Sunday, August 24, 2008

പോലീസ്..... പോലീസ്

ഈ കഥാസന്ദര്‍ഭത്തിനോ, കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ സാദൃശ്യം തൊന്നുന്നുവെങ്കില്‍, അത് യാദൃശ്ചികമല്ലാ..മനപൂര്‍വ്വമാണു

ഇതൊരു പഴയ കഥയാണു.
അനുഭവത്തിന്റെ ചൂടും ചൂരും ഉള്ള ഒരു പഴങ്കഥ....

പഴയതെന്നു പറയുമ്പോള്‍, പരശുരാമന്‍ കേരളത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ മൂന്നാം പക്കമെന്നോ, അതുമല്ലെങ്കില്‍ കേരളത്തിലെ നാഷണല്‍ ഹൈവേകളിലൂടെ മൂളിപ്പാട്ടും പാടി നടക്കുന്ന മന്‍ചലുകളും, കുടമണികിലുക്കവും വിതറി കാളവണ്ടിക്കൂട്ടവും യാത്ര ചെയ്തിരുന്ന ആ സുന്ദര സുരഭില കാലമെന്നോ അല്ല ഞാനുദ്ദേശിക്കുന്നത്....

പിന്നെ.....ഇപ്പൊ ഉള്ളതു പോലെയൊക്കെ തന്നെ.....
കുഴികള്‍ നിറഞ്ഞ റോഡുകളും , അതില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കുന്ന ബസ്സുകളും, തലയൊന്നു കുനിച്ചാല്‍ തലയില്‍ കൂടി വരെ ബൈക്കോടിക്കുന്ന യുവജനങ്ങളും, സന്ധ്യയാവാന്‍ കത്തിരിക്കുന്ന പവര്‍ കട്ടും, ചെവി കാര്‍ന്നു തിന്നുന്ന മൊബൈല്‍ ഫോണുകളും, ഹര്‍ത്താലും, ബന്ദും, റിയാലിറ്റി ഷോയും നിറഞ്ഞു തുളുമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു നാലു മാസം മുമ്പ് ഒരു നട്ടുച്ചക്ക് തോന്നിയ ഒരു നട്ടപിരാന്തില്‍ നിന്നാണീ സം ഭവപരമ്പരയുടെ തുടക്കം...
നാലക്ഷരം പഠിച്ചൂടെ എന്ന അമ്മയുടെചോദ്യത്തിനെ ഓഫ് സൈഡിലൂടെ ഒരു സിക്സര്‍ പറത്തി, വൈകിട്ടെന്താ പരിപാടി എന്നു ചിന്തിച്ചു വിഷമിക്കുമ്പോഴാണു ഈ ഒടുക്കത്തെ ഐഡിയയുടെ ഉത്ഭവം....

ഓര്‍ക്കൂട്ടില്‍ ഒരു കൂട് കൂട്ടിയിരുന്നു കുറെ കാലം മുമ്പ്.... പിന്നീടാവഴിക്കു പറന്നിട്ടില്ല... അതൊന്നു മാറാല തട്ടി വൃത്തിയാക്കി ഒന്നു പുതുക്കി പണിതാലോ എന്നൊരു ചിന്ത മിന്നല്‍ പിണരു പോലെ മനസ്സിലേക്കെത്തിനോക്കി. വിനാശ കാലേ വിപരീത ബുദ്ധി എന്നത് ശരി വെക്കും പോലെ ഞാനുടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

നാലാള്‍ക്കാരോട് സംസാരിക്കേണ്ടി വരുന്ന സന്ദ്ര്‍ഭങ്ങളില്‍ നാക്കിറങ്ങി പോവുക, കാല്‍മുട്ട് കൂട്ടിയിടിക്കുക തുടങ്ങിയ ചില്ലറ സൂക്കേടുകളുടെ മൊത്തവിതരണക്കാരിയായിരുന്നതിനാല്‍, ഈ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഈ സ്വഭാവം ഒന്നു മാറ്റി നല്ല മണി മണിയായി സംസാരിക്കാനും പഠിക്കാം എന്നൊരു 916 സ്വര്‍ണ്ണം പോലെ സംശുദ്ധമായ ഉദ്ദേശ്യവും ഇതിന്റെ പുറകില്‍ ഉണ്ടായിരുന്നു...

