Tuesday, August 23, 2011

പാസ്സഞ്ചര്‍

മുഖത്ത് പതുക്കെ വന്നു തൊട്ടു മടങ്ങുന്ന കാറ്റും, പിന്നിലേയ്ക്ക് ഓടി മറയുന്ന കാഴ്ചകളും, ചെവിയിലെ മൂളിപ്പാട്ടും എല്ലാം കൂടി സുഖകരമായ ഒരു യാത്രയായിരുന്നു അത്.. ട്രെയിനിലിരുന്ന് യാത്ര ചെയ്യുന്നതു പോലെയല്ല, ട്രെയിനിനോടൊപ്പം പറന്നു നടക്കുന്നതു പോലെയൊരു സ്വപ്നത്തിലായിരുന്നു ഞാന്‍.

പറന്നു പറന്നു നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ആരോ എന്നെ നിലത്തിറക്കി വിട്ടത്.. അമ്പരപ്പോടെ നോക്കിയ എന്റെ കാഴ്ചയെ വരവേറ്റത് ഒരു അച്ഛനും അമ്മയും, അവരുടെ അഞ്ചുവയസ്സുകാരന്‍ കുട്ടിയും പിