Wednesday, December 29, 2010

പ്രാഞ്ചിയേട്ടന്‍ & the saint

എല്ലാവര്‍ക്കും ക്രിസ്തുമസ് വെക്കേഷന്‍ തുടങ്ങിയ ദിവസമാണ് എനിക്ക് ഇത്തവണ പരീക്ഷയും തുടങ്ങിയത്.
വെക്കേഷനും, ക്രിസ്തുമസും, ന്യൂ ഇയറും എല്ലാം പരീക്ഷയെടുത്തു.
അതു മാത്രമോ... ഏട്ടന്റെ കുഞ്ഞുവാവയുടെ ചോറൂണും അന്നു തന്നെയായിരുന്നു, പരീക്ഷ തുടങ്ങുന്ന ദിവസം.
എല്ലാവരും അണിഞ്ഞൊരുങ്ങി വീട്ടിലേക്ക് വന്നു കയറുമ്പോള്‍, ഞാനും എന്റെ സ്കൂട്ടറും പുറത്തേക്കുള്ള വഴിയിലെത്തിയിരുന്നു.. പരീക്ഷ എഴുതി തീര്‍ത്ത് ഓടിപ്പിടഞ്ഞു വന്നപ്പൊഴേക്കും സദ്യയുടെ അവസാനത്തെ പന്തിയും കഴിഞ്ഞു. അങ്ങനെ ആദ്യാവസാനം പങ്കെടുക്കാതെ ആ ചോറൂണ്‍ അങ്ങനെ കഴിഞ്ഞു പോയി.

അപ്പോഴേക്കും വെക്കേഷനും തുടങ്ങി. അമ്മിണിയും ചിന്നുവും കോഴിക്കോട്ടേക്കുള്ള ബാഗും റെഡിയാക്കി കഴിഞ്ഞു.
കുട്ടികളെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്താനുള്ള പ്രലോഭനങ്ങളുടെ പട്ടിക നിരത്തുന്നതിനിടയിലാണ് അമ്മാവന്‍ പറഞ്ഞത് '' നിങ്ങളൊക്കെ പോയാല്‍ ഞാനും മാളുവും കൂടി പ്രാഞ്ചിയേട്ടന്‍ കാണാന്‍ പോവും'' എന്ന്. ഇതിലും വലിയ വിശേഷങ്ങളൊക്കെ കോഴിക്കോട്ട് കാത്തിരിക്കുന്നതിനാല്‍ അമ്മിണിയും ചിന്നുവും ഇതൊന്നും മൈന്‍ഡ് പോലും ചെയ്യാതെ വണ്ടി കയറി.
പരീക്ഷ ബഹളത്തിനിടയില്‍ ഈ വെക്കേഷനില്‍ വേറൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ഞാന്‍ അമ്മാവന്റെ സിനിമാ ഓഫറില്‍ കേറിപ്പിടിച്ചു.
പിന്നാലെ നടന്ന് ശല്യം ചെയ്ത്, അവസാനം ക്രിസ്തുമസ് ദിവസം സിനിമക്കു കൊണ്ടുപോവാം എന്ന് അമ്മാവനെക്കൊണ്ട് പറയിപ്പിച്ചു ഞാന്‍.
പിന്നെ അതിനായുള്ള കാത്തിരിപ്പ്.....
ക്രിസ്തുമസ് ദിവസം നേരം പുലരുന്നതിനു മുമ്പേ എല്ലാവരേയും വിളിച്ചുണര്‍ത്തിയത്, ഒരു ഫോണ്‍ കോള്‍ ആണ്. രണ്ടു കൊല്ലമൊക്കെയായി സുഖമില്ലാതെ കിടക്കുകയായിരുന്ന ഒരു വല്ല്യമ്മയുടെ മരണസന്ദേശം.
അങ്ങനെ ക്രിസ്തുമസിന് എനിക്ക് ഏകാന്തവാസം വിധിച്ചുകൊണ്ട് എലാവരും നേരം വെളിച്ചമായപ്പോഴേക്കും യാത്രയായി.. പിന്നെ തിരിച്ചു വന്നത് അര്‍ദ്ധരാത്രിക്കു തൊട്ടുമുമ്പാണ്.
എന്റെ സിനിമയുടെ കാര്യം നടന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ..??

