവാനായി മടങ്ങുന്നത് ഞാന്‍ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു...

ഒരാഴ്ച മുത്തശ്ശിയുടെ കാലു തിരുമ്മിക്കൊടുത്തു ഞാന്‍ സമ്പാദിച്ച പൈസയായിരുന്നു....

അല്ലെങ്കിലും ഇതിപ്പൊ ഒരു പതിവാ...
ഞാനെന്തു ചെയ്താലും.....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----