നേരിട്ടു കാണാത്ത ആള്‍ക്കാരില്‍ നിന്നും തുടങ്ങി, ക്രമേണ വളര്‍ത്തിയെടുത്ത് കാണുന്നവരോടൊക്കെ സംസാരിക്കുക എന്ന സമത്വ സുന്ദര വ്യവസ്ഥിതിയായിരുന്നു എന്റെ സ്വപ്നം..( കുറ്റം പറയാന്‍ പറ്റുമോ......)

അങ്ങിനെ വലതു കാല്‍ വെച്ച് ഗ്രിഹപ്രവേശം നടത്തിയിട്ടും അതു വഴി ആരും പറക്കുന്നില്ല.. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മട്ടില്‍ ഞാന്‍, നല്ല നടപ്പിനു രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയതും ജനത്തിരക്കേറിയതുമായ ഒരു കമൃൂണിറ്റിയിലേക്ക് ഒന്നെത്തി നോക്കി. ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണം തന്നെ തിന്നണമല്ലൊ എന്നു കരുതി അതിലങ്ങ് സജീവമായി. കുറച്ച് ദിവസത്തേക്ക് വല്ല്യ കുഴപ്പമൊന്നും ഉണ്ടായില്ലാ..

എങ്കിലും എന്റെ അടക്കവും ഒതുക്കവും , നഖം കടിച്ച്, തല കുനിച്ചുള്ള നില്‍പ്പും, കാല്‍ വിരല്‍ കൊണ്ടുള്ള ചിത്രമെഴുത്തും, ഒക്കെ കൂടിയായപ്പോള്‍ ഒരു വശപ്പിശക് തോന്നിതുടങ്ങി. അവിടുള്ള പോലീസ് സേനയിലും, ഇന്റെലിജെന്‍സ് വിഭാഗത്തിലും ഒരാപത്ശങ്ക.
പണ്ട് അവര്‍ക്കിട്ട് പണി കൊടുത്ത ഒരു മിടുമിടുക്കിയുടെ പുനരവതാരമാണോ ഞാനെന്നൊരു സംശയം പടര്‍ന്നു പിടിച്ചു.( പാവം ഞാന്‍) അല്ലേലും കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പിടിക്കുന്ന കാലമല്ലേ????

എനിക്കണെങ്കില്‍ ഒളിച്ചുകളി പണ്ടു തൊട്ടേ ഇഷ്ടമാ... ഈ പുതിയ ഒളിഞ്ഞിരിക്കല്‍ നല്‍കുന്ന സര്‍വ സ്വാതന്ത്ര്യത്തേയും പരമാവധി ഉപയോഗിച്ച്, എല്ലാ ചോദ്യങ്ങളിലും വഴുക്കി വീണും, അരിയെത്ര???? പയറഞ്ഞാഴി എന്നിങ്ങനെ കിറുക്രിത്യമായി ഉത്തരങ്ങള്‍ പറഞ്ഞും എന്റെ ബുദ്ധിശക്തിയില്‍ ഹര്‍ഷപുളകിതയായി മുന്നേറിക്കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു.. പോലീസിന്റെ ഹിറ്റ്ലിസ്റ്റില്‍ പെടാന്‍ വല്യ താമസമൊന്നും വേണ്ടിവന്നില്ല.

അണിയറയില്‍ അരങ്ങേറുന്ന ഗൂഡാലോചനെയെക്കുറിച്ചൊന്നും അറിയാത്ത ഞാന്‍ പാറി പറന്ന് പാട്ടും പാടി രസിച്ചു. പോലീസ് അവരുടെ പണി തുടങ്ങി കഴിഞ്ഞിരുന്നൂ.. ലോക്കല്‍ പോലീസ്, ചില അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ വളരെ മനോഹരമായൊരു വല എനിക്കായ് നെയ്തു, വിരിച്ചിട്ടു. ഇളം മാന്‍ കിടാവുപോലെ നിഷ്കളങ്കയായ ഞാന്‍ വളരെ ക്രിത്യമായി ലാന്‍ഡിങ്ങും നടത്തി.

പിന്നത്തെ പൂരമൊന്നും പറയാനില്ല..... കൂടിയാലോചനകളായി, ചോദ്യം ചെയ്യലായി... അണ്ടിയോടടുക്കുമ്പോഴല്ലെ മാങ്ങയുടെ പുളിയറിയൂ.. കേരളാ പോലീസിന്റെ ബുദ്ധി ശക്തിയും, c.b.i യുടെ ഡമ്മി പരീക്ഷണവും ചേരും പടി ചേര്‍ത്തൊരു അന്വേഷണ പരമ്പര..
കാക്കയുടെ കൂട്ടില്‍ മുട്ടയിടാനായി കുയിലുകള്‍ ധാരാളമായി എത്തുന്ന കാലമായതിനാല്‍, ഓര്‍ക്കൂട്ടിലെ കൂട് എന്റേത് തന്നെയെന്നു തെളിയിക്കാന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. വിശ്വാസം പിടിചു പറിക്കാന്‍ പല വിധത്തിലും ശ്രമിച്ച് പരാജയപ്പെട്ട് ഗതികെട്ടൊരു പുലിയായി മാറിയ ഞാന്‍, അള മുട്ടിയാല്‍ ചേരക്കും കടിക്കാം എന്ന ആപ്തവചനം മനസ്സില്‍ ധ്യാനിച്ച്, കളരി പരമ്പര ദൈവങ്ങളെ കാല്‍ തൊട്ടുവണങ്ങി,പതിനെട്ടും കഴിഞ്ഞ് പത്തൊമ്പതാമത്തെ അടവ്, ഇടത്തും, വലത്തും നോക്കാതങ്ങ് പ്രയോഗിച്ചു. അതോടെ പോലീസ് ഫ്ളാറ്റ്...( അല്ലെലും പെണ്ണിന്റെ കണ്ണീരില്‍ അലിയാത്ത പോലീസ് ഹൃദയമുണ്ടോ...????)

സത്യവും ഇടക്കൊക്കെ പറയണല്ലോ.. പോലീസുകാരാണെങ്കിലും ആള്‍ക്കാരു മാന്യന്മാരാ... എന്റെ കൈയ്യിലിരിപ്പ് മനസ്സിലായതോടേ പിന്നെ യൂണിഫോമില്‍ ഈ വഴിക്കു വന്നിട്ടില്ല.

സംശയത്തില്‍ വിരിയണം സൗഹൃദം എന്നൊരു പുതിയ പഴംചൊല്ല് അപ് ലോഡ് ചെയ്താലോ എന്നു കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരിക്കയാണു ഞാനിപ്പോള്‍...

അങ്ങിനെ ഈ പഴങ്കഥയുടേയും അന്ത്യം ശുഭം...





വാല്‍ക്കഷ്ണം: കഞ്ഞിവെക്കല്‍ പോലീസുകാരുടെ ഒരു പഴയ പണിയായതിനാലും, എനിക്ക് കഞ്ഞി തീരെ ഇഷ്ടമില്ലാത്തതിനാലും കഞ്ഞി വെക്കാന്‍ പോലീസിനെ വിളിക്കാറില്ലെങ്കിലും ഗത്യന്തരമില്ലാത്ത സന്ദര്‍ഭങ്ങളില്‍ വീട്ടുകാവലിനും, വീടിന്റെ സോറി.. ബ്ലോഗിന്റെ അറ്റകുറ്റ പണികള്‍ക്കും, ചില അലങ്കാര പണികള്‍ക്കും ഞാനവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ടെന്നു ഈ സന്ദര്‍ഭത്തില്‍ വിനയപുരസ്സരം സ്മരിക്കുന്നു..

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Thursday, August 14, 2008

ഓര്‍മ്മകള്‍ മരിക്കുമോ.....

അറിഞ്ഞോ ഒരു വിശേഷം..?????
എന്റെ മുത്തശ്ശന്റെ നൂറാം പിറന്നാളാണു....
മുത്തശ്ശന്‍ ഇല്ലെങ്കിലും പിറന്നാള്‍ ഗം ഭീരമാക്കാനാണു തീരുമാനം....!!!!
അതൊക്കെ എനിക്കും ഇഷ്ടപ്പെട്ടു..
പക്ഷെ.. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല പരിപാടികള്‍.....

അവരെല്ലാവരും കൂടി ഒരു മൃൂസിയം ഉണ്ടാക്കാന്‍ പോകുന്നു. മുത്തശ്ശന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, മുത്തശ്ശന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍, മുത്തശ്ശന്‍ എഴുതിയ എഴുത്തുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തൊരു മുത്തശ്ശന്‍ മൃൂസിയം......
അതും നല്ലതു തന്നെ....
എനിക്കും ഇഷ്ടായി...
പിന്നെ വല്ല്യച്ച്ചന്‍ പറഞ്ഞൊരു കാര്യമാണു എനിക്കു തീരെ ഇഷ്ടപ്പെടാത്തത്...

മുത്തശ്ശന്‍ എനിക്കായി എഴുതിയ കത്തുകളൊക്കെ ഞാനും സം ഭാവന ചെയ്യണമെന്ന്.... ഇതെവിടുത്തെ ഏര്‍പ്പാടാ.....
എന്റെ കൈയ്യിലുള്ളതൊക്കെ കാണാതെ പോയീ എന്നു കടുപ്പത്തിലൊരു നുണ തട്ടിവിടാനാണു എനിക്കു തോന്നിയത്...
പക്ഷെ അമ്മയുടെ നോട്ടം കണ്ടപ്പോള്‍ അതു വേണ്ടാ എന്നു വെച്ചു.

എനിക്കാണെങ്കില്‍ ഒരു നല്ല മഴ പെയ്താല്‍, ഒരു നല്ല തമാശ കേട്ടാല്‍, ഒരു നല്ല പുസ്തകം വായിച്ചാല്‍, നന്നായിട്ടൊന്നു സങ്കടം വന്നാല്‍, എന്തിനു പറയുന്നു ഒരു നല്ല മിഠായി തിന്നാല്‍ പോലും മുത്തശ്ശനെ ഓര്‍മ്മ വരും....
മുത്തശ്ശനെ ഓര്‍മ്മ വരുമ്പോഴൊക്കെ എനിക്കു മുത്തശ്ശന്റെ അടുത്തിരിക്കാന്‍ മോഹം വരും....
ഒന്നു തൊടാന്‍ മോഹം വരും... അപ്പോഴൊക്കെ എനിക്കു കൂട്ടു വരാറുള്ളത് എനിക്കായി മുത്തശ്ശന്‍ എഴുതിയ എഴുത്തുകളാണു.
മുത്തശ്ശന്റെ എഴുത്തുകള്‍ വായിക്കാന്‍ എന്തൊരു രസമാണെന്നറിയ്യോ..... അടുത്തുവന്നിരുന്നിങ്ങനെ പറയുകയാണെന്നേ തോന്നൂ. വായിച്ചു കഴിഞ്ഞാലും മുത്തശ്ശന്റെ ചിരിയും, മുത്തശ്ശന്റെ മണവും ഒക്കെയിങ്ങനെ നമുക്കു ചുറ്റിനും ഉള്ളതു പോലെ....

അതാണിപ്പൊ ഇവരൊക്കെ കൂടി തട്ടിപ്പറിക്കാന്‍ പോകുന്നത്...
അല്ലെങ്കിലും ഈ കത്തുകളൊക്കെ മൃൂസിയത്തില്‍ വെക്കാനുള്ളതാണോ.....???

ഒന്നും പറഞ്ഞിട്ടു കാര്യമില്ല സുഹൃത്തേ....
ഇവിടെ ഇതും ഇതിലപ്പുറവും നടക്കും........

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Wednesday, August 13, 2008

യാത്രക്കാരി

അകലെയേതോ താരകം മിഴി ചിമ്മിയോ
കൂരിരുള്‍ക്കൂട്ടില്‍ ഞാനേകയോ

വഴികാട്ടിയാം ദീപം മറഞ്ഞുവോ
അലഞ്ഞുഴറി ഞാന്‍ വലയുമോ

കൂടെ വന്നൊരാ മിഴികള്‍ മടങ്ങിയോ
കരള്‍ പിളരും കാലം വന്നുവോ

കരുത്തേകുമാ കൈകള്‍ പിണങ്ങിയോ
നടവഴിയിലബല ഞാന്‍ വീഴുമോ

നീളുന്ന പാതയിലിരുളില്‍ ഞാനേക
ഒരു വിളി, നിന്‍ വിളിക്കായ് ഞാന്‍ കാത്തുവോ....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----