പിറ്റേദിവസം ഞായറാഴ്ച, തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാല്‍, എന്റെ സിനിമാ മോഹത്തിനെ ഒരു മൂലയ്ക്കാക്കി, ഞാന്‍ പുസ്തകമെടുത്ത് ഇരിപ്പായി.
അപ്പോഴാണ് അമ്മയുടെ വിളി.. പലതും പറഞ്ഞ കൂട്ടത്തില്‍ നടക്കാതെ പോയ സിനിമാക്കഥയും പറഞ്ഞു ഞാന്‍.
അമ്മാവന്‍ സമ്മതിക്കില്ല എന്ന ഉറപ്പിന്മേലായിരിക്കും, അമ്മ ഉദാരമനസ്കയായി..'' സിനിമ എന്നൊക്കെ പറഞ്ഞാല്‍ ഒരു മൂന്ന് മണിക്കൂറിന്റെ കാര്യമല്ലേയുള്ളൂ.. നിങ്ങള്‍ക്കിന്ന് പോവാമായിരുന്നില്ലേ..???'' എന്നായി അമ്മ.

അമ്മ ചൂട് പിടിപ്പിച്ചതോടെ എന്റെ മോഹത്തിന് പിന്നേയും ജീവന്‍ വെച്ചു.
അമ്മാവന്റെ പുറകേ നടന്നു പറഞ്ഞിട്ടും ആദ്യമൊന്നും ഒരു ഗുണവും ഉണ്ടായില്ല, പിന്നെ ഒരു അഞ്ച് മണിയൊക്കെ ആയപ്പോള്‍ ഒരു പകുതി സമ്മതം കിട്ടി.
അമ്മാവന്റെ മനസ്സു മാറുന്നതിനു മുമ്പ് ഞാന്‍ വേഷം മാറി.... സിനിമയ്ക്കു റെഡിയായി വന്നു.

അപ്പോഴും അമ്മാവന്‍ ഫോണും പിടിച്ചിരിപ്പാണ്. കൃത്യ സമയത്തു തന്നെ ബി എസ് എന്‍ എല്‍ തനിസ്വഭാവം കാണിച്ചു, കോള്‍ പോവുന്നുമില്ല, വരുന്നുമില്ല.
സിനിമ ടിക്കറ്റിന്റെ കാര്യം പറയാന്‍ രാമദാസേട്ടനെ വിളിക്കാനുള്ള ശ്രമത്തിലാണ് അമ്മാവന്‍.

