Wednesday, December 29, 2010

പ്രാഞ്ചിയേട്ടന്‍ & the saint

എല്ലാവര്‍ക്കും ക്രിസ്തുമസ് വെക്കേഷന്‍ തുടങ്ങിയ ദിവസമാണ് എനിക്ക് ഇത്തവണ പരീക്ഷയും തുടങ്ങിയത്.
വെക്കേഷനും, ക്രിസ്തുമസും, ന്യൂ ഇയറും എല്ലാം പരീക്ഷയെടുത്തു.
അതു മാത്രമോ... ഏട്ടന്റെ കുഞ്ഞുവാവയുടെ ചോറൂണും അന്നു തന്നെയായിരുന്നു, പരീക്ഷ തുടങ്ങുന്ന ദിവസം.
എല്ലാവരും അണിഞ്ഞൊരുങ്ങി വീട്ടിലേക്ക് വന്നു കയറുമ്പോള്‍, ഞാനും എന്റെ സ്കൂട്ടറും പുറത്തേക്കുള്ള വഴിയിലെത്തിയിരുന്നു.. പരീക്ഷ എഴുതി തീര്‍ത്ത് ഓടിപ്പിടഞ്ഞു വന്നപ്പൊഴേക്കും സദ്യയുടെ അവസാനത്തെ പന്തിയും കഴിഞ്ഞു. അങ്ങനെ ആദ്യാവസാനം പങ്കെടുക്കാതെ ആ ചോറൂണ്‍ അങ്ങനെ കഴിഞ്ഞു പോയി.

അപ്പോഴേക്കും വെക്കേഷനും തുടങ്ങി. അമ്മിണിയും ചിന്നുവും കോഴിക്കോട്ടേക്കുള്ള ബാഗും റെഡിയാക്കി കഴിഞ്ഞു.
കുട്ടികളെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്താനുള്ള പ്രലോഭനങ്ങളുടെ പട്ടിക നിരത്തുന്നതിനിടയിലാണ് അമ്മാവന്‍ പറഞ്ഞത് '' നിങ്ങളൊക്കെ പോയാല്‍ ഞാനും മാളുവും കൂടി പ്രാഞ്ചിയേട്ടന്‍ കാണാന്‍ പോവും'' എന്ന്. ഇതിലും വലിയ വിശേഷങ്ങളൊക്കെ കോഴിക്കോട്ട് കാത്തിരിക്കുന്നതിനാല്‍ അമ്മിണിയും ചിന്നുവും ഇതൊന്നും മൈന്‍ഡ് പോലും ചെയ്യാതെ വണ്ടി കയറി.
പരീക്ഷ ബഹളത്തിനിടയില്‍ ഈ വെക്കേഷനില്‍ വേറൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ഞാന്‍ അമ്മാവന്റെ സിനിമാ ഓഫറില്‍ കേറിപ്പിടിച്ചു.
പിന്നാലെ നടന്ന് ശല്യം ചെയ്ത്, അവസാനം ക്രിസ്തുമസ് ദിവസം സിനിമക്കു കൊണ്ടുപോവാം എന്ന് അമ്മാവനെക്കൊണ്ട് പറയിപ്പിച്ചു ഞാന്‍.
പിന്നെ അതിനായുള്ള കാത്തിരിപ്പ്.....
ക്രിസ്തുമസ് ദിവസം നേരം പുലരുന്നതിനു മുമ്പേ എല്ലാവരേയും വിളിച്ചുണര്‍ത്തിയത്, ഒരു ഫോണ്‍ കോള്‍ ആണ്. രണ്ടു കൊല്ലമൊക്കെയായി സുഖമില്ലാതെ കിടക്കുകയായിരുന്ന ഒരു വല്ല്യമ്മയുടെ മരണസന്ദേശം.
അങ്ങനെ ക്രിസ്തുമസിന് എനിക്ക് ഏകാന്തവാസം വിധിച്ചുകൊണ്ട് എലാവരും നേരം വെളിച്ചമായപ്പോഴേക്കും യാത്രയായി.. പിന്നെ തിരിച്ചു വന്നത് അര്‍ദ്ധരാത്രിക്കു തൊട്ടുമുമ്പാണ്.
എന്റെ സിനിമയുടെ കാര്യം നടന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ..??

പിറ്റേദിവസം ഞായറാഴ്ച, തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാല്‍, എന്റെ സിനിമാ മോഹത്തിനെ ഒരു മൂലയ്ക്കാക്കി, ഞാന്‍ പുസ്തകമെടുത്ത് ഇരിപ്പായി.
അപ്പോഴാണ് അമ്മയുടെ വിളി.. പലതും പറഞ്ഞ കൂട്ടത്തില്‍ നടക്കാതെ പോയ സിനിമാക്കഥയും പറഞ്ഞു ഞാന്‍.
അമ്മാവന്‍ സമ്മതിക്കില്ല എന്ന ഉറപ്പിന്മേലായിരിക്കും, അമ്മ ഉദാരമനസ്കയായി..'' സിനിമ എന്നൊക്കെ പറഞ്ഞാല്‍ ഒരു മൂന്ന് മണിക്കൂറിന്റെ കാര്യമല്ലേയുള്ളൂ.. നിങ്ങള്‍ക്കിന്ന് പോവാമായിരുന്നില്ലേ..???'' എന്നായി അമ്മ.

അമ്മ ചൂട് പിടിപ്പിച്ചതോടെ എന്റെ മോഹത്തിന് പിന്നേയും ജീവന്‍ വെച്ചു.
അമ്മാവന്റെ പുറകേ നടന്നു പറഞ്ഞിട്ടും ആദ്യമൊന്നും ഒരു ഗുണവും ഉണ്ടായില്ല, പിന്നെ ഒരു അഞ്ച് മണിയൊക്കെ ആയപ്പോള്‍ ഒരു പകുതി സമ്മതം കിട്ടി.
അമ്മാവന്റെ മനസ്സു മാറുന്നതിനു മുമ്പ് ഞാന്‍ വേഷം മാറി.... സിനിമയ്ക്കു റെഡിയായി വന്നു.

അപ്പോഴും അമ്മാവന്‍ ഫോണും പിടിച്ചിരിപ്പാണ്. കൃത്യ സമയത്തു തന്നെ ബി എസ് എന്‍ എല്‍ തനിസ്വഭാവം കാണിച്ചു, കോള്‍ പോവുന്നുമില്ല, വരുന്നുമില്ല.
സിനിമ ടിക്കറ്റിന്റെ കാര്യം പറയാന്‍ രാമദാസേട്ടനെ വിളിക്കാനുള്ള ശ്രമത്തിലാണ് അമ്മാവന്‍.

ഇതിനു മുമ്പ് ഞങ്ങള്‍ കാണാന്‍ പോയ സിനിമ പഴശ്ശിരാജ ആയിരുന്നു.
ഇത്രയും ഗംഭീര ഒരു സിനിമ ഇറങ്ങിയിട്ട് ഞങ്ങളെ കൊണ്ടുക്കാണിക്കാത്തതിന് നാട്ടുകാര്‍ വരെ ചീത്ത പറഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മാവന്‍ പഴശ്ശിരാജയ്ക്കു കൊണ്ടുപോയത്.
തിയേറ്ററില്‍ എത്തുന്നതുവരെ ഞങ്ങള്‍ വിചാരിച്ചിരുന്നത് ഇനി ഈ സിനിമ കാണാന്‍ ഞങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നായിരുന്നു, അവിടെയെത്തിയപ്പോഴോ പൂരത്തിരക്ക്.
നെടുങ്കന്‍ ക്യൂവിന്റെ എറ്റവും പുറകില്‍ ചെന്നു നിന്നപ്പൊഴേ ടിക്കറ്റിന്റെ കാര്യം ഏതാണ്ട് തീരുമാനമായി.
ആശിച്ച് മോഹിച്ച് ഒരു സിനിമയ്ക്കു വന്നത് ഇങ്ങനെയായതിന്റെ സങ്കടം അമ്മിണിയുടേയും ചിന്നുവിന്റേയും മുഖത്തു തെളിഞ്ഞു തുടങ്ങി.
അപ്പോഴാണ് ഓഫീസിന്റെ മുന്നില്‍ തിയേറ്ററിന്റെ ഉടമസ്ഥന്‍ കൂടിയായ രാമദാസേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.
'ഒന്നു വിളിച്ചിട്ട് വരാമായിരുന്നില്ലേ' എന്നു പറഞ്ഞെങ്കിലും, മാനേജരുടെ കൂടെ ടിക്കറ്റ് ഇല്ലാത്ത ഞങ്ങള്‍ അഞ്ച് പേരേയും അകത്തേക്കു കടത്തി വിട്ടു രാമദാസേട്ടന്‍.
അങ്ങനെ തിരക്കിനിടയില്‍ അഞ്ചു പേരും അഞ്ചു മൂലയിലായി ഇരുന്നാണ് അന്ന് പഴശ്ശിരാജ കണ്ടത്..
ഇത്തവണ അങ്ങനെയൊന്നും വരാതിരിക്കാന്‍ വേണ്ടി ഇറങ്ങുന്നതിനു മുമ്പേ ഒന്ന് വിളിച്ചു പറയാം എന്നു കരുതി ഫോണിന്റെ മുന്നിലിരിക്കുകയാണ് അമ്മാവന്‍. പക്ഷേ ബി എസ് എന്‍ എല്‍ സഹായിച്ചതു കാരണം ആ പൈസ നഷ്ടപ്പെട്ടില്ല.
പിന്നെ ''ഇത് പഴശ്ശിരാജ പോലെയൊന്നുമാവില്ല, പ്രാഞ്ചിയേട്ടന്‍ വന്നിട്ടിപ്പൊ 100 ദിവസം കഴിഞ്ഞു, തിരക്കൊന്നുമുണ്ടാവില്ല. നമ്മള്‍ ചെന്നിട്ടു വേണ്ടി വരും ചിലപ്പോ സിനിമ തുടങ്ങാന്‍'' എന്നൊക്കെയുള്ള എന്റെ വാക്കില്‍ വിശ്വസിച്ച് അമ്മാവനും പുറപ്പെട്ടു.
പോകുന്ന വഴിക്കുള്ള എല്ലാ റോഡ് ബ്ലോക്കിലും മുട്ടറുത്ത് ഞങ്ങള്‍ തൃശ്ശൂരിലെത്തി, തിയേറ്ററിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോഴേ എന്തോ പന്തികേട് തോന്നി തുടങ്ങി. ആകെ തിരക്ക്, കാര്‍ ഒന്നൊതുക്കിയിടാന്‍ പോലും സ്ഥലമില്ല.
പക്ഷേ അപ്പോഴും ഇതൊക്കെ ബെസ്റ്റ് ആക്ടര്‍ കാണാന്‍ വന്നവരുടെ തിരക്കാവും, മ്മടെ പ്രാഞ്ചിയേട്ടനു തിരക്കൊന്നുമുണ്ടാവില്ല എന്നൊരു ശുഭാപ്തി വിശ്വാസം എന്നില്‍ ബാക്കി നിന്നിരുന്നു.
ഓടി ചെന്നപ്പോ ഗേറ്റ് മാന്‍ നല്ല സന്തോഷത്തോടെ ചിരിച്ചു സ്വീകരിച്ചു '' ടിക്കറ്റ് എടുത്തിട്ടുണ്ടല്ലോ ലേ... വേം ചെന്നോ, തുടങ്ങി സിനിമ''
സിനിമ രംഗത്തല്ല ഇപ്പോള്‍ പ്രതിസന്ധി, കാണാന്‍ വന്ന ഞങ്ങള്‍ക്കാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.
പ്രാഞ്ചിയെട്ടന്റെ ടിക്കറ്റും കഴിഞ്ഞോ എന്നു ഞാന്‍ ഒന്നൂടെ ചോദിച്ചു നോക്കി.. ഒക്കെ ഫുള്ളാണെന്ന് ആ ചേട്ടനും.
അവസാന പ്രതീക്ഷയോടെ ഓഫീസിന്റെ ഭാഗത്തേക്ക് ഒന്നു നോക്കി. പക്ഷേ അവിടെയാരും പ്രത്യക്ഷപ്പെട്ടില്ല.
ഞാന്‍ ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടനോട് കുശലാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മാവന്‍ പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നറിയാന്‍ ഓഫീസിലേക്ക് കയറി.
ടിക്കറ്റ് അന്വേഷിച്ച് വന്ന് നിരാശരായി മടങ്ങുന്നവരെ കണ്ടുകൊണ്ടിരുന്ന് ഒരിത്തിരി ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് രണ്ട് ടിക്കറ്റുമായി അമ്മാവന്‍ ഇറങ്ങി വന്നത്.. അതോടെ ഞാനും ഉഷാറായി. ചുറ്റിനുമുള്ളവരുടെ അമ്പരപ്പിന്റെ നടുവിലൂടെ പുലിക്കുട്ടികളെ പോലെ ഞങ്ങള്‍ തിയേറ്ററിനകത്തേക്ക് കുതിച്ചു.
'' ആറെണ്ണമേ ബാക്കിയുണ്ടായിരുന്നുള്ളൂ, രണ്ടെണ്ണം നമുക്ക് കിട്ടി'' ഓട്ടത്തിനിടയില്‍ അമ്മാവന്‍ പറഞ്ഞൊപ്പിച്ചു.

