Saturday, February 28, 2009

ഒരു യാത്രാമൊഴി

ആ ക്ഷേത്രനഗരിയില്‍ ചെന്നിറങ്ങുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു.

പോക്കുവെയിലിന്റെ പൊന്‍ വെളിച്ചത്തില്‍ തെരുവീഥികള്‍ ഒരു മായക്കാഴ്ചയിലെന്നതു പോലെ കാണപ്പെട്ടു.

ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട ഇടത്താവളമായിരുന്ന, ഈ ചെറുപട്ടണത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷമാണീ തിരിച്ചു വരവ്.

ഇതിനിടയില്‍ ജീവിതം പല തരത്തില്‍ മാറി മറിഞ്ഞുവെങ്കിലും, ഈ പട്ടണവും ഇവിടുത്തെ ആള്‍ക്കൂട്ടവും പഴയതു പോലെ തന്നെയെന്നത് നേരിയ അത്ഭുതമുണര്‍ത്തുന്നു.

ഈ ലോഡ്ജിനു പോലുമില്ല പറയത്തക്ക വ്യത്യാസങ്ങളൊന്നും. പഴയ നരച്ച, ചാരനിറത്തിനു പകരം ഇളം നീലയുടെ യൗവ്വനം.


ഇവിടെ നില്‍ക്കുമ്പോള്‍ അഞ്ച് വര്‍ഷങ്ങളുടെ ഇടവേള അനുഭവപ്പെടുന്നതേ ഇല്ല. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ഒരു നിമിഷം വെറുതെ മോഹിച്ചു പോകുന്നു, സ്വപ്നങ്ങള്‍ മാത്രം കൈമുതലായിരുന്ന ആ ഇരുപത്തഞ്ച് വയസ്സുകാരനിലേക്കൊരു മടക്കയാത്ര.

അഞ്ച് വര്‍ഷങ്ങള്‍... അത് മോഹങ്ങളും സ്വപ്നങ്ങളും വലിച്ചൂറ്റിയെടുത്ത് എന്നെ നിസ്സാരനാക്കി മാറ്റിയിരിക്കുന്നു.

ഒന്നും അവശേഷിക്കുന്നില്ല കൈയ്യില്‍... പരാജയം ഏറ്റുവാങ്ങി തളര്‍ന്നു പോയ ചുമലുകളും, മരിച്ച മനസ്സിനെ പ്രതിഫലിപ്പിക്കുന്ന മരവിച്ച കണ്ണുകളും സമ്മാനിക്കുന്ന അകാല വര്‍ദ്ധക്യമല്ലാതെ...

പരാജിതനാണു ഞാന്‍...

ജീവിതമെന്ന ഈ പളുങ്ക് പാത്രത്തെ തച്ചുടച്ചത് സ്വന്തം കൈകള്‍ തന്നെയെന്ന തിരിച്ചറിവ് വീഴ്ചയുടെ ആഴം കൂട്ടുന്നു.

ആഗ്രഹിച്ചതും മോഹിച്ചതും സ്വപ്നം കണ്ടതും കൈപ്പിടിയിലൊതുക്കാനുള്ള പാച്ചിലില്‍, അമൂല്യമായ പലതും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോയത് തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഒരു പൊടി പോലും ബാക്കി വെക്കാതെ എല്ലാം മണ്ണിലമര്‍ന്നൊടുങ്ങിയിരുന്നു.

നഷ്ടങ്ങളുടെ കനലെരിയുന്ന മനസ്സുമായി അലയുകയാണു ഏറെ നാളുകളായി...

ഇന്ന്, ഇവിടെ ഈ മണ്ണില്‍ വീണ്ടും..

മങ്ങിപ്പോയ ഓര്‍മ്മകളുടെ പൊടി തട്ടിയെടുക്കാനായി പഴയ ഇഷ്ടങ്ങളിലേക്കൊരു മടക്കയാത്ര.

ഈ നഗരത്തിലെത്തിയപ്പോഴെല്ലാം ഈ ലോഡ്ജിലല്ലാതെ അന്തിയുറങ്ങിയിട്ടില്ല...

