Sunday, September 7, 2008

ഓണം സ്പെഷ്യല്‍= പട്ടുപാവാട+ പട്ടികടി

പണ്ട് പണ്ട് പിന്നേയും കുറേ പണ്ടൊരു കാലത്ത്, എനിക്കും എപ്പോഴും വീഴുന്നൊരു സ്വഭാവമുണ്ടായിരുന്നു.( ഇപ്പോള്‍ ഡീസന്റാ ട്ടോ) ഏതു വഴിയെ എങ്ങിനെ പോയാലും ഒരു വീഴ്ച ഒപ്പിച്ചെടുക്കും.

താമസിച്ചു പഠിച്ചിരുന്നത് ബോര്‍ഡിങ്ങ് സ്കൂളിലായിരുന്നതിനാല്‍ അവിടെ ഈ കലാപരിപാടിക്കു വല്യ സ്കോപ്പൊന്നും ഇല്ലായിരുന്നു. വെക്കേഷനില്‍ നാട്ടില്‍ വരുമ്പോഴാണു വീഴ്ചയുടെ ഒരു ചാകര.
'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം വീഴും മാളു മാത്രം'
എന്ന് ഏട്ടന്മാരെക്കൊണ്ട് കവിതയിലൊക്കെ തിരുത്തല്‍ വരുത്തിച്ചതിന്റെ ചരിത്രം ആവകാശപ്പെടാനുണ്ട് എനിക്ക്.

ഈ സ്വഭാവ വിശേഷം കാരണം അമ്മ എനിക്ക് ഇറക്കം കൂടിയ ഡ്രസ്സുകളൊന്നും വാങ്ങിതരുമായിരുന്നില്ല. അല്ലാതെ തന്നെ ആവശ്യത്തിനു വീണോളും, പിന്നെ തട്ടിതടഞ്ഞ് വീഴുകയും കൂടി വേണ്ടാന്നു കരുതിയിട്ടാവും.

ഇത്രയും ചരിത്രം. ഇനി സം ഭവത്തിലേക്കു വരാം.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തെ ഓണം വെക്കേഷന്‍. അച്ഛനും അമ്മയും നാട്ടിലില്ല. ഞങ്ങള്‍( ഞാനും എന്റെ ഏട്ടനും) അച്ഛന്റെ തറവാട്ടിലേക്കാണു ഓണത്തിനു വന്നിരുന്നത്.

ഇത്തവണ എന്നെ കണ്ടപ്പോള്‍ വല്ല്യമ്മക്കൊരു ബോധോദയം... വല്യ കുട്ടിയായി, ഇനിയിങ്ങനെ കാലും കാണുന്ന കുട്ടി ഉടുപ്പൊന്നും ഇട്ട് നടക്കണ്ട . ഇത്തവണ ഓണത്തിനു പട്ടുപാവാട മതി... എനിക്കെന്താ വിരോധം .. ഞാന്‍ ഹാപ്പി... ഹാപ്പി ഓണം.

അങ്ങിനെ സ്ഥലത്തെ പ്രധാന തയ്യല്‍ വിദഗ്ധനായ വേലുക്കുട്ടി വന്നു അളവെടുത്ത്, ഓണത്തിനു രണ്ടു ദിവസം മുന്നേ തന്നെ എനിക്കുള്ള പട്ടുപാവാട വീട്ടിലെത്തിച്ചു.

ആദ്യാനുഭവങ്ങളൊന്നും മറക്കില്ല എന്നുപറയുന്നതു പോലെ എന്റെ ആദ്യത്തെ പട്ടുപാവാട ഞാനിന്നും മറന്നിട്ടില്ല.
നല്ല ചുവന്ന നിറത്തില്‍, അരികില്‍ കസവൊക്കെയായി ഒരുഗ്രന്‍ പട്ടുപാവാട. അതിനും പുറമെ വല്ല്യമ്മ പാവാടക്കു ചേരുന്ന, ചോപ്പില്‍ സ്വര്‍ണ്ണനിറത്തില്‍ കുത്തുകളുള്ള കുപ്പിവളകളും കൈ നിറയെ വാങ്ങി തന്നു.
അങ്ങിനെ ഓണത്തിനു പട്ടുപാവാടയും, കുപ്പിവളയും മുത്തശ്ശി തന്ന ചുവപ്പു കല്ലു വെച്ച മാലയും ഒക്കെയായി ഞാനൊരു സുന്ദരിക്കുട്ടിയായി .

ഭദ്രകാളി, ചുടല ഭദ്രകാളി എന്നൊക്കെ ഏട്ടന്മാര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വിളിച്ചെങ്കിലും ഞാന്‍ പതിവുള്ള കരച്ചിലിനൊന്നും പുറപ്പെട്ടില്ല. ഓണമല്ലേ...