ഇതിനകത്തു തന്നെ രണ്ട് സിനിമകള്‍ കളിക്കുന്നതു കൊണ്ട് ഈ സം ഭവം എവിടെയാണെന്നറിയാന്‍ ഒരാളോട് ചോദിക്കുന്നതു വരെ ഞങ്ങള്‍ രണ്ടു പേരും തികഞ്ഞ സന്തോഷത്തിലായിരുന്നു.
ചോദിച്ചുകഴിഞ്ഞതോടെ കണ്‍ഫ്യൂഷനും തുടങ്ങി..'' ഇത് ഏതു ഷോയ്ക്കുള്ള ടിക്കറ്റാണ്..??'' എന്നതായിരുന്നു ആ ചേട്ടന്റെ സംശയം.
ദൈവം സഹായിച്ച് ടിക്കറ്റില്‍ അപ്രകാരമുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.
സംശയം തീര്‍ക്കാന്‍ ഓഫീസിലേക്ക് വീണ്ടും ചെന്നപ്പോഴാണ് പ്രതിസന്ധി തികച്ചും വ്യക്തമായത്.
''സെക്കന്റിനുള്ള ടിക്കറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..'' എന്ന് ഓഫീസിലെ ചേട്ടന്‍.
സെക്കന്റ് ഷോയ്ക്കുള്ള ടിക്കറ്റാണെന്ന് ആ ചേട്ടന്‍ പറഞ്ഞത്, അമ്മാവന്‍, സെക്കന്റ് സ്ക്രീനിലെ സിനിമയായ പ്രാഞ്ചിയേട്ടനുള്ള ടിക്കറ്റാണെന്ന് അമ്മാവന്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നം.
നനഞ്ഞ കോഴികളെ പോലെ ഇറങ്ങി വരുന്ന ഞങ്ങളെ കണ്ടതും ഗേറ്റ്മാന്‍ വീണ്ടും അടുത്തെത്തി..'' ഇപ്പോ എന്തായാലും ടിക്കറ്റ് കൈയ്യില്‍ കിട്ടിയല്ലോ.. സമാധാനമായി ടൗണിലൊക്കെ ഒന്നു കറങ്ങി ഒരു 8.30 ആവുമ്പോ ഇങ്ങു പോര്'' എന്നൊരു ആശ്വസിപ്പിക്കലും.
പുറത്തിറങ്ങിയിട്ട് എങ്ങോട്ടു പോകണമെന്ന സംശയത്തില്‍ ഞങ്ങളൊന്ന് നിന്നു.
നാളെ രാവിലെ ഒമ്പത് മുപ്പതിന് പരീക്ഷ എഴുതേണ്ട ഞാനാണ്....
പക്ഷേ സിനിമക്കെന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ട സമയത്തു തന്നെ കോഴിക്കോട്ടിരിക്കുന്ന അമ്മിണിയേയും ചിന്നുവിനേയും വിളിച്ച് വിവരമറിയിച്ചതാണ് ഞാന്‍. സിനിമ കാണാതെ മടങ്ങിയെന്നറിഞ്ഞാല്‍ പിന്നെ അവരെന്നെ വെറുതെ വിടില്ല..
അതിനും പുറമേ മിക്കവാറും ഇന്നു രാത്രി തന്നെ അമ്മയുടെയും വിളി വരും, സിനിമാകഥ കേള്‍ക്കാന്‍.. സം ഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞാല്‍ അമ്മയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, കളിയാക്കിക്കൊല്ലും.
പരീക്ഷയാണോ പ്രാഞ്ചിയേട്ടനാണോ പ്രധാനം എന്നത് അമ്മാവന്‍ എന്റെ തീരുമാനത്തിനു വിട്ടു..
നാളത്തെ കാര്യം നാളെ..ഇന്ന് എന്തായാലും പ്രാഞ്ചിയേട്ടനു തന്നെയായിരുന്നു എന്റെ മാര്‍ക്ക് .
തൃശ്ശൂര്‍ നഗരത്തില്‍ ഒരു റൗണ്ട് ഉള്ളത് എന്തുകൊണ്ടും സൗകര്യമായി..
വട്ടം കറങ്ങാന്‍ വേറെ സ്ഥലമന്വേഷിക്കണ്ടല്ലോ....
ഒന്നു രണ്ടു റൗണ്ട് കറങ്ങി സമയം 8.30യാക്കി ചെന്നപ്പോള്‍ എണ്‍പത് വയസ്സുള്ള അമ്മാമ്മ മുതല്‍ എട്ട് മാസം തികയാത്ത ക്ടാവ് വരെ പ്രാഞ്ചിയേട്ടനെ പ്രതീക്ഷിച്ചിരിപ്പാണ്. ഞങ്ങളും ആ കൂട്ടത്തിലങ്ങോട്ട് കൂടി..
കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല എന്ന സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും കലണ്ടറില്‍ ദിവസമൊന്ന് മാറിയിരുന്നു.
പുണ്യാളന്‍ എന്റെ പരീക്ഷയ്ക്കും ഒരു 'ആള്‍ ദി ബെസ്റ്റ്' പറഞ്ഞിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍ പുസ്തകം അടച്ചു, ഞാന്‍ ആ നല്ല ദിവസത്തിനൊരു ഫുള്‍ സ്റ്റോപ് ഇട്ടു വെച്ചു.

Thursday, October 28, 2010

???

പുറത്ത് എന്തൊരു മഴയാണ്

പക്ഷേ ഉള്ള് തീരെ നനയുന്നില്ലല്ലോ...???

Friday, September 10, 2010

ഇങ്ങനേയും ഒരാള്‍

ആശുപത്രിയിലെ പ്രസവമുറിക്കു മുന്നിലായി ഷിജുവിന്റെ കാത്തിരിപ്പ് തുടങ്ങിയതിനു ശേഷമാണ്, പുറത്തെ ഇരുട്ടിനും മഴക്കും ഇത്ര കനം വെച്ചത്.

അകത്തു നിന്നും കേള്‍ക്കുന്ന പല വിധ ഞെരക്കങ്ങള്‍ക്കും, ഒരു ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നെന്ന പോലെയുള്ള കുട്ടിക്കരച്ചിലുകള്‍ക്കും കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ മണിക്കൂറുകള്‍ പലതായിരിക്കുന്നു.

ഒരേ ഇരുപ്പിരുന്നിട്ട് മേലും കൈയ്യും വേദനിച്ചിട്ട് വയ്യ.

ഈ കാത്തിരിപ്പിന്റെ മടുപ്പും, മഴയുടെ തണുപ്പും അകറ്റാനായി ഒരു സിഗററ്റ് പുകച്ചാലോ എന്നു കരുതിയാണ് ഷിജു പുറത്തേക്കിറങ്ങിയത്.

എന്തൊരു മഴയാണ് പെയ്തു കൂട്ടുന്നത്...!!!

കമ്പിളി നൂലു പോലെ കനത്ത കട്ടി കൂടിയ മഴ..
ഇക്കൊല്ലം മഴ വരാനിത്തിരി വൈകിയെങ്കിലും തുടങ്ങിയപ്പോള്‍ പിന്നെ പൊളിച്ചടുക്കുകയാണ്..

ചീറിയടിക്കുന്ന കാറ്റിനെ കബളിപ്പിച്ച്, സമര്‍ത്ഥമായി സിഗററ്റ് കത്തിച്ച് ഒരു പുകയെടുത്തപ്പോള്‍ ആകെപ്പാടെ ഒരു ഉന്മേഷം...

തോരാതെ പെയ്യുന്ന മഴയിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ പെയ്തു പോയ സങ്കടങ്ങളെക്കുറിച്ചോര്‍ക്കുകയായിരുന്നു ഷിജു.

ഇരുട്ടും മഴയും ഒരുമിച്ചു വരുന്ന സന്ധ്യകളിലൊക്കെ തനിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ ദേഹത്തിനൊരു വിറയലാണ്.

ഒരിക്കലും തിരികെ വരാതിരുന്ന അമ്മയെ കാത്തിരുന്ന ഒരു രാത്രിയുടെ ഓര്‍മ്മയില്‍ മനസ്സിന്നും തളരുന്നു.

ആരോടോ ഉള്ള വാശി തീര്‍ക്കാനെന്ന പോലെ മഴ പെയ്യുകയായിരുന്നു അന്നും.

അമ്മ കൊണ്ടുവരാമെന്നേറ്റിരുന്ന മിഠായി ആദ്യം വാങ്ങിക്കാനായി പൂമുഖത്തു തന്നെ കാത്തിരിക്കുകയായിരുന്നു ഞാന്‍. അരികത്തു തന്നെ രണ്ടു വയസ്സിന്റെ മൂപ്പുള്ള ചേച്ചിയും.

ഇരുട്ടിനും മഴക്കും കനം കൂടിയിട്ടും ഇരിപ്പ് മാറ്റാന്‍ മടിച്ചു.

പതിവ് സമയമൊക്കെ കഴിഞ്ഞു പോയിട്ടും അമ്മ മടങ്ങി വന്നില്ല......

പിന്നെ ഒരിക്കലും മടങ്ങി വന്നില്ല.

അമ്മയെ അന്വേഷിച്ചുള്ള തന്റെ കരച്ചിലിന് നീളം കൂടിയപ്പോള്‍, കലി തുള്ളി മുന്നിലെത്തിയത് അച് ഛനാണ്. കൈയ്യില്‍ കിട്ടിയ വടി ഒടിയുന്നതു വരെ അടിച്ചിട്ടും അച് ഛന്റെ ദേഷ്യം മാറിയില്ല. ബോധം മറയുമ്പോള്‍ കണ്മുന്നില്‍ അച് ഛന്റെ കറുത്തു തടിച്ച രൂപത്തിന് ആകാശം മുട്ടുന്ന ഉയരമായിരുന്നു.

ഏങ്ങലടികളുടെ ശബ്ദം പുറത്തു കേള്‍ക്കാതെ വായ പൊത്തി പിടിച്ച്, അടുത്തു ചേര്‍ന്നു കിടക്കുമ്പോള്‍ ചേച്ചിയാണ് പറഞ്ഞു തന്നത്, അമ്മ പോയ വിവരം. ഞങ്ങള്‍ രണ്ട് മക്കളേയും അച് ഛനേയും വീടിനേയും ഒക്കെ ഉപേക്ഷിച്ച് അമ്മ പോയ വിവരം.

അതില്‍ പിന്നീടൊരിക്കലും അമ്മയെ വിളിച്ചു കരഞ്ഞിട്ടില്ല.

രണ്ടാനമ്മയുടെ വരവു കൂടിയായപ്പോള്‍ അച് ഛനേയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു, അതില്‍ പിന്നെ അച് ഛന്റെ നിഴലില്‍ നിന്നു പോലും മാറി നടക്കാന്‍ ശ്രദ്ധ വെച്ചു.

ചേച്ചിയും താനും തീര്‍ത്തും ഒരധിക പറ്റായി വീട്ടില്‍.

കുടും ബക്കാരുടെ സഹതാപവും, നാട്ടുകാരുടെ പരിഹാസവും തിരിച്ചറിയാതെ പകച്ചു പോയ ഒരു ആറു വയസ്സുകാരന്‍ മനസ്സിന്റെ കോണിലെവിടേയോ ഏങ്ങലടിക്കുന്നു ഇപ്പോഴും.

രണ്ടാനമ്മയുടെ കുത്തുവാക്കുകളില്‍ നിന്ന് രക്ഷപ്പെടാനാണ് പത്താം ക്ളാസ്സ് കഴിഞ്ഞ ഉടനെ ചെറിയച് ഛന്റെ ബസ്സിലെ ക്ളീനറായി പോയി തുടങ്ങിയത്.

പിന്നീട് ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നു കൊണ്ടു തന്നെ മൂന്നോ നാലോ വര്‍ഷങ്ങള്‍ നീങ്ങിപ്പോയി.

കൂടെ പഠിച്ചു നടന്നവരൊക്കെ കോളേജിലേക്കും അതു കഴിഞ്ഞ് ജോലിക്കായും കണ്മുന്നിലൂടെ കയറിയിറങ്ങി കടന്നു പോയപ്പോഴും പ്രത്യേകിച്ചൊരു വിഷമവും തോന്നിയില്ല.

ഉപദേശിക്കാനും നിയന്ത്രിക്കാനും ആരുമില്ലായിരുന്നു.

ഡ്രൈവര്‍ ചന്ദ്രേട്ടന്‍ മാത്രം ഇടക്കിടക്ക് പറയും, ഇങ്ങനെ വണ്ടി കഴുകി ജീവിതം തീര്‍ക്കരുതെന്ന്.

ചന്ദ്രേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പിന്നീടൊരു ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ചതും, ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നൊരു മോചനം ലഭിച്ചതും.

കത്തി തീരാറായ സിഗററ്റ് വിരലുകളെ പൊള്ളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓര്‍മ്മകളില്‍ നിന്ന് മടങ്ങിയെത്തിയത്.

ലേബര്‍ റൂമില്‍ നിന്നു വരുന്ന നേരിയ ഞെരക്കങ്ങളും, ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന നഴ്സുമാരുടെ ആജ് ഞകളുമൊഴിച്ചാല്‍ ആശുപത്രി നിശബ്ദം.

മരവിപ്പിക്കുന്ന മഴയുടെ തണുപ്പിലും വേദനിച്ച് വിയര്‍ക്കുകയാവും വിദ്യ...

മഴയിന്നു തോരുന്ന മട്ടില്ല.. തിമര്‍ക്കുകയാണ് കര്‍ക്കിടകം..

ഇതു പോലൊരു മഴയില്‍ ആകെ നനഞ്ഞൊലിച്ചാണ് വിദ്യയേയും കണ്ടത് ആദ്യമായി...

ബസ്സിലെ സ്ഥിരക്കാരി പിന്നീടെപ്പോഴോ മനസ്സിലും സ്ഥാനം പിടിച്ചു.

കറുത്ത് മെലിഞ്ഞ് പ്രത്യേകിച്ചൊരു ഭംഗിയും അവകാശപ്പെടാനില്ലാത്തൊരു പെണ്‍കുട്ടി. അവളോടാണ് ഇഷ്ടമെന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അത്ഭുതമായിരുന്നു.

സുന്ദരിയായ അമ്മയുടെ കഥകള്‍ കേട്ടു വളര്‍ന്ന മകന്റെ ഇഷ്ടം ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്??

ആറാം വയസ്സിലെ ഒറ്റപ്പെടലിനു ശേഷം സ്നേഹിക്കാനൊരാളെ കിട്ടിയത് വിദ്യയെ കണ്ടുമുട്ടിയതിനു ശേഷമായിരുന്നു.

വിദ്യയുടെ കുസൃതികളും അവസാനിക്കാത്ത വാശികളും തിരികെ തന്നതൊരു ജീവിതമായിരുന്നു.

അവളുടെ നീളന്‍ മുഖവും വലിയ കണ്ണുകളും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു കൊണ്ട് ലേബര്‍ റൂമിനു മുന്നിലെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.

പക്ഷേ ഇന്നത്തെ ഈ മഴയില്‍ പെയ്തു നിറയുന്നത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.

വേണ്ടെന്നു വിചാരിക്കുന്തോറും അധികമധികമായി അമ്മ മനസ്സിലേക്ക് കയറി വരുന്നു.

പുതിയ ഒരു കണ്ണി കൂടി ചേര്‍ക്കപ്പെടാന്‍ പോകുന്ന ദിവസമായതിനാലാവാം.

നീണ്ട കാത്തിരിപ്പിനിടയില്‍ എപ്പോഴോ ചെറുതായൊന്നു മയങ്ങി.

തോരാത്ത മഴയും, അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും സ്വപ്നത്തിലും പിന്തുടര്‍ന്നു.

പുറത്തു ആഞ്ഞു വെട്ടിയ ഒരു ഇടിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ''അമ്മേ..'' എന്നു വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അതേ സമയത്തു തന്നെ അകത്തു നിന്നും ഒരു കരച്ചില്‍ കേട്ടു...

അമ്മയെ അന്വേഷിച്ചു കരയുന്ന ഒരു പുതിയ ജീവന്‍...

Wednesday, May 19, 2010

പുതുക്കോട്ടയിലെ പുതുമണവാളന്‍

വീണു കിട്ടിയതു പോലെ അപ്രതീക്ഷിതമായാണ് ഇത്തവണ ഒരു രണ്ടാഴ്ച വെക്കേഷന്‍ ഒത്തു
കിട്ടിയത്.
സ്കൂള്‍ പഠിത്തം കഴിഞ്ഞതില്‍ പിന്നെ വേനലവധി എന്നത് ഒരു നടക്കാത്ത സ്വപ്നം
മാത്രമായി മാറിയതായിരുന്നു.

ആഗ്രഹിച്ചു കിട്ടിയ വെക്കേഷന്‍ ആഘോഷിച്ചു തിമര്‍ക്കാം എന്നു കരുതിയത് പക്ഷേ
വെറുതേയായി.

സ്കൂള്‍ അവധിയുടെ രസമൊന്നും ഈ കോളേജ് അവധിക്കില്ലെന്നേ.....

ഇതിപ്പോ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ആകെ ബോറടിച്ചു തുടങ്ങി.
വീട്ടിലിരുന്നു മടുത്തു.

കത്തിക്കാളുന്ന വെയിലില്‍ ഒന്നു പുറത്തിറങ്ങാന്‍ പോലും വയ്യ.

പിന്നെ തനിച്ചിരിക്കേണ്ട എന്നൊരു ഗുണം മാത്രമുണ്ട്.

കൂട്ടിനായി ഒരു നാലാം ക്ളാസ്സുകാരിയും ഒരു ഏഴാം ക്ലാസ്സുകാരിയും
വീട്ടിലുണ്ട്. എന്റെ അമ്മാവന്റെ മക്കളാണ്.

സ്കൂള്‍ പൂട്ടിയിട്ട് മാസമൊന്ന് കഴിഞ്ഞതിനാല്‍ അമ്മിണിക്കും ചിന്നുവിനും
അവധിക്കാലത്തിന്റെ രസമൊക്കെ തീര്‍ന്നിരിക്കുകയായിരുന്നു.

ടി വി കണ്ടും തമ്മില്‍തല്ലു കൂടിയും ആകെ മടുത്തിരിക്കുമ്പോഴാണ് അവര്‍ക്ക്
എന്നെ കിട്ടിയത്. അതോടെ എന്നെ ഭരിക്കലായി അവരുടെ ഒരു പ്രധാന വിനോദം.

ഒരു പുസ്തകം വായിക്കാനോ, ആ കം പ്യൂട്ടര്‍ ഒന്ന് ഓണ്‍ ചെയ്യാനോ എന്തിനു
പറയുന്നു ഒരഞ്ചു മിനുട്ട് വെറുതെയിരിക്കാനോ അവരുള്ളപ്പോള്‍ എനിക്ക്
അനുവാദമില്ല..

ഒന്നുകില്‍ ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കണം അല്ലെങ്കില്‍ അവരുടെ
കൂടെ കളികളില്‍ ചേരണം.

എന്നെ കളിക്കാന്‍ കൂട്ടാന്‍ വല്യ ഉല്‍സാഹമാണ് രണ്ടുപേര്‍ക്കും.

ഞാനുണ്ടെങ്കില്‍ പിന്നെ തോല്‍ക്കാന്‍ വേറെ ആളെ അന്വേഷിക്കേണ്ട
കാര്യമില്ലല്ലോ...!!!

ഉച്ച കഴിഞ്ഞ് അമ്മാവനും മുത്തശ്ശിയും കൂടി ഒരു ബന്ധുവീട്ടില്‍ പോയതോടെ
വീടിന്റെ സര്‍വ്വാധിപത്യം ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി.

ഒട്ടും സമയം കളയാതെ തന്നെ അമ്മിണിയും ചിന്നുവും കളിസാധനങ്ങളുമായി രംഗപ്രവേശം
ചെയ്തു.

വഴുതി മാറാനുള്ള അവസരങ്ങളൊന്നും തരാതെ അവരെന്റെ മേല്‍ പിടി മുറുക്കി.

കളി തുടങ്ങി...... ഞാന്‍ തോല്‍ക്കാനും...

തോറ്റ് തോറ്റ് ക്ഷീണിച്ചപ്പോഴാണ് ഞാന്‍ അവരുടെ ശ്രദ്ധ മാവിന്‍
ചുവട്ടില്‍ വീണു കിടക്കണ മാമ്പഴത്തിലേക്കും മരത്തിനു മുകളില്‍ പഴുത്തു കിടക്കണ
ചാമ്പക്കയിലേക്കും പേരക്കയിലേക്കുമൊക്കെ തിരിച്ചു വിട്ടത്..

എന്തായാലും അതേറ്റു..

കളി നിര്‍ത്തി ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി...

ചിന്നു മാവിന്‍ ചുവട്ടിലേക്കോടി...

അമ്മിണി ചാമ്പക്കമരം തെരെഞ്ഞെടുത്തു...

അവശേഷിച്ച പേരമരത്തില്‍ ഞാനും വലിഞ്ഞു കയറി..

ഒരു പേരക്ക പറിച്ച് വായിലിട്ടതേയുള്ളൂ..

അപ്പോഴേക്കും ഒരു സ്കോര്‍പിയോ വന്നു നിന്നൂ മുറ്റത്ത്..

മൂന്ന് നാല് ആള്‍ക്കാരുമുണ്ട് അതിനകത്ത്..

ആദ്യം പുറത്തിറങ്ങിയതൊരു മുത്തശ്ശന്‍, പിന്നാലെ ഒരു അച് ഛനും അമ്മയും,
അവസാനമൊരു ചെറുപ്പക്കാരനും..

എനിക്കൊരു കണ്ടുപരിചയം പോലും തോന്നിയില്ല ആരേയും...

ഈ വന്നവരുടേ കണ്ണില്‍ പെടാതെ പേരമരത്തില്‍ നിന്നിറങ്ങാനുള്ള വെപ്രാളത്തില്‍
എന്റെ കാലൊന്നു വഴുക്കി.....

എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഞാന്‍ താഴെ വന്ന് ലാന്‍ഡ്
ചെയ്തു...
അല്ലെങ്കിലും എപ്പോഴും ഇങ്ങനെയാണ്, എനിക്കൊരു അബദ്ധം പറ്റാണെങ്കില്‍
കാണാനായിട്ട് മിനിമം ഒരു നാലു പേരെങ്കിലും ഉണ്ടാവും...

അപ്പോഴേക്കും അമ്മിണിയും ചിന്നുവും മിടുക്കികളായി പുറകു വശത്തൂടെ ഓടി വന്ന്
മുറ്റത്തെത്തിയിരുന്നു.

ഓട്ടവും വരവും ഒക്കെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പരിചയമുള്ളവരാവും
വന്നിരിക്കുന്നത് എന്നതായിരുന്നു എന്റെയൊരു പ്രതീക്ഷ.

പക്ഷേ കുട്ടിമുഖങ്ങളിലും ഇല്ല ഒരു പരിചയ ഭാവവും..

വന്നവരാവട്ടെ കാറൊക്കെ ഒതുക്കിയിടാന്‍ പറഞ്ഞ്, യാതൊരു സംശയവും കൂടാതെ
വാതിലിനു നേരെ നടക്കുകയാണ്..

മറ്റൊരു പോംവഴിയുമില്ലാത്തതിനാല്‍ ഞങ്ങളും ചെന്നു പിന്നാലെ...

അകത്തു കയറ്റിയിരുത്തി, കുടിക്കാനായി സംഭാരവും കൊടുത്തു കഴിഞ്ഞിട്ടും
വന്നത് ആരാണെന്നും എന്തിനാണെന്നും ഒരു പിടിയും കിട്ടിയില്ല.


വന്നവരെന്തെങ്കിലും പറയും എന്ന കാത്തിരിപ്പില്‍ ഞങ്ങളും , വേറെ ആരേയോ
പ്രതീക്ഷിക്കുന്നതു പോലെ വിരുന്നുകാരും..

ഇടക്കിടെ ഞങ്ങള്‍ മൂന്ന് പാവാടക്കാരികളേയും വന്നവര്‍ മാറി മാറി
നോക്കിക്കൊണ്ടിരിക്കുന്നു, അവസാനം ഒരു അവിശ്വസനീയതോടെ നോട്ടം എന്നില്‍
തങ്ങി നില്‍ക്കും.

ഞങ്ങളും ആകെ അന്തം വിട്ടു നില്‍പ്പാണ്


അല്‍പം സമയം കഴിഞ്ഞപ്പോഴേക്കും മെലിഞ്ഞു നല്ല പൊക്കത്തിലുള്ള ആ
മുത്തശ്ശന്റെ നോട്ടത്തിലും ചലനങ്ങളിലും എല്ലാം കുറേശ്ശെ അക്ഷമ പ്രകടമായി
തുടങ്ങി..

കൂട്ടത്തിലുള്ള അച് ഛനും അമ്മയും നേരിയ ഒരു ചിരിയാല്‍ അതിനെ മറയ്ക്കാനും
ശ്രമിക്കുണ്ടായിരുന്നു..

ഫാനിനു നേരെ താഴെയിരിന്നിട്ടും ആ ചെറുപ്പക്കാരന്‍ മാത്രം
വിയര്‍ത്തൊലിക്കുന്നു..


അമ്മിണിയും ചിന്നുവുമാണെങ്കില്‍ ഇവരൊന്ന് പോയിക്കിട്ടിയിരുന്നെങ്കില്‍ ഈ
ചാമ്പക്ക തിന്നാമായിരുന്നു എന്ന ഭാവത്തിലാണ് നില്‍പ്..

കൂട്ടത്തില്‍ മുതിര്‍ന്നതായതു കൊണ്ട് വന്നവരെ സ്വീകരിക്കേണ്ട ചുമതല
എന്റേതുമാത്രമായി...

ആ അമ്മയാണെങ്കില്‍ വല്യ സ്നേഹത്തിലും പരിചയഭാവത്തിലും എന്റെ കൈയ്യൊക്കെ
പിടിച്ചാണ് നില്‍ക്കുന്നത്..
അങ്ങനെയിരിക്കുമ്പോള്‍ ''എന്തിനാ വന്നത്..??'' എന്ന് നേരിട്ട് ചോദിക്കാനും
വിഷമം..

അവസാനം ക്ഷമ നശിച്ച് ആ മുത്തശ്ശന്‍ '' അച് ഛനൊക്കെ എവിടെ..??'' എന്ന്
അന്വേഷണമായി.

ആരുമില്ലെന്നറിഞ്ഞാല്‍ വേഗം പൊയ്ക്കോളും എന്നു കരുതിയിട്ടാവും ചിന്നു
ചാടിക്കയറി പറഞ്ഞു..'' അച് ഛനും മുത്തശ്ശിയും ഗുരുവായൂര്‍ക്കു പോയി. അമ്മ
ജോലിക്കും..''

'' ഞങ്ങള്‍ വരുമെന്ന് അറിയിച്ചിരുന്നതാണല്ലോ..??'' മുത്തശ്ശന്റെ
ശബ്ദത്തിലും നേരിയ ഒരു ശുണ്‍ഠി.

ആകെപ്പാടെ ഒരു പന്തികേട് രണ്ടുകൂട്ടര്‍ക്കും തോന്നി തുടങ്ങി.

ഇനിയെന്തു പറയും എന്നാലോചിച്ച് ഞാന്‍ വിഷമത്തിലായി

അപ്പോഴേക്കും ഭാഗ്യത്തിന് വിരുന്നുകാരുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു
തുടങ്ങി..

'' എവിടെയെത്തി..?? എത്താറായില്ലേ...??''
ഫോണിലൂടെയുള്ള അന്വേഷണങ്ങള്‍ അടുത്തു നില്‍ക്കുന്ന ഞങ്ങള്‍ക്കും
കേള്‍ക്കാമായിരുന്നു.

ആ അച് ഛന്റെ മുഖത്തു പതുക്കെ പ്രത്യക്ഷപ്പെട്ട ചമ്മിയ ചിരി സാവധാനം
മറ്റുള്ളവരിലേക്കും പടര്‍ന്നു.

ഫോണ്‍ സംസാരം അവസാനിച്ചപ്പോഴേക്കും അവര്‍ നാലുപേരും യാത്രക്കൊരുങ്ങി.

ഇപ്പോഴാണ് കാര്യങ്ങള്‍ക്കൊരു വ്യക്തത വന്നത്..

ഞങ്ങളുടെ തന്നെ ബന്ധുവായ നീലിമ ചേച്ചിയെ പെണ്ണുകാണാനായി വന്നവരാണ് വഴി
തെറ്റി ഇവിടെ വന്നു കയറിയിരിക്കുന്നത്.

തറവാട്ടു പേരു പറഞ്ഞ് വഴി ചോദിച്ചപ്പോള്‍ ഞങ്ങളുടെ വീടാണ് ആരോ കാണിച്ചു
കൊടുത്തത്....