ഇതിനു മുമ്പ് ഞങ്ങള്‍ കാണാന്‍ പോയ സിനിമ പഴശ്ശിരാജ ആയിരുന്നു.
ഇത്രയും ഗംഭീര ഒരു സിനിമ ഇറങ്ങിയിട്ട് ഞങ്ങളെ കൊണ്ടുക്കാണിക്കാത്തതിന് നാട്ടുകാര്‍ വരെ ചീത്ത പറഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മാവന്‍ പഴശ്ശിരാജയ്ക്കു കൊണ്ടുപോയത്.
തിയേറ്ററില്‍ എത്തുന്നതുവരെ ഞങ്ങള്‍ വിചാരിച്ചിരുന്നത് ഇനി ഈ സിനിമ കാണാന്‍ ഞങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നായിരുന്നു, അവിടെയെത്തിയപ്പോഴോ പൂരത്തിരക്ക്.
നെടുങ്കന്‍ ക്യൂവിന്റെ എറ്റവും പുറകില്‍ ചെന്നു നിന്നപ്പൊഴേ ടിക്കറ്റിന്റെ കാര്യം ഏതാണ്ട് തീരുമാനമായി.
ആശിച്ച് മോഹിച്ച് ഒരു സിനിമയ്ക്കു വന്നത് ഇങ്ങനെയായതിന്റെ സങ്കടം അമ്മിണിയുടേയും ചിന്നുവിന്റേയും മുഖത്തു തെളിഞ്ഞു തുടങ്ങി.
അപ്പോഴാണ് ഓഫീസിന്റെ മുന്നില്‍ തിയേറ്ററിന്റെ ഉടമസ്ഥന്‍ കൂടിയായ രാമദാസേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.
'ഒന്നു വിളിച്ചിട്ട് വരാമായിരുന്നില്ലേ' എന്നു പറഞ്ഞെങ്കിലും, മാനേജരുടെ കൂടെ ടിക്കറ്റ് ഇല്ലാത്ത ഞങ്ങള്‍ അഞ്ച് പേരേയും അകത്തേക്കു കടത്തി വിട്ടു രാമദാസേട്ടന്‍.
അങ്ങനെ തിരക്കിനിടയില്‍ അഞ്ചു പേരും അഞ്ചു മൂലയിലായി ഇരുന്നാണ് അന്ന് പഴശ്ശിരാജ കണ്ടത്..
ഇത്തവണ അങ്ങനെയൊന്നും വരാതിരിക്കാന്‍ വേണ്ടി ഇറങ്ങുന്നതിനു മുമ്പേ ഒന്ന് വിളിച്ചു പറയാം എന്നു കരുതി ഫോണിന്റെ മുന്നിലിരിക്കുകയാണ് അമ്മാവന്‍. പക്ഷേ ബി എസ് എന്‍ എല്‍ സഹായിച്ചതു കാരണം ആ പൈസ നഷ്ടപ്പെട്ടില്ല.
പിന്നെ ''ഇത് പഴശ്ശിരാജ പോലെയൊന്നുമാവില്ല, പ്രാഞ്ചിയേട്ടന്‍ വന്നിട്ടിപ്പൊ 100 ദിവസം കഴിഞ്ഞു, തിരക്കൊന്നുമുണ്ടാവില്ല. നമ്മള്‍ ചെന്നിട്ടു വേണ്ടി വരും ചിലപ്പോ സിനിമ തുടങ്ങാന്‍'' എന്നൊക്കെയുള്ള എന്റെ വാക്കില്‍ വിശ്വസിച്ച് അമ്മാവനും പുറപ്പെട്ടു.
പോകുന്ന വഴിക്കുള്ള എല്ലാ റോഡ് ബ്ലോക്കിലും മുട്ടറുത്ത് ഞങ്ങള്‍ തൃശ്ശൂരിലെത്തി, തിയേറ്ററിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോഴേ എന്തോ പന്തികേട് തോന്നി തുടങ്ങി. ആകെ തിരക്ക്, കാര്‍ ഒന്നൊതുക്കിയിടാന്‍ പോലും സ്ഥലമില്ല.
പക്ഷേ അപ്പോഴും ഇതൊക്കെ ബെസ്റ്റ് ആക്ടര്‍ കാണാന്‍ വന്നവരുടെ തിരക്കാവും, മ്മടെ പ്രാഞ്ചിയേട്ടനു തിരക്കൊന്നുമുണ്ടാവില്ല എന്നൊരു ശുഭാപ്തി വിശ്വാസം എന്നില്‍ ബാക്കി നിന്നിരുന്നു.
ഓടി ചെന്നപ്പോ ഗേറ്റ് മാന്‍ നല്ല സന്തോഷത്തോടെ ചിരിച്ചു സ്വീകരിച്ചു '' ടിക്കറ്റ് എടുത്തിട്ടുണ്ടല്ലോ ലേ... വേം ചെന്നോ, തുടങ്ങി സിനിമ''
സിനിമ രംഗത്തല്ല ഇപ്പോള്‍ പ്രതിസന്ധി, കാണാന്‍ വന്ന ഞങ്ങള്‍ക്കാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.
പ്രാഞ്ചിയെട്ടന്റെ ടിക്കറ്റും കഴിഞ്ഞോ എന്നു ഞാന്‍ ഒന്നൂടെ ചോദിച്ചു നോക്കി.. ഒക്കെ ഫുള്ളാണെന്ന് ആ ചേട്ടനും.
അവസാന പ്രതീക്ഷയോടെ ഓഫീസിന്റെ ഭാഗത്തേക്ക് ഒന്നു നോക്കി. പക്ഷേ അവിടെയാരും പ്രത്യക്ഷപ്പെട്ടില്ല.
ഞാന്‍ ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടനോട് കുശലാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മാവന്‍ പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നറിയാന്‍ ഓഫീസിലേക്ക് കയറി.
ടിക്കറ്റ് അന്വേഷിച്ച് വന്ന് നിരാശരായി മടങ്ങുന്നവരെ കണ്ടുകൊണ്ടിരുന്ന് ഒരിത്തിരി ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് രണ്ട് ടിക്കറ്റുമായി അമ്മാവന്‍ ഇറങ്ങി വന്നത്.. അതോടെ ഞാനും ഉഷാറായി. ചുറ്റിനുമുള്ളവരുടെ അമ്പരപ്പിന്റെ നടുവിലൂടെ പുലിക്കുട്ടികളെ പോലെ ഞങ്ങള്‍ തിയേറ്ററിനകത്തേക്ക് കുതിച്ചു.
'' ആറെണ്ണമേ ബാക്കിയുണ്ടായിരുന്നുള്ളൂ, രണ്ടെണ്ണം നമുക്ക് കിട്ടി'' ഓട്ടത്തിനിടയില്‍ അമ്മാവന്‍ പറഞ്ഞൊപ്പിച്ചു.