അങ്ങിനെ ഉച്ച വരെ വല്യ കുഴപ്പമൊന്നും ഇല്ലാതെ കടന്നു പോയി.. ഉച്ചക്ക് ഊണും കഴിഞ്ഞ് വല്ല്യമ്മയും മറ്റു മുതിര്‍ന്ന ആള്‍ക്കാരും പതിവുള്ള ഉച്ചമയക്കത്തിനും ഏട്ടന്മാരൊക്കെ കളിക്കാനും പോയപ്പോള്‍, കിം കരണീയം' എന്നു ചിന്തിച്ചിരിക്കുകയായിരുന്ന എന്റെ മനസ്സിലേക്ക് ചെറിയമ്മ കടന്നു വന്നു. അച്ഛന്റെ അനിയന്‍ തൊട്ടടുത്ത് തന്നെയാണു താമസിക്കുന്നത്.. അവിടുത്തെ ഉപ്പേരിയുടേയും പായസത്തിന്റേയും സ്വാദുനോക്കാന്‍ ചെന്നില്ലെങ്കില്‍ ചെറിയമ്മ എന്തു കരുതും??? ഞ്ഞാന്‍ ഉടന്‍ തന്നെ അങ്ങോട്ടു വെച്ചടിച്ചു..
രണ്ടു പറമ്പിന്റേയും ഇടയിലായി വെള്ളം ഒഴുകി പോകാന്‍ പാകത്തിനു ഒരു തോടുണ്ട്. അവിടെയെത്തിയപ്പോള്‍ ഞാനീ സീയൂസ് കനാലൊക്കെ മറി കടക്കാന്‍ പര്യപ്തമായ ഒരുക്കങ്ങളോടെയും ശ്രദ്ധയോടേയും മറുകരയിലേക്കു ചാടി...( ചിരിക്കൊന്നും വേണ്ടാ... ഞാന്‍ വീണൊന്നും ഇല്ല്യ)
പക്ഷെ ദുര്‍വിധി ഒരു പാണ്ടന്‍ പട്ടിയുടെ രൂപത്തില്‍ എന്നെ അവിടെ കാത്തിരിക്കുന്നുണ്ടെന്നു ഞാനറിഞ്ഞില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. 'പ്ധും' എന്നു ഞാന്‍ ചാടി വീണതും, ഓണസദ്യ കഴിഞ്ഞ് മയക്കത്തിലായിരുന്ന പാണ്ടന്‍ ഞെട്ടിയുണര്‍ന്ന്, ആരാണെന്നും, എന്താണെന്നും ഒന്നും അന്വേഷിക്കാതെ എന്റെ കാലിലൊരു കടിയും തന്ന്, ഒരു ക്ഷമ പറയാനുള്ള മര്യാദ പോലും കാണിക്കാതെ ഓടിപ്പോയി....
എന്താ സം ഭവമെന്ന് ഞാനറിഞ്ഞു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
പട്ടി ഓടിപ്പോയ സ്ഥിതിക്ക് ഇനി ഞാനവിടെ നിന്നിട്ടെന്തു കാര്യം....

പട്ടി കടിച്ചേ എന്നലറി കരഞ്ഞ് ഞാനും ഓടി.. സാമാന്യം പോലെ നടന്നാല്‍ തന്നെ വീഴുന്ന ഞാന്‍ ഓടിയാലത്തെ കാര്യം പറയണോ.. പട്ടികടിക്കു പുറമേ നല്ല സ്റ്റൈലായിട്ടൊരു വീഴ്ചയും.... കൈയ്യും, കാലും, മുഖവുമൊക്കെ മുറിഞ്ഞു.. കുപ്പിവളകളും മുറിവുകളുടെ എണ്ണം കൂട്ടുന്നതില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു...

എല്ലാവരും ഓടി വന്നപ്പോള്‍, ചുവന്ന പട്ടുപാവാടയില്‍ ചോരയില്‍ കുളിച്ചൊരു രൂപം.. മേലാസകലമുള്ള മുറിവിനിടയില്‍ നിന്നും പട്ടി കടിച്ചതിന്റെ അടയാളം കണ്ടു പിടിക്കാന്‍ നന്നേ കഷ്ടപ്പെട്ടു അന്ന്.

മുറികൂട്ടി, ഡെറ്റോള്‍, ബിറ്റാഡിന്‍ തുടങ്ങി സാധാരണ ഭേദ്യങ്ങളുടെ പുറമേ, നേന്ത്രപ്പഴത്തിന്റെ വലിപ്പമുള്ള സൂചി കൊണ്ട് (ഉണ്ണിയേട്ടന്‍ പറഞ്ഞതാണേ...) പൊക്കിളിനു ചുറ്റും കിട്ടാന്‍ പോകുന്ന കുത്തുകളേക്കുറിച്ചോര്‍ത്തുള്ള പേടി ആ ഓണത്തിന്റെ സ്പെഷ്യലായിരുന്നു.

അങ്ങിനെ പഴവും പപ്പടവും ഉപ്പേരിയും പായസത്തിനും പുറമെ പട്ടികടി കൂടി ധന്യമാക്കിയ ഒരോണം, എന്റെ ഓര്‍മ്മകളിലേക്കു സമ്മാനിച്ച് ഒരു വര്‍ഷം കൂടി കടന്നു പോയി.

മധുരിക്കും ഓര്‍മ്മകളേ മലര്‍ മന്‍ചല്‍ കൊണ്ടുവരൂ
കൊണ്ടു പോകൂ ഞങ്ങളേ ആ മാന്‍ചുവട്ടില്‍...

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----