എന്തായാലും രക്ഷപ്പെട്ടോടി കാറില്‍ കേറി പോവുന്നതിനു മുന്നേ എന്നെ നോക്കി
ഒന്നു ചിരിക്കാന്‍ മറന്നില്ല കല്യാണച്ചെക്കന്‍..

കാര്‍ ഗേറ്റ് കടക്കുന്നതിനു മുന്നേ അമ്മിണിയും ചിന്നുവും ചിരി തുടങ്ങി..

കുറച്ചു നേരത്തേക്കാണെങ്കിലും,( ആളു മാറിയിട്ടാണെങ്കിലും) ഒരു പെണ്ണു കാണലിനു
വിധേയയായതിന്റെ ക്ഷീണം ഒരു കാപ്പിയില്‍ മറക്കാനായി ഞാന്‍ അടുക്കളയിലേക്കും
നടന്നു.

Saturday, April 24, 2010

കാറ്റത്തൊരു പെണ്‍പൂവ്

ശ്യാമിന്റെ കാര്‍ ഗേറ്റ് കടന്നു പോയെന്നുറപ്പുവരുത്തിയതിനു ശേഷമാണ് മീര താഴേക്കിറങ്ങി വന്നത്.

പടികളിറങ്ങുമ്പോഴേ കണ്ടു, മായമ്മ പൂജാമുറിയുടെ മുന്നില്‍ തന്നെയുണ്ട്. ഈയിടെയായി ജപവും വ്രതങ്ങളും ഇത്തിരി കൂടുതലാണ് മായമ്മക്ക്.

മുഖത്തേക്ക് പാറി വീഴുന്ന മായമ്മയുടെ ഈര്‍ഷ്യ കലര്‍ന്ന നോട്ടത്തെ അവഗണിച്ച്, തിടുക്കത്തില്‍ പത്രമെടുത്ത് നിവര്‍ത്തി, മുഖവും മനസ്സും മറക്കാമെന്ന വ്യാമോഹത്തോടെ, മീര സെറ്റിയിലേക്ക് ചെരിഞ്ഞു.

ഈയിടെയായി മീരക്ക് തടി വല്ലാതെ കൂടുന്നുണ്ടെന്ന മുറുമുറുപ്പോടെ സെറ്റി ഒന്നു ഞെരിഞ്ഞമര്‍ന്നു.

പത്രത്തിലെ പതിവ് മുഷിപ്പന്‍ വാര്‍ത്തകളിലൂടെ കണ്ണോടിച്ചതിനു ശേഷം മീര ടി വി യുടെ റിമോട്ടിനായി കൈ എത്തിച്ചു.

സ്ഥിരം ശൈലിയിലുള്ള വാര്‍ത്താവായനക്കാരനേയും, താക്കോല്‍ കൊടുത്ത പാവക്കുട്ടി പോലെയുള്ള അവതാരികയേയും, സ്വീകരണ മുറിയെ കണ്ണീര്‍ക്കടലാക്കി മാറ്റുന്ന ദുഃഖ പുത്രിയേയും പിന്തള്ളി മീര മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. അവസാനം എണ്‍പതുകളിലെ ഒരു സിനിമയില്‍ തട്ടി നിന്നു.
അച് ഛനും അമ്മയും കുട്ടിയും പാടി രസിക്കുകയാണ് സ്ക്രീനില്‍.

പൊള്ളുന്ന ഒരു നിശ്വാസം പിന്നില്‍ വന്നു തട്ടിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.
കാപ്പിയുമായി മായമ്മ....
ചൂടുള്ള കാപ്പിക്കൊപ്പം ചൂടു പിടിച്ചു വരുന്നു മനസ്സും...

സഹതാപമാണ് ഏറ്റവും വെറുക്കപ്പെടേണ്ട വികാരം. ഈയിടെയായി എവിടേക്ക് തിരിഞ്ഞാലും അത്തരം നോട്ടങ്ങളേയാണ് മീര നേരിട്ടു കൊണ്ടിരിക്കുന്നത്. സകല ശക്തികളും ചോര്‍ത്തിയെടുക്കും അവ.

ആരോടെങ്കിലും ഒന്നുച്ചത്തില്‍ പൊട്ടിത്തെറിച്ച് ഉള്ളിലമര്‍ന്നിരിക്കുന്ന നിസ്സഹായതയും വെറുപ്പും നിരാശയും പുറത്തേക്ക് ചിതറിപ്പിക്കണമെന്ന് തോന്നി മീരക്ക്.

ഈ വീടാകെ നിശബ്ദമാണ്.

മനസ്സു തകര്‍ക്കുന്ന നിശബ്ദത.

കൈയ്യിലിരിക്കുന്ന പാത്രങ്ങള്‍ താഴെയിട്ടും, ടി വിയുടെ ശബ്ദം ഉച്ചത്തിലാക്കിയും ഈ വീട് അടക്കി ഭരിക്കുന്ന ശൂന്യതയെ അലങ്കോലപ്പെടുത്താന്‍ മീര ശ്രമിക്കാറുണ്ട്. പക്ഷേ അപ്പൊഴെല്ലാം തന്നെ നിസ്സംഗമായി അവഗണിച്ചു കളയും ഈ വീട്... മീരയും മീരയുടെ പെരുമാറ്റവും ഈ വീടിനു ചേരുന്നതല്ലെന്ന നിശബ്ദമായ താക്കീതോടെ...

അല്ലെങ്കിലും മീരക്കു തന്നെ തോന്നാറുണ്ട്, ഈ വീടിന് തന്നോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരികയാണെന്ന്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷവും, കുഞ്ഞിക്കാലടികളാലും കൊഞ്ചലുകളാലും ഈ വീടിനെ ഇളക്കിമറിക്കുന്നൊരു കുഞ്ഞിനെ സമ്മാനിക്കാത്ത മീരയെ എങ്ങിനെയിഷ്ടപ്പെടാനാണ് ഈ വീട്..???

ആദ്യമൊക്കെ മീരക്കും പ്രതീക്ഷകളുണ്ടായിരുന്നു. മായമ്മയുടെ കൂടെ അമ്പലങ്ങളിലും ആശ്രമങ്ങളിലും പ്രദക്ഷിണം വെക്കുമ്പോഴും, ശ്യാമിന്റെ കൂടെ ആശുപത്രികള്‍ കയറിയിറങ്ങുമ്പോഴും ആശയുടെ ഒരു തിരി തെളിഞ്ഞു നിന്നിരുന്നു മനസ്സില്‍.. പക്ഷേ അതിപ്പോള്‍ നിരാശയുടെ പടുതിരിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

സഹതാപത്തിലൊളിപ്പിച്ച കുത്തുവാക്കുകള്‍ മീരക്കെന്നും പുതിയ മുറിവുകളെ സമ്മാനിച്ചുകൊണ്ടിരുന്നു. ആ നീറ്റലില്‍ നിന്നാണ് മീരയുടെ വാക്കുകള്‍ക്ക് മുള്ള് മുളച്ചു തുടങ്ങിയത്. വാക്കിന്റെ കൂര്‍ത്ത അറ്റങ്ങളില്‍ കുരുങ്ങി ആളുകള്‍ പിടയുന്നത് കണ്ടു നില്‍ക്കലൊരു ഹരമായി മാറിയത്.

സ്നേഹിച്ചവരേയും സ്നേഹം ഭാവിച്ചവരേയുമൊക്കെ വെറുപ്പിച്ച് അകറ്റി നിര്‍ത്തുന്നതില്‍ മീര വിജയിച്ചുവെങ്കിലും ശ്യാമും മായമ്മയും മാത്രം മീരയെ തോല്‍പ്പിച്ചു . മീരയുടെ അറ്റം കൂര്‍പ്പിച്ച വാക്കുകളെ മുഴുവനും സ്നേഹം നിറഞ്ഞ ചിരിയാലേറ്റു വാങ്ങുമ്പോഴും അവരുടെ ഒരു കണ്‍പീലി പോലും മീരയെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ചലിച്ചില്ല. ശ്യാമിന്റെ കണ്ണുകളിലെ അലിവും മായമ്മയുടെ ചിരിയിലെ സ്നേഹവും മാത്രം തുടച്ചു നീക്കുന്നതില്‍ മീര തികച്ചും പരാജയപ്പെട്ടു.

ഒന്നാമത്തെ വയസ്സില്‍ മീരക്കു തുണയായി വന്നതാണ് മായമ്മ. തൊട്ടു താഴെയായി വന്ന അനിയത്തി അമ്മയുടെ ശ്രദ്ധയും സമയവും അപഹരിച്ചപ്പോള്‍ കുഞ്ഞു മീരക്ക് മായമ്മ അമ്മയായി. അന്നു മുതല്‍ നിഴല്‍ പോലെ കൂടെയുണ്ട്.

ഇന്നും മീരക്കു വേണ്ടിയാണ് മായമ്മ ജീവിക്കുന്നത്. മീരയ്ക്കായി പ്രാര്‍ത്ഥിച്ച്, മീരയ്ക്കായി വ്രതമെടുത്ത്, മീരയ്ക്കായി കണ്ണീരൊഴുക്കി...

ആറു വര്‍ഷത്തെ നിഷ്ഫലമായ ഈ ദാമ്പത്യത്തിനു ശേഷവും ആദ്യകാഴ്ചയില്‍ കണ്ട അതേ അലിവാണ് ശ്യാമിന്റെ കണ്ണുകളില്‍ ഇപ്പോഴും.

ഇന്നും മറന്നിട്ടില്ല മീര, രശ്മി ചേച്ചിയുടെ കല്യാണ പന്തലില്‍ വെച്ച് ആദ്യമായി ശ്യാമിനെ കണ്ടത്. ആദ്യം കാണുമ്പോള്‍ തന്നെ ശ്രദ്ധിക്കാന്‍ തോന്നുന്ന എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു ശ്യാമില്‍..

പിന്നീടൊരു ദിവസം അപ്രതീക്ഷിതമായി ഹോസ്റ്റലിലെ വിസിറ്റിംഗ് റൂമില്‍ ശ്യാമിനെ കണ്ടപ്പോള്‍ അമ്പരപ്പായിരുന്നു.
നഗരത്തിലെ കോഫിഹൗസില്‍ വെച്ചു കണ്ടപ്പോള്‍ ആഹ്ളാദവും.

പിന്നീട് ചടങ്ങനുസരിച്ചൊരു പെണ്ണുകാണല്‍.
ശ്യാമിന്റെ സ്വന്തം മീരയായി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല പിന്നെ.

തുടക്കത്തിലെല്ലാം സുന്ദരമായിരുന്നു. ശ്യാമിന്റെ ഓഫീസിനടുത്തുള്ള നഗരത്തിലെ ഭംഗിയാര്‍ന്ന വീടും, സന്തോഷം നിറഞ്ഞ സായഹ്നങ്ങളും...

