Saturday, July 21, 2012

''മഴ നനയുന്ന ആത്മാവുകള്‍''


പ്രപഞ്ച നാഥന്റെ ഏകത്വം ഘോഷിക്കുന്ന മന്ത്ര ജപങ്ങള്‍ക്കിടയിലൂടെ
പുറത്തേക്കൂളിയിടുമ്പോള്‍ പിന്നില്‍, വീട്ടി തീരാത്ത കടപ്പാടുകളുടെ
മുറവിളികള്‍ ഉയര്‍ന്നു തുടങ്ങി.
വര്‍ഷങ്ങളായി കൂടുകൂട്ടിയ ദേഹ
ചില്ലയിലേക്ക് കൌതുകത്തോടെ തിരിഞ്ഞു നോക്കി.,
അവസാനകാഴ്ചക്കായി. മന്ത്രിച്ചൂതിയ ചരടില്‍ കാല്‍ വിരലുകള്‍
കൂട്ടിക്കെട്ടുകയാണ്.  അഹത്തിന്റെ ഇട മുറിയാ പ്രയാണത്തിനു താല്‍കാലിക വിരാമം.
മരണമറിഞ്ഞ്  വന്നു കൂടുന്നവരുടെ ഇടയില്‍നിന്നും, വെയില്‍ നിറഞ്ഞ
പറമ്പിലേക്ക് കടന്നപ്പോള്‍  ചരടറുത്ത് പുറത്തേക്ക് കടന്നവന്റെ സ്വാതന്ത്ര്യം.ഇരുട്ട് കടഞ്ഞു ഊറ്റിയെടുത്ത നറും വെയില്‍ പറമ്പ് നിറയെ 'സ്വാഗതം' എന്ന്
പുണരാനൊരുങ്ങി നില്‍ക്കുന്നു, ഒരു ചുടു നിശ്വാസത്തിന്റെ പൈതല്‍ കുറുമ്പ്.
ചുറ്റിലും നിലാവുദിച്ചതു പോലെ തിളങ്ങുന്ന വെയില്. അനുഭവത്തിന്റെ
തൊലിപ്പുറം താണ്ടിയവന്റെ കിനാപ്പൊരുളുകള്‍
പൊടുന്നന്നെ, ഒരു ചാറ്റല്‍ മഴ,  വെയില്‍ മുഖം വാടി ,
നിറുകയില്‍ തീര്‍ത്ഥം തളിച്ചെത്തിയ മഴയില്‍ , അവളടെ ഗന്ധം. അവള് പുറപ്പെട്ടു കഴിഞ്ഞു.
പ്രാര്‍ത്ഥന പൂവണിഞ്ഞ പോല്‍, ഈ മുക്തി-യാത്രയില്‍ എനിക്കവളുടെ കൂട്ട്.
മണ്ണിന്റെ കവിളില്‍ തൊട്ടു കിന്നാരം പറഞ്ഞെത്തിയ മഴ പിന്നീട് ഭാവം
മാറ്റിക്കൊണ്ടേയിരുന്നു. ഒടുവിലൊരു അലമുറ പോലെ ആര്‍ത്തലച്ചു പെയ്യുന്ന
മഴയുടെ കമ്പിളി നൂലുകള്‍ക്കിടയിലൂടേയും അവളടുത്തെത്തുന്നത് ഞാനറിഞ്ഞു.
അലയടങ്ങിയ ആഴക്കടല്‍ പോലെ ശാന്തഭാവം. പ്രാണസഞ്ചാരത്തിന്റെ പാടുകള്‍ പതിയാത്ത
മുഖത്ത് തെളിമ. മുന്‍ കാഴ്ചയിലെന്ന പോലെ ചുണ്ടുകള്‍ പരിഭ്രമിച്ച്
വിറക്കുന്നില്ല, കണ്ണുകള്‍ നാണിച്ച് കൂമ്പുന്നതുമില്ല.ഉള്ളിലാഴത്തില്‍ തെളിയുന്ന പ്രകാശത്തില്‍ തിളങ്ങുന്ന കവിളുകള്‍. വഴി മറന്നിട്ടെന്ന പോലെ നില്‍ക്കുന്ന ഒരു തുള്ളി ഗംഗാജലം ചുണ്ടിന്റെ കോണില്‍ വെമ്പി നില്‍ക്കുന്നുണ്ട്.