കണ്ടാല്‍ തിരിച്ചറിയുന്നവരുടെ മുന്നില്‍ ചെന്നു പെട്ടാലോ എന്ന ചെറിയൊരു ആശങ്ക റിസപ്ഷനിലേക്ക് കയറുമ്പോള്‍ തോന്നാതിരുന്നില്ല.
തൊട്ടടുത്ത നിമിഷം തന്നെ ആ തോന്നലിലെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്തു.
പ്രശസ്തിയുടെ തിളക്കത്തില്‍ നിന്നും മാറി നിഴലില്‍ ഒതുങ്ങിപ്പോയ ഒരു ചിത്രകാരന്‍ തിരിച്ചറിയപ്പെടും എന്നു കരുതുന്നതിലെ പൊരുത്തക്കേട്, ഒരു കയ്പ് നിറഞ്ഞ ചിരിയായി ചുണ്ടുകളില്‍ കൂട്ടിനെത്തി.

രജിസ്റ്ററില്‍ പേരെഴുതി, താക്കോല്‍ ഏറ്റുവാങ്ങി, റൂം ബോയിയുടെ പുറകെ നടക്കുമ്പോഴും ഒരു അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.. ഉണര്‍ന്നിരുന്നൊരു സ്വപ്നം കാണുന്നതു പോലെ..
പടിഞ്ഞാറു വശത്തായി വരാന്തയുടെ അറ്റത്തായുള്ള മുറിയുടെ മുന്നില്‍ നടത്തം അവസാനിപ്പിച്ചപ്പോഴാണു ഞെട്ടിയുണര്‍ന്നത്..അകവും പുറവും...

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും...

അതേ മുറി... അതു പോലൊരു സന്ധ്യാ സമയം

ആവര്‍ത്തിക്കപ്പെടാന്‍ ഇഷ്ടപ്പെടാതിരുന്ന യാദൃശ്ചികത വീണ്ടും...

ഏറെ പരിചിതമാണിവിടം...

പടിഞ്ഞാറു വശത്തേക്കുള്ള ജനല്‍ തുറക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി സ്വര്‍ണ്ണം പൂശിയ കൊടിമരം..

പുറകു വശത്തായുള്ള ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറക്കുമ്പോഴേക്കും, കെട്ടഴിച്ചു വിട്ടാലെന്ന പോലെ ഓടിക്കയറി വരുന്ന കാറ്റ്..

എല്ലാം എല്ലാം.. പഴേതു പോലെ തന്നെ...

ഇതു പോലൊരു സന്ധ്യയിലാണു ജ്യോതിയുമൊന്നിച്ച് ഇവിടേക്ക് വന്നത്, ആദ്യമായി..

ജീവിതം ഒരു ഉത്സവമായിരുന്ന നാളുകളിലൊന്നില്‍...

ഇന്നിപ്പോള്‍... ഉപേക്ഷിക്കപ്പെട്ട ഉത്സവപറമ്പു പോലെ...

ആളും ആരവങ്ങളും വാദ്യഘോഷങ്ങളും അടങ്ങി..

ചുറ്റിനും വലിച്ചെറിയപ്പെട്ട അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം..

ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മകളുടെ നടുവില്‍ ഏകനായി ഇന്ന്... വീണ്ടും ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നു....

കസേരയും ടീപോയിയും ബാല്‍ക്കണിയിലേക്ക് വലിച്ചിട്ട്, കുപ്പിയും ഗ്ലാസ്സും മുന്നില്‍ നിരത്തി ഇരിക്കാന്‍ തുടങ്ങിയപ്പോഴും പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങിയിരുന്നില്ല..

കനല്‍ പോലെ എരിയുന്ന പടിഞ്ഞാറന്‍ മാനവും നോക്കിയിരിക്കുന്തോറും ചുട്ടു പഴുക്കുന്നു മനസ്സും...

തീ പിടിച്ച ആത്മാവും, സിരകളില്‍ തീ പടര്‍ത്തുന്ന ലഹരിയുമായി എത്ര നേരം അവിടെയിരുന്നെന്ന് അറിയില്ല..
ജീവിതത്തിലെന്ന പോലെ ചുറ്റിനും ഇരുള്‍ വന്ന് മൂടിയിരിക്കുന്നു...