ശ്യാം ഓഫീസിലേക്കും, മായമ്മ അടുക്കളയിലേക്കും പോയിക്കഴിഞ്ഞാല്‍ മീരയ്ക്കൊരുപാട് സമയമുണ്ടായിരുന്നു. കുഞ്ഞുന്നാളില്‍ തുടങ്ങിയ വലിയൊരു ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് മീര ആ സമയം ചിലവഴിച്ചത്.
മീരയുടെ ശ്രദ്ധയുടേയും പരിചരണത്തിന്റേയും പിന്‍ബലത്തില്‍ സുന്ദരമായ ഒരു പൂന്തോട്ടം അവിടെ വളര്‍ന്നു വരാന്‍ അധികം സമയം വേണ്ടി വന്നില്ല.
ശ്യാമും മായമ്മയും പോലെ പൂന്തോട്ടവും മീരയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

ഒന്നു രണ്ടു വര്‍ഷം കടന്നു പോയത് അറിഞ്ഞതേയില്ല..

പല ഭാഗത്തു നിന്നായി അന്വേഷണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ഒരു കുഞ്ഞിന്റെ അഭാവം അവരോര്‍മ്മിച്ചതു തന്നെ.

പിന്നീടതൊരു കാത്തിരിപ്പായി മാറി..

തുടക്കത്തിലെ പ്രതീക്ഷകള്‍ നിരാശകള്‍ക്ക് വഴിമാറികൊടുത്തു.

പതുക്കെ പതുക്കെ ജീവിതം തന്നെ മാറുകയായിരുന്നു.

താനൊരു മരുഭൂമിയാണെന്ന തോന്നലില്‍ മീരയാകെ തളര്‍ന്നു.

ആഞ്ഞടിക്കുന്ന മണല്‍ക്കാറ്റും ചുട്ടു പൊള്ളിക്കുന്ന ചൂടും മാത്രമായി മാറി മീര.

അനുഭവങ്ങള്‍ ശ്യാമിനേയും മാറ്റിയിരുന്നു..

മീര എല്ലാത്തിനേയും വെറുക്കാന്‍ പഠിച്ചപ്പോള്‍ ശ്യാം സ്നേഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ധൂര്‍ത്തനാവുകയായിരുന്നു.
കുട്ടികളുടെ കൂടെ കളിച്ചും സമ്മാനങ്ങള്‍ വാങ്ങികൊടുത്തും ശ്യാം സന്തോഷം കണ്ടെത്തിയപ്പോഴൊക്കെ ശിക്ഷിക്കപ്പെട്ടത് മീരയായിരുന്നു.

ശ്യാമിനോടുള്ള സഹതാപം മീരക്കു നേരെയുള്ള ഒളിയമ്പുകളായി മാറിയതോടെയാണ് മീര കൂടുതല്‍ തന്നിലേക്കൊതുങ്ങിയത്.. വീട്ടിലേക്കൊതുങ്ങിയത്..

ജനിച്ച വീട്ടില്‍ പോലും അന്യയായി മാറി മീര. അനിയത്തിക്കൊരു കുഞ്ഞു മോന്‍ പിറന്നപ്പോള്‍ മീരയ്ക്കായിരുന്നു കൂടുതല്‍ ആഹ്ളാദം. ഓടി നടന്നു സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുമ്പൊഴും ശ്യാമിന്റെ ലീവിനു പോലും കാത്തു നില്‍ക്കാതെ നാട്ടിലേക്ക് പുറപ്പെടുമ്പോഴും നിറഞ്ഞ സന്തോഷം മാത്രമായിരുന്നു മനസ്സില്‍.
പക്ഷേ കുഞ്ഞിനെ മതിയാവോളം ഒന്നെടുക്കാന്‍ പോലും സാധിച്ചില്ല മീരയ്ക്ക്.
പ്രസവിക്കാത്ത ചേച്ചി കുഞ്ഞിനെയെടുത്താല്‍ അതു കുട്ടിക്കു ദോഷം വരുത്തുമെന്ന് അനിയത്തി മുഖത്തു നോക്കി പറഞ്ഞതിനേക്കാള്‍, മീരയെ തളര്‍ത്തിയത് അമ്മയുടെയും മുത്തശ്ശിയുടേയും മൗനമായിരുന്നു.

അന്നുപേക്ഷിച്ചിറങ്ങിയതാണ് വീടും വീട്ടുകാരേയും. അന്നും മായമ്മ മാത്രം കൂടെയിറങ്ങി.

എങ്കിലും തനിച്ചായതു പോലെ തോന്നിയില്ല. സ്വന്തം അമ്മയെക്കാളും എന്നും സ്നേഹിച്ചിരുന്നു ശ്യാമിന്റെ അമ്മയെ.. പക്ഷേ അതും നില നിര്‍ത്തിയില്ല മീര.

അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ശ്യാമിന്, വീട്ടുകാര്‍ വേറെ കല്യാണമാലോചിക്കുന്നു എന്നൊരു നുണക്കഥ ദേവിയെ കേള്‍പ്പിച്ചതോടെ ആ അമ്മയുടെ ചിരിയിലും വല്ലത്തൊരു കയ്പ് കണ്ടു പിടിച്ചു മീര.

എല്ലാത്തിനോടും ശത്രുതയായിരുന്നു മീരക്ക്.

വാശി പിടിച്ചെന്നവണ്ണം എല്ലാ സന്തോഷങ്ങളില്‍ നിന്നും മീര അകന്നു മാറി.

വെറുമൊരു ജനല്‍ക്കാഴ്ചയില്‍ ഒതുക്കി നിര്‍ത്തി പുറം ലോകത്തെ, മീര.

അകമേ നിറയുന്ന ശൂന്യതയെ മറികടക്കാനെന്ന പോലെ മണിക്കൂറുകളോളം മീര ജനലരികില്‍ ചിലവഴിച്ചു.

വഴിയില്‍ ആളുകള്‍ തിരക്കു പിടിച്ചോടുന്നത്, നിശ്ചലമായ സ്വന്തം ജീവിതത്തിന്റെ പടിവാതില്‍ക്കലിരുന്ന് മീര കണ്ടുകൊണ്ടിരുന്നു.

തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ദൂരെയൊരു പൊട്ടു പോലെ പ്രത്യക്ഷപ്പെടുന്ന യാത്രക്കാരനേയോ വാഹനത്തേയൊ കാത്തിരുന്നു മീര.

ശാന്തമായ സന്ധ്യ പോലെ കടന്നു വരുന്ന വൃദ്ധ ദമ്പതികളെ...

ലോകത്തിന്റെ മുഴുവന്‍ ഭാരവും ചുമന്നെന്ന പോലെ ക്ഷീണിതരായ മദ്ധ്യവയസ്കരെ...

ആത്മ വിശ്വാസത്താല്‍ ജ്വലിക്കും യുവാക്കളെ...

പൂച്ചയെ പോലെ പതുങ്ങും പ്രണയികളെ..

പൊട്ടിത്തെറിക്കുന്ന വികൃതിയുമായി ഓടി മറയുന്ന സ്കൂള്‍ കുട്ടികളെ....

മീര കാഴ്ചക്കാരിയായിരുന്നു.

മീരയുടെ ജീവിതത്തില്‍ നിറവും ചലനവും പകരാനായി അവര്‍ കടന്നു വന്നു കൊണ്ടേയിരുന്നു...

ഇരുട്ട് കടന്നു വന്ന് ദൂരക്കാഴ്ചകള്‍ക്ക് മറയിടുമ്പോള്‍ പൂന്തോട്ടം മാത്രമാവും കണ്മുന്നില്‍..

പഴയ പൂന്തോട്ടത്തിന്റെ ഒരു ശ്മശാനം... പൂക്കളും പൂമ്പാറ്റകളും നിറഞ്ഞിരുന്ന സ്ഥാനത്തിപ്പോള്‍ പാഴ്ച്ചെടികളും പുല്ലുകളും.

സ്വന്തം ജീവിതത്തിന്റെ പ്രതീകമാണീ പൂന്തോട്ടമെന്ന് മീരക്ക് തോന്നാറുണ്ട്.
വര്‍ണ്ണങ്ങളും സുഗന്ധങ്ങളും അപ്രത്യക്ഷമായത് പെട്ടന്നായിരുന്നു.

വസന്തം കൈയ്യൊഴിഞ്ഞതു പോലെ...

ഇരുള്‍ വീഴുമ്പോള്‍ മനസ്സിനൊരു ഭാരമാണ്. ശ്യാമിനെ നേരിടാന്‍ തന്നെ ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു.

ഈ മരുഭൂമിയില്‍ കരിഞ്ഞുണങ്ങി പോവാതെ ശ്യാമിന്റെ ജീവിതമെങ്കിലും ഒന്നു രക്ഷപ്പെട്ടിരുന്നെങ്കില്‍....!!!!

ചിന്തകള്‍ക്കും കാഴ്ചകള്‍ക്കും മങ്ങലേല്‍പ്പിച്ചു കൊണ്ട് സന്ധ്യയുടെ വരവായി..

ശബ്ദമുണ്ടാക്കാതെ പടികള്‍ കയറിയെത്തിയിട്ടും മായമ്മയുടെ സാന്നിദ്ധ്യം തിരിഞ്ഞു നോക്കാതെ തന്നെ മീരക്ക് അറിയാന്‍ കഴിഞ്ഞു.
അമ്പലത്തില്‍ പോവാനുള്ള ഒരുക്കത്തിലാണ് .
എന്നും എന്തെങ്കിലുമൊക്കെ പ്രത്യേക കാരണങ്ങള്‍ ഉണ്ടാവും മായമ്മക്ക് അമ്പലത്തില്‍ പോവാന്‍..
''ഇന്ന് വ്യാഴാഴ്ചയാണ്, കുട്ടിയുടെ ഇടപ്പിറന്നാളും.... പകുതിക്കു വെച്ചു നിര്‍ത്തി മായമ്മ.
ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും മീര ഇങ്ങനെ അകന്നു പോകുന്നതില്‍ മായമ്മക്കുള്ള വിഷമം അറിയാത്തതല്ല.
നിഴല്‍ വീണു തുടങ്ങിയ മായമ്മയുടെ മുഖത്തു നോക്കിയപ്പോള്‍ പതിവനുസരിച്ചുള്ള തര്‍ക്കുത്തരങ്ങളൊന്നും നാവില്‍ വന്നില്ല..
കൂടെയിറങ്ങി...