മഴത്തണുപ്പിലൂടെ കടന്നു വന്നെത്തിയ കാറ്റില്‍ അവളുടെ മുടിയിഴകള്‍
മുഖത്തേക്കൊന്ന് പാറിവീണിരുന്നെങ്കില്‍ എന്നാഗ്രഹിക്കാതിരിക്കാന്‍
കഴിയുന്നില്ല ഇപ്പോഴും.  ദേഹമൊടുങ്ങിയിട്ടും, ഒടുങ്ങാത്ത അഭിനിവേശ
ചൂട്. യാത്രാവഴിയില്‍ ഏതെങ്കിലും ചെരുവില്‍ പൂര്‍ണമാകാത്ത കാമനകളുടെ ഒരു
ചതുപ്പ് ഇപ്പഴേ പതുങ്ങിയിരിക്കുന്നുണ്ടാവും.
അവളുടെ സാത്വിക വിരലുകളില്‍ തൊട്ടതും, ഉള്ളില്‍ ഒരു മഴ പയ്തു നിറയുകയായി.
പച്ചക്കസവ് കുപ്പിവളകളിട്ടൊരു കൈ ആ മഴ വിരലേന്തി വരുന്നു. മഴ മേയുന്ന
തൊടിയിലൂടെ ആ കൈയ്യും പിടിച്ച്
നടക്കുന്നതെത്രയോ കിനാവുകളില്‍ വന്നു പോയിട്ടുണ്ട്.  ഇപ്പോള്‍
കുപ്പിവളകള്‍ക്കൊപ്പം
കാലത്തിന്റെ ബന്ധനങ്ങളും ഊരിയെറിഞ്ഞ ഒഴിഞ്ഞ കയ്യുമായി കോര്‍ക്കുമ്പോള്‍
ഇണകള്‍ ഒത്തുചേരുന്നതിന്റെ നിറവു.
എല്ല കെട്ടുകളും പൊട്ടിച്ചെറിഞ്ഞെന്ന പോലെ മഴയും ആഞ്ഞുപെയ്യുകയാണ്. ഒരു
നെഞ്ചിടിപ്പിന്റെ താളത്തില്‍ മാത്രമറിഞ്ഞിരുന്ന മഴയിലൂടെ വര്‍ഷങ്ങളായി
അടക്കിപ്പിടിച്ച വിതുമ്പലുകളും ഒതുക്കി വെച്ച സന്തോഷങ്ങളും ഒഴുകിയൊലിച്ചു
പോകുന്നത് നോക്കിയിരുന്നു.  വീണ്ടും വീണ്ടും കഴുകി
വൃത്തിയാക്കപ്പെടുന്ന പാത്രം പോലെ ആത്മശുദ്ധീകരണം.
ഒരുമിച്ച് ചേര്‍ന്നുള്ള യാത്രകള്‍ ഒരുപാട് മോഹിച്ചിരുന്നതായിരുന്നു.
തനിച്ച് നടന്ന് മനസ്സ് പൊള്ളിയ ഇടങ്ങളിലെല്ലാം അവളോടൊപ്പമൊരു മടക്കയാത്ര.
പക്ഷേ പെയ്തൊഴിഞ്ഞ മഴയില്‍ മനസ്സ് ശൂന്യമാക്കപ്പെട്ടിരിക്കുന്നു.
ചുണ്ടുകളില്‍ മൗനം മുദ്ര വെച്ചു കഴിഞ്ഞു. വാക്കുകള്‍ക്കിടയില്ലാത വിധം ഇഴയടുപ്പം മനസ്സുകള്‍ക്ക്.
. മഴയൊഴിഞ്ഞ മാനത്ത് മരങ്ങള്‍ക്കും മുകളിലായി
ആകാശത്തേക്കു തുറക്കുന്നൊരു
കിളിവാതില്‍ തെളിയുകയായി. ഇനി, കൈകള്‍ക് പകരം പുതുതായി കിളിര്‍ത്ത
സ്വര്‍ഗ്ഗ ചിറകുകളില്‍ പറന്നുയരാം, ജന്മബന്ധങ്ങളില്‍ നിന്നും.