ബോധം മറയുന്നതു വരെ കുടിക്കുകയാണു ഈയിടെ പതിവ്... പക്ഷേ ഇന്ന് ഈ അന്തരീക്ഷത്തിന്റെ പ്രത്യേകത കൊണ്ടാവാം വീര്യം കൂടിയ വിസ്കിക്കു പോലും ഓര്‍മ്മകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്നില്ല.
കൂടുതല്‍ തെളിവോടെ ..... മിഴിവോടെ ഓര്‍മ്മകള്‍...
ഓര്‍മ്മകളില്‍ അവള്‍... ജ്യോതി
ഒരു തീനാളം പോലെ സുന്ദരിയായ ജ്യോതി....


പ്രശസ്തിയിലേക്കുയര്‍ന്നു കൊണ്ടിരിക്കുന്ന യുവ ചിത്രകാരന്റെ ആരാധികമാരില്‍ ഒരാള്‍... അങ്ങിനെ ആയിരുന്നു തുടക്കം
അതില്‍ നിന്നേറെ വളര്‍ന്നു പിന്നീടാ ബന്ധം..
പുതിയ ഭാവങ്ങളിലേക്കും.. അര്‍ഥങ്ങളിലേക്കും...
എല്ലാത്തിനും തനിക്കായിരുന്നു ഏറെ ഉത്സാഹം

ഏതൊരാള്‍ക്കൂട്ടത്തിലും വേറിട്ടു നില്‍ക്കുമായിരുന്നു അവള്‍
കൊത്തിയെടുത്തൊരു ശില്‍പ്പം പോലെ അഴകു തികഞ്ഞവള്‍....
ജീവന്‍ തുളുമ്പുന്ന ആ കണ്ണുകള്‍.. വശ്യ സുന്ദരമായ ആ ചിരി... കീഴ്പ്പെടുത്തിക്കളഞ്ഞു ജ്യോതി.. ഒരു അടിമയായി മാറുകയായിരുന്നു..
അവള്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചു ദിവസങ്ങള്‍...

ഏറെ സ്നേഹം കാണിച്ച് അവളുടെ സ്നേഹം വാങ്ങിച്ചെടുക്കുകയായിരുന്നു...

അവള്‍ ഒരു ലഹരിയായിരുന്നു... പ്രചോദനമായിരുന്നു...
മുമ്പെങ്ങുമില്ലാത്ത വിധം മികവുറ്റതായി രചനകള്‍...

എല്ലാത്തിനും കൂടെയുണ്ടായിരുന്നു അവളും,
ഒരു തുടക്കക്കാരന്റെ എല്ലാ ബുദ്ധിമുട്ടുകളിലും.... തളരുമ്പോഴൊരു താങ്ങായി,.... അടുത്ത കുതിപ്പിനുള്ള ഊര്‍ജ്ജമായി....

ഏറെ സുന്ദരമായി ജീവിതം.... പ്രകാശപൂര്‍ണ്ണവും...

അഭിനന്ദങ്ങളും അംഗീകാരങ്ങളും മനസ്സു നിറച്ചു..

എല്ലാത്തിന്റേയും പുറകില്‍ അവളുടെ പ്രാര്‍ഥന നിറഞ്ഞ മനസ്സായിരുന്നു..

പക്ഷേ എന്നാണു പ്രശസ്തിയുടെ ലഹരി തലക്ക് പിടിച്ചു തിടങ്ങിയത്???
ഉയരത്തിലേക്കുള്ള ഓരോ പടവുകള്‍ കയറുന്തോറും മനസ്സ് കൂടുതല്‍ ഇടുങ്ങിയതാവുകയായിരുന്നു.
ചുറ്റിനുമുള്ള സകലരേയും മറയ്ക്കുന്ന വിധത്തില്‍ അഹങ്കാരത്താല്‍ മൂടപ്പെട്ടു കണ്ണുകള്‍.

അല്‍പ്പായുസ്സായ ഒരു ഈയാമ്പാറ്റയെ പോലെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് കുതിക്കുകയായിരുന്നു....... ചിറകുകള്‍ കരിഞ്ഞ് കൊഴിയുന്നത് അറിയാതെ...