ഇതിനകത്തു തന്നെ രണ്ട് സിനിമകള്‍ കളിക്കുന്നതു കൊണ്ട് ഈ സം ഭവം എവിടെയാണെന്നറിയാന്‍ ഒരാളോട് ചോദിക്കുന്നതു വരെ ഞങ്ങള്‍ രണ്ടു പേരും തികഞ്ഞ സന്തോഷത്തിലായിരുന്നു.
ചോദിച്ചുകഴിഞ്ഞതോടെ കണ്‍ഫ്യൂഷനും തുടങ്ങി..'' ഇത് ഏതു ഷോയ്ക്കുള്ള ടിക്കറ്റാണ്..??'' എന്നതായിരുന്നു ആ ചേട്ടന്റെ സംശയം.
ദൈവം സഹായിച്ച് ടിക്കറ്റില്‍ അപ്രകാരമുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.
സംശയം തീര്‍ക്കാന്‍ ഓഫീസിലേക്ക് വീണ്ടും ചെന്നപ്പോഴാണ് പ്രതിസന്ധി തികച്ചും വ്യക്തമായത്.
''സെക്കന്റിനുള്ള ടിക്കറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..'' എന്ന് ഓഫീസിലെ ചേട്ടന്‍.
സെക്കന്റ് ഷോയ്ക്കുള്ള ടിക്കറ്റാണെന്ന് ആ ചേട്ടന്‍ പറഞ്ഞത്, അമ്മാവന്‍, സെക്കന്റ് സ്ക്രീനിലെ സിനിമയായ പ്രാഞ്ചിയേട്ടനുള്ള ടിക്കറ്റാണെന്ന് അമ്മാവന്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നം.
നനഞ്ഞ കോഴികളെ പോലെ ഇറങ്ങി വരുന്ന ഞങ്ങളെ കണ്ടതും ഗേറ്റ്മാന്‍ വീണ്ടും അടുത്തെത്തി..'' ഇപ്പോ എന്തായാലും ടിക്കറ്റ് കൈയ്യില്‍ കിട്ടിയല്ലോ.. സമാധാനമായി ടൗണിലൊക്കെ ഒന്നു കറങ്ങി ഒരു 8.30 ആവുമ്പോ ഇങ്ങു പോര്'' എന്നൊരു ആശ്വസിപ്പിക്കലും.
പുറത്തിറങ്ങിയിട്ട് എങ്ങോട്ടു പോകണമെന്ന സംശയത്തില്‍ ഞങ്ങളൊന്ന് നിന്നു.
നാളെ രാവിലെ ഒമ്പത് മുപ്പതിന് പരീക്ഷ എഴുതേണ്ട ഞാനാണ്....
പക്ഷേ സിനിമക്കെന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ട സമയത്തു തന്നെ കോഴിക്കോട്ടിരിക്കുന്ന അമ്മിണിയേയും ചിന്നുവിനേയും വിളിച്ച് വിവരമറിയിച്ചതാണ് ഞാന്‍. സിനിമ കാണാതെ മടങ്ങിയെന്നറിഞ്ഞാല്‍ പിന്നെ അവരെന്നെ വെറുതെ വിടില്ല..
അതിനും പുറമേ മിക്കവാറും ഇന്നു രാത്രി തന്നെ അമ്മയുടെയും വിളി വരും, സിനിമാകഥ കേള്‍ക്കാന്‍.. സം ഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞാല്‍ അമ്മയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, കളിയാക്കിക്കൊല്ലും.
പരീക്ഷയാണോ പ്രാഞ്ചിയേട്ടനാണോ പ്രധാനം എന്നത് അമ്മാവന്‍ എന്റെ തീരുമാനത്തിനു വിട്ടു..
നാളത്തെ കാര്യം നാളെ..ഇന്ന് എന്തായാലും പ്രാഞ്ചിയേട്ടനു തന്നെയായിരുന്നു എന്റെ മാര്‍ക്ക് .
തൃശ്ശൂര്‍ നഗരത്തില്‍ ഒരു റൗണ്ട് ഉള്ളത് എന്തുകൊണ്ടും സൗകര്യമായി..
വട്ടം കറങ്ങാന്‍ വേറെ സ്ഥലമന്വേഷിക്കണ്ടല്ലോ....
ഒന്നു രണ്ടു റൗണ്ട് കറങ്ങി സമയം 8.30യാക്കി ചെന്നപ്പോള്‍ എണ്‍പത് വയസ്സുള്ള അമ്മാമ്മ മുതല്‍ എട്ട് മാസം തികയാത്ത ക്ടാവ് വരെ പ്രാഞ്ചിയേട്ടനെ പ്രതീക്ഷിച്ചിരിപ്പാണ്. ഞങ്ങളും ആ കൂട്ടത്തിലങ്ങോട്ട് കൂടി..
കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല എന്ന സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും കലണ്ടറില്‍ ദിവസമൊന്ന് മാറിയിരുന്നു.
പുണ്യാളന്‍ എന്റെ പരീക്ഷയ്ക്കും ഒരു 'ആള്‍ ദി ബെസ്റ്റ്' പറഞ്ഞിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍ പുസ്തകം അടച്ചു, ഞാന്‍ ആ നല്ല ദിവസത്തിനൊരു ഫുള്‍ സ്റ്റോപ് ഇട്ടു വെച്ചു.