അധികം ദൂരമില്ല അമ്പലത്തിലേക്ക്

പടര്‍ന്നു പന്തലിച്ച ആല്‍മരവും, തണുത്ത കാറ്റും, പകുതിയിരുട്ടിലെ ദീപക്കാഴ്ചയും, കര്‍പ്പൂരത്തിന്റേയും തുളസിയുടേയും മണവും, തീര്‍ത്ഥത്തിന്റെ തണുപ്പും എല്ലാം ചേര്‍ന്നപ്പോള്‍ ആശ്വസിപ്പിക്കലിന്റേതായ ഒരു അന്തരീക്ഷം ഒരുങ്ങിയതു പോലെ ...

മനോഹരമായി അലങ്കരിച്ച വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ആവലാതികളോ പരിഭവങ്ങളോ ഇല്ലാത്ത വിധത്തില്‍ ശാന്തമായിരുന്നു മനസ്സ്.
നെറ്റിയില്‍ തൊട്ട ചന്ദനത്തിന്റെ കുളിര്‍മ്മ അരിച്ചരിച്ചിറങ്ങുന്നു മനസ്സിലേക്കും.

പ്രാര്‍ത്ഥനകളും, പതിവു കുശലാന്വേഷണങ്ങളും, ഭജനകളും ഇട കലര്‍ന്ന പ്രദക്ഷിണ വഴിയിലൂടെ വലം വെക്കുമ്പോഴേക്കും മനസ്സിന്റെ ഭാരം ഏറെ കുറഞ്ഞിരുന്നു.

തിരികെ നടക്കുമ്പോള്‍ മായമ്മയും സന്തോഷത്തിലായിരുന്നു.'' ഈ കാലക്കേടൊക്കെ മാറും, വരുന്ന മകരം കഴിഞ്ഞാല്‍ പിന്നെ നിനക്ക് നല്ല സമയമാണ്.''
പതിവു പോലെ മനസ്സിനെ പൊള്ളലേല്‍പ്പിച്ചില്ല ആശ്വാസവാക്കുകള്‍.

പതിവില്ലാത്ത വിധം ശാന്തമായി ഉറങ്ങാനും കഴിഞ്ഞു മീരക്ക്.

കണ്ണു തുറക്കാന്‍ മടിയായിരുന്നു ...
ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ദിവസങ്ങള്‍..

പക്ഷേ വിരസമായ ദിവസങ്ങള്‍ക്ക് അവസാനം കുറിച്ചെന്നതു പോലെ മീരയെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.

ഒരു കുളിമ്മയുള്ള കാറ്റ് ചുറ്റിനും വീശിയതു പോലെ...

ആശ്വാസത്തിന്റേതായ... സന്തോഷത്തിന്റേതായ ഒരു കാഴ്ച...

കാറ്റിലാടുന്ന ഇളം ചുവപ്പാര്‍ന്ന ഒരു പനിനീര്‍ പൂവ്...

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം പ്രതീക്ഷയുടെ ഒരു പൂ വിടര്‍ന്നിരിക്കുന്നു.

വിടര്‍ന്ന കണ്ണുകളോടെ മീര നോക്കി നിന്നു...

തലേ ദിവസം അമ്പലമുറ്റത്തു വെച്ചു കേട്ട സ്വാമിജിയുടെ പ്രഭാഷണത്തിനു അര്‍ത്ഥമേറിയതു പോലെ...

'' ആശകള്‍ കൊണ്ട് നിറയട്ടെ നിങ്ങളുടെ മനസ്സ്. പ്രതീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും കൈ വെടിയരുത്. നന്മ നിറഞ്ഞ ആഗ്രഹങ്ങളെ അധികകാലം കണ്ടില്ലെന്നു വെക്കാന്‍ ദൈവത്തിനു പോലും കഴിയില്ല.''

അവസാനം ദൈവം നന്മയുടെ പൂക്കാലം തിരിച്ചു തന്നിരിക്കുന്നു.

മീരയുടെ കവിളുകളിലും വിരിയുകയായി രണ്ടു റോസാപ്പൂക്കള്‍...

Tuesday, January 12, 2010

ജനുവരി... ഒരു ഓര്‍മ്മ... ...

വനജ ചേച്ചി മരിച്ചു.

ഇന്നു രാവിലെ....

വല്ലാത്തൊരു മരണമായിരുന്നു.....
വല്ലാത്തൊരു ജീവിതവും..

അഞ്ച് വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന നരകയാതനകള്‍ക്കൊടുവില്‍, തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ വനജ ചേച്ചി മരണത്തിന് കീഴടങ്ങി.

നട്ടിലേക്കുള്ള യാത്രകളില്‍ വനജേച്ചിയെ കാണാതെ മടങ്ങാറില്ല ഞാന്‍ ഒരിക്കലും.

പക്ഷേ ഇത്തവണ ചൈതന്യമില്ലാത്ത ആ ശരീരം കാണാന്‍ പോവണമെന്നു തോന്നുന്നതേ ഇല്ല.

ഞ്ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലത്താണ് വനജേച്ചിയുടെ കുടും ബം ഇവിടേക്ക് താമസം മാറിയെത്തിയത്.

സാധാരണയില്‍ കവിഞ്ഞുള്ള ഉയരവും, ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും വനജേച്ചിയുടെ പ്രത്യേകതയായിരുന്നു..

ചിരി തുടങ്ങാന്‍ പ്രത്യേകിച്ചൊരു കാരണവും വേണമെന്നില്ല, തുടങ്ങിയാല്‍ പിന്നെ ഒന്നു നിര്‍ത്തികിട്ടാന്‍ അതിലേറെ പ്രയാസം.

അച് ഛന്റേയും അമ്മയുടേയും ഒറ്റ മോളായിരുന്നു വനജേച്ചി.
ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടിയായതിനാലാവാം വീട്ടിലെ മിക്ക കാര്യങ്ങളിലും വനജേച്ചിയുടേതായിരുന്നു അവസാന വാക്ക്.

വനജേച്ചിയുടെ അമ്മയും ചേച്ചിയെ പോലെ തന്നെ ഉച്ചത്തില്‍ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടത്തിലായിരുന്നു.

ഇതിനൊക്കെ പകരമായി, ചേച്ചിയുടെ അച് ഛന്റെ ശബ്ദമാണെങ്കില്‍ പുറത്തേക്ക് കേള്‍ക്കുക പോലുമില്ല.

ഒരു നേരിയ ചിരിയോടെ അമ്മയുടേയും മകളുടേയും സംസാരം കേട്ടുകൊണ്ടിരിക്കുന്ന ആ അച് ഛന്റെ ചിത്രം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ചിരിച്ചു കൊണ്ടല്ലാതെ വനജേച്ചിയെ കാണാന്‍ പ്രയാസമായിരുന്നു. ഒരു മാതിരി വേദനകള്‍ക്കൊന്നും ആ ചിരിയെ മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒരിക്കല്‍ ഏട്ടന്മാരോടുള്ള വാശിയില്‍, മാങ്ങ പറിക്കാന്‍ മാവില്‍ കയറി വനജേച്ചി. ചവിട്ടിയിരുന്ന കൊമ്പിനോടൊപ്പം താഴെയെത്തി, കാലിലും കൈയ്യിലും പരിക്ക് പറ്റാത്തതായി ഒരു സ്ഥലവുമില്ല ബാക്കി.. കണ്ടു നിന്ന ഞങ്ങളെല്ലാം കരച്ചിലായി, വനജേച്ചിക്ക് മാത്രം അപ്പോഴും ചിരി..

അവസാനമായി ഞാന്‍ കണ്ടപ്പോള്‍, കീമോ തെറാപ്പിയും, മുടി കൊഴിച്ചിലും ഒക്കെ കഴിഞ്ഞ്, വീണ്ടും വളര്‍ന്ന് തുടങ്ങിയ മുടി കാണിച്ച്, '' ഇപ്പോ ഒരു അരുന്ധതി റോയി സ്റ്റൈലില്ലേ എന്റെ മുടിക്ക്..??'' എന്നു ചോദിച്ച് ചിരി തുടങ്ങാനും വേറെ ആര്‍ക്കും എളുപ്പമായിരിക്കില്ല.

അവധിക്കാലങ്ങളിലാണ് ഞാന്‍ വനജേച്ചിയെ കാണാറുള്ളത് കൂടുതലും.
ഞങ്ങളുടെ ഒഴിവുകാലം മിക്കപ്പോഴും വനജേച്ചിയുടെ പരീക്ഷക്കാലങ്ങളായിരിക്കും. പക്ഷേ അതൊന്നും ചേച്ചിക്കൊരു പ്രശ്നമായിരുന്നില്ല. പഠിച്ചതിന്റെ മടുപ്പ് തീര്‍ക്കാനെന്ന പേരില്‍ എല്ലാ കളികള്‍ക്കും ചേച്ചിയുണ്ടാവും കൂടെ.

ഏട്ടന്മാരുടെ കൂട്ടത്തിലാവുമ്പോള്‍ വെറും രണ്ടാം കിട പൗരന്മാരായി പരിഗണിക്കപ്പെട്ടിരുന്ന ഞങ്ങള്‍ പെണ്‍കുട്ടികളുടെ സെറ്റിന്, വനജേച്ചിയുടെ വരവോടെ ഒരു രക്ഷാകര്‍ത്താവായി. ചേച്ചിയുടെ നേതൃത്വത്തില്‍ ഞങ്ങളും പ്രസരിപ്പുള്ളവരായി മാറി.

കളികളിലും സംസാരത്തിലും പിന്നോക്കമായിരുന്ന എന്നില്‍ ചേച്ചിക്ക് പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു.
ടൗണില്‍ എന്താവശ്യത്തിനു വരുമ്പോഴും, സിസ്റ്റര്‍മാരുടെ മുറുമുറുപ്പിനേയും ദുര്‍മുഖത്തിനേയും അവഗണിച്ച്, ബോര്‍ഡിങ്ങില്‍ വന്ന് എന്നെ കാണാതെ മടങ്ങിയിരുന്നില്ല ചേച്ചി.
അക്കാലത്തെ എന്റെ ഫേവറിറ്റായ ഓറഞ്ച് മിഠായി കൊണ്ടുവരാനും ഒരിക്കല്‍ പോലും മറന്നിട്ടില്ല.
ചേച്ചി പോയിക്കഴിഞ്ഞ് മണിക്കൂറുകളോളം അതെന്റെ കൈയ്യില്‍ തന്നെ മുറുക്കിപിടിക്കാറുണ്ടായിരുന്നു ഞാന്‍.

ചിരിച്ചും ചിരിപ്പിച്ചും മാത്രം നടന്നിരുന്ന ചേച്ചി പിന്നീടൊരിക്കല്‍ എല്ലാവരേയും ഒരുപാട് കരയിച്ചു.