മാറുകയായിരുന്നു, ഞാന്‍ പോലും അറിയാതെ... സ്തുതിഗീതങ്ങളില്‍ സ്വയം മറന്നു. ചുറ്റിനുമുള്ള ആള്‍ക്കൂട്ടം സത്യമെന്നു വിശ്വസിച്ച കണ്ണുകള്‍ക്ക് മുന്നില്‍ ജ്യോതി പലരില്‍ ഒരാള്‍ മാത്രമായി..
ഇത്തിരി വെളിച്ചം പേറുന്ന ഒരു നെയ്ത്തിരി മാത്രമായി..
ചവിട്ടി കെടുത്തി കടന്നു പോയപ്പോഴും അറിഞ്ഞതേയില്ല... ഈ ഇത്തിരി വെട്ടമില്ലെങ്കില്‍ ഇരുളിലാഴ്ന്നു പോകും സ്വന്തം ജീവിതമെന്ന്....

അടക്കിപ്പിടിച്ച വിതുമ്പലുകളും മനസ്സില്‍ മാത്രമൊതുക്കിയ പിന്‍ വിളികളും കേള്‍ക്കാന്‍ കഴിയാത്തത്ര ഉയരത്തിലായിരുന്നു അന്ന്.

ഓര്‍മ്മകള്‍ക്കു പോലും ഇടമില്ലാത്തത്ര തിരക്കിലും.

പൗരാവലി തനിക്കായി ഒരുക്കിയ സ്വീകരണ ചടങ്ങിലൊരു കാഴ്ചക്കാരിയുടെ വേഷത്തിലാണു ജ്യോതിയെ അവസാനമായി നേരില്‍ കണ്ടത്. അന്ന് ഏറെ കഷ്ടപ്പെട്ട് തന്റെ അടുത്തെത്തി ഫോണ്‍ നമ്പര്‍ എഴുതിയ ഒരു കടലാസ്സ് കഷണം കൈയ്യിലേല്‍പ്പിച്ച് മടങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തിനെ കാണാതിരുന്നില്ല.

പക്ഷേ സ്വീകരണത്തിന്റെ ലഹരിയില്‍, പിന്നേയും, ജ്യോതിയെ മറന്നു, അവളുടെ സങ്കടത്തെ മറന്നു.

ആ കുറ്റബോധത്തിന്റെ തിരമാലകള്‍ മുക്കിക്കൊല്ലുകയാണു എന്നെയിന്നും.

പിന്നീട് പത്രത്തില്‍ അപ്രധാനമായ ഒരു മൂലയില്‍ ഒറ്റക്കോളത്തിലൊതുങ്ങിയ അത്മഹത്യാ വാര്‍ത്തയായാണു ജ്യോതി മുന്നിലെത്തിയത്.

അതായിരുന്നു വീഴ്ചയുടെ തുടക്കം
വര്‍ണ്ണങ്ങളും വരകളും കൈയ്യൊഴിഞ്ഞു..
ദീപങ്ങളെല്ലാം അണഞ്ഞു... ആള്‍ത്തിരക്കൊഴിഞ്ഞു...
സ്ഥായിയായ ഇരുട്ട് സ്ഥാനം പിടിച്ചു.

എരിയുന്ന മുറിവുമായ്, അശ്വത്ഥാമാവിനെ പോലെ, പരാജിതനായ ഞാന്‍ ഇപ്പോഴും അലയുകയാണു.
ഒരിത്തിരി വെളിച്ചം തേടി....
ഒരിത്തിരി ജീവശ്വാസം തേടി....

ഭൂതകാലത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു ലഹരിയും സഹായകമാവുന്നില്ല.

പക്ഷേ ഇന്നിവിടെ ഈ മുറിയില്‍... ജ്യോതിയോടൊപ്പം ജീവിതവും സ്വപ്നവും പങ്കു വെച്ച ഇതേ മുറിയില്‍.... നെഞ്ചിലമര്‍ന്ന ഭാരത്തിനു കനം കുറഞ്ഞതു പോലെ.

അവള്‍ അരികില്‍ വന്നാലെന്നതു പോലെ ഹൃദയം ശാന്തം..

വര്‍ഷങ്ങളായി നീണ്ട അലച്ചിലിനൊടുവില്‍ എനിക്ക് സ്വാസ്ഥ്യം...