ഫിസിക്സ് പരീക്ഷയുടെ തലേദിവസം റെക്കോര്‍ഡ് ഒപ്പിടീക്കാനായി കോളേജിലേക്ക് പോയ ചേച്ചി പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ല.
പിന്നീട് വന്നതൊരു ഫോണ്‍ കോള്‍ മാത്രം.
ചേച്ചിയായിട്ട് കണ്ടെത്തിയ ഒരു കൂട്ടുകാരന്റെ കൂടെ ഒരു പുതിയ ജീവിതത്തിലേക്ക് യാത്ര പറയാനായിട്ട്.

ചേച്ചിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും സമ്മതം മൂളിയിരുന്ന അച് ഛനുമമ്മക്കും ഇതു മാത്രം സമ്മതിക്കാന്‍ കഴിഞ്ഞില്ല.

കൊളുത്തി വെച്ച വിളക്കണഞ്ഞതു പോലെ വല്ലാത്ത ഇരുട്ടിലായി ആ അച് ഛനും അമ്മയും. എന്തിനും ഏതിനും മകളുടെ കൂട്ട് തേടിയിരുന്ന ആ അമ്മക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ വേര്‍പാട്.
മാനസികമായി തളര്‍ന്നു പോയ ആ അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതല കൂടി വനജേച്ചിയുടെ അച് ഛന്റേതായി മാറി. കുളിപ്പിക്കുന്നതും, ഭക്ഷണം കൊടുക്കുന്നതും ഉറക്കുന്നതും എല്ലാം ചേച്ചിയുടെ അച് ഛനായിരുന്നു.
ഡോക്ടറെ കാണാനായി മാത്രമായിരുന്നു അവര്‍ അക്കാലങ്ങളില്‍ വീട്ടിനു പുറത്തിറങ്ങിയിരുന്നത്.

വനജേച്ചിയില്ലാത്ത അവധിക്കാലങ്ങള്‍ വിരസമായിരുന്നു..
ചേച്ചിയുടെ ചിരി മുഴങ്ങാത്ത ആ വീടാകട്ടെ ഇരുട്ട് വിഴുങ്ങിയതു പോലെ..

സുഖമില്ലാതിരിക്കുന്ന ചേച്ചിയുടെ അമ്മയെ കാണാന്‍ പോവാന്‍ പോലും മടിയായിരുന്നു..ചേച്ചിയുള്ളപ്പോള്‍ വാലുപോലെ പിന്നാലെ നടന്നിരുന്ന ഞങ്ങളെ ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ ആ അമ്മ പിടിച്ചു അടുത്തിരുത്തും. ഒന്നും പറയില്ല, പക്ഷേ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും.

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്ധ്യാസമയത്താണ് വനജേച്ചി പിന്നെ ആ വീട്ടിലേക്ക് തിരിച്ചുവന്നത്.
ആ ദിവസത്തെ കളിയവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ഞങ്ങളൊക്കെ.

ഓട്ടോറിക്ഷ നിര്‍ത്തി, മെലിഞ്ഞുയരത്തിലൊരു പരിചിത രൂപം ഗേറ്റിനരികിലേക്ക് നീങ്ങുന്നത് കണ്ട് അമ്പരന്ന് പിന്നാലെ കൂടി ഞങ്ങളും.

വനജേച്ചി ഗേറ്റിനരികിലെത്തിയതും ചേച്ചിയുടെ അച് ഛന്‍ മുറ്റത്തേക്കിറങ്ങി.
'' എവിടേക്കാണ്..???'' എന്ന ചോദ്യത്തിനു മുന്നില്‍ ചേച്ചിയുടെ കാലുകള്‍ നിശ്ചലമായി. തല കുനിഞ്ഞു.
കാത്തു നില്‍ക്കുന്ന ഓട്ടോറിക്ഷയിലേക്ക് തിരിഞ്ഞു നടക്കാന്‍ ഭാവിച്ചെങ്കിലും വീണ്ടും ചേച്ചി ഗേറ്റിനരികിലേക്ക് തന്നെ തിരിച്ചു വന്നു. ഒരു ബലത്തിനെന്ന പോലെ ഗേറ്റിന്റെ കമ്പിയഴികളില്‍ മുറുക്കെപ്പിടിച്ചു പറഞ്ഞു തുടങ്ങി
പഴയതു പോലെ ഉറച്ച ശബ്ദത്തില്‍..

''ജീവിക്കാന്‍ വേണ്ടിയല്ല, മരിക്കാന്‍ വേണ്ടിതന്നെയാണ് ഇന്ന് ഞാന്‍ ഇറങ്ങി വന്നത്. പുഴയിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോള്‍ തോന്നി, ഇവിടം വരെ ഒന്നു വരണമെന്ന്. അന്നു പറയാതെയാണ് ഞാനീ പടിയിറങ്ങിയത്. ഇന്നിപ്പോള്‍ യാത്ര പറഞ്ഞ് ഇറങ്ങുകയാണ്. ''

എല്ലാം പറഞ്ഞവസാനിപ്പിച്ചെന്ന പോലെ ചേച്ചി ധൃതിയില്‍ നടന്നു തുടങ്ങി.

എന്താണ് സം ഭവിക്കുന്നതെന്നറിയാത്ത അമ്പരപ്പിലായിരുന്നു എല്ലാവരും.

മൂന്ന് വര്‍ഷമായി ആ മുറ്റത്തിനു പുറത്തേക്ക് കാലെടുത്തു വെക്കാത്ത വനജേച്ചിയുടെ അമ്മയാണ് ആദ്യം പിന്നാലെ ഓടിയെത്തിയത്.

രണ്ടുകൈ കൊണ്ടും വനജേച്ചിയെ കെട്ടിപ്പിടിച്ചവര്‍ കരഞ്ഞു. അന്നാണ് ആദ്യമായി വനജേച്ചി കരയുന്നത് ഞാന്‍ കണ്ടത്. അല്‍പ നേരത്തിനുള്ളില്‍ അച് ഛനും ചേര്‍ന്നു അവരുടെ കൂട്ടത്തില്‍.

സങ്കടവും പശ്ചാത്താപവും ഇട കലര്‍ന്ന ആ കരച്ചിലില്‍ ആ അമ്മയുടെ മനസ്സും തെളിഞ്ഞിട്ടുണ്ടാവും.

കഴിഞ്ഞു പോയ മൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങളെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു രണ്ടുകൂട്ടരും.

ഉച്ചത്തില്‍ ചിരിച്ചും ഉറക്കെ സംസാരിച്ചും എല്ലാം പഴയതു പോലെയാണെന്ന് ഭാവിക്കാന്‍ വനജേച്ചി ശ്രമിച്ചു കൊണ്ടേയിരുന്നു.

മകള്‍ തിരിച്ചു വന്നതോടെ ആ അച് ഛന്റേയും അമ്മയുടേയും ജീവിതം പിന്നേയും വനജേച്ചിക്കു ചുറ്റുമുള്ള പ്രദക്ഷിണമായി മാറി.

പുറമേക്ക് കളിയും ചിരിയുമായി കഴിഞ്ഞിരുന്നെങ്കിലും, നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ മറക്കാന്‍ ചേച്ചിക്ക് ഒരിക്കലും കഴിഞ്ഞിട്ടുണ്ടാവില്ല.

അന്ന് മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതു കാരണം, ആ മോനെ കൂടെ കൂട്ടാതിരുന്നതാണ് ചേച്ചി ചെയ്ത ഏറ്റവും വലിയ അബദ്ധം എന്ന് പറഞ്ഞ്, നിറഞ്ഞ കണ്ണുകളോടെ ചേച്ചി ചിരിക്കുന്നത് കണ്ടിട്ടുണ്ട് ഞാന്‍ പലപ്പോഴും.

പിന്നീടും പല പ്രകാരത്തിലും ശ്രമിച്ചു നോക്കിയെങ്കിലും ഒരിക്കല്‍ പോലും ആ കുഞ്ഞിനെ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ല ചേച്ചിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ കോടതി പോലും ചേച്ചിയുടെ സഹായത്തിന് എത്തിയതുമില്ല.

പിന്നീട് ആ സങ്കടവും നെഞ്ചിലൊതുക്കി ചിരിക്കാന്‍ ചേച്ചി പഠിച്ചു തുടങ്ങിയ കാലത്താണ് രോഗത്തിന്റെ വരവ്.

ഓരോ തുള്ളി ചോരയിലും പടര്‍ന്ന് വളര്‍ന്ന്, വേദനിപ്പിച്ചുകൊണ്ടുള്ള അതിന്റെ മുന്നേറ്റം.

ചിരിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെ ജീവിതം മുന്നില്‍ വന്നപ്പോഴും ചേച്ചി ചിരിച്ചു കൊണ്ടേയിരുന്നു.

ഇന്നു രാവിലെ എന്നെന്നേക്കുമായി ആ ചിരി ദൈവം മായ്ച്ചുകളയുന്നതു വരെ.

അവസാനമായി ഒന്നു പോയി കാണാന്‍ എല്ലാവരും നിര്‍ബന്ധിക്കുന്നെങ്കിലും എനിക്കു മനസ്സു വരുന്നില്ല.

തോറ്റു കിടക്കുന്ന വനജേച്ചിയെ എനിക്കു കാണണ്ട..

വഴിയിലൂടെ പോകുന്നവരെ കാണാന്‍ പാകത്തിന് ജനലരികിലേക്ക് നീക്കിയിട്ട കട്ടിലിലിരുന്ന് പുറത്തേക്കൊരു കണ്ണുള്ള വനജേച്ചിയായിരുന്നു ഗേറ്റ് കടന്നെത്തുന്നവരെ ആദ്യം കാണുന്നത്.

മുറ്റത്തേക്ക് കാലെടുത്ത് വെക്കുമ്പോഴേ അശരീരിയായി ചേച്ചിയുടെ ശബ്ദമെത്തും സ്വീകരിക്കാന്‍.

'' മാളു വന്നൂന്നറിഞ്ഞപ്പോ മുതല്‍ നോക്കിയിരിക്കാണ് ഞാന്‍ ഈ ജനലിന്റെ അടുത്ത്..''

അതു മതി..... ഈ ഓര്‍മ്മകള്‍ മതി....

ജനലരുകില്‍ കാത്തിരിക്കുന്ന...
ഉച്ചത്തില്‍ സംസാരിക്കുന്ന..

ഉറക്കെ മാത്രം ചിരിക്കാനറിയുന്ന എന്റെ വനജേച്ചിയെ ഓര്‍മ്മയിലെന്നും സൂക്ഷിച്ചു വെച്ചോളാം ഞാന്‍.