ഇത് വെറും തോന്നലല്ല... ഇവിടെ അവളുണ്ട്...
പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ കേള്‍ക്കുന്നതവളുടെ ചിരിയാണു....

ഒരു പൊന്‍ ചെമ്പകം പോലെ കാണാം എനിക്കവളെ....

കാണാന്‍ കൊതിച്ച രൂപം കണ്ണില്‍..
കേള്‍ക്കാന്‍ കൊതിച്ച ശബ്ദം കാതില്‍

എനിക്ക് ശാപമോക്ഷമേകാന്‍ അവള്‍ എത്തിയിരിക്കുന്നു....

നീട്ടിപ്പിടിച്ച ആ കൈകളിലേക്കണയാന്‍ ഇനിയും താമസമില്ല...

അവളുടെ വഴിയിലാണു ഇനി എന്റേയും യാത്ര.

പൊട്ടിച്ചിതറുന്ന ചില്ലു കുപ്പി സ്വന്തം ജീവിതമെന്നു തന്നെയാണു തോന്നിയത്.

മൂര്‍ച്ചയേറിയ ചില്ലുകഷ്ണത്തിനാല്‍ കൈയ്യില്‍ കോറിയിട്ട അവസാന ചിത്രം. അതില്‍ നിന്നൊരു ചോരപ്പുഴയൊഴുകിയപ്പോഴും ഒട്ടും വേദന തോന്നിയില്ല.. .

ആശ്വാസമായിരുന്നു..

ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് ചോരയില്‍ കുതിര്‍ന്നൊരു പശ്ചാത്താപം.

ചുട്ടു പൊള്ളുന്ന മനസ്സിലേക്കൊരു മഴ പോലെ ... തണുപ്പ് അരിച്ചരിച്ചിറങ്ങുന്നു...

തണുത്ത ഇരുണ്ട ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീഴുകയാണു....

ചുറ്റിനുമുള്ള ശബ്ദങ്ങള്‍ അവ്യക്തമാകുന്നു...

യാത്ര തുടങ്ങിക്കഴിഞ്ഞു..

ഈ നിമിഷത്തില്‍ ഞാന്‍ സമാധാനം അനുഭവിക്കുന്നു...

ഞാന്‍ സന്തോഷിക്കുകയാണു....

7 comments:

keerthi said...

എല്ലാം പറഞ്ഞു കഴിഞ്ഞാല്‍ എന്ന പോലെ മനസ്സ് ശൂന്യം

നിശബ്ദം

നിശ്ചലം

ഹാഫ് കള്ളന്‍||Halfkallan said...

ഈ വായന മനസ്സിന് വിങ്ങലാണ് തന്നത് .. മനസ്സിന്റെ ശൂന്യത ഉള്ളിലേക്കുള്ള ഞെരിഞ്ഞടങ്ങള്‍ ആയി മാറുന്നു ..
ആശംസകള്‍ ..

Anonymous said...

hi,
"ചവിട്ടി കെടുത്തി കടന്നു പോയപ്പോഴും അറിഞ്ഞതേയില്ല... ഈ ഇത്തിരി വെട്ടമില്ലെങ്കില്‍ ഇരുളിലാഴ്ന്നു പോകും സ്വന്തം ജീവിതമെന്ന്...."

nice lines, keep writing.

കുഞ്ഞാപ്പി said...

പിന്തിരിഞ്ഞു നോക്കാൻ പലപ്പോഴും നമ്മളേറെ വൈകുന്നു അല്ലേ…? ഒടുവിൽ എല്ലാം എത്തിപ്പിടിക്കാൻ തിരിഞ്ഞോടുമ്പോഴേക്കും അവ കയ്യെത്തുന്നതിനും അപ്പുറത്തെത്തിയിട്ടുണ്ടാകും…

നന്നായിരിക്കുന്നു…

the man to walk with said...

:(

ശ്രീ said...

നന്നായിട്ടുണ്ട്

Laiju Muduvana said...

vayicheppezhppolokkyoo......... manassil oru vingal.... ethokkyoo bhagangal manssil drishyavalkarikkapettappol jyothiyude manovedana entethayapole..... paschathapam athe pole ullilekku venna pole oru thonnal.... athilumere .. kathakariyodu ichiri asooya....... Sambavam assalayittundu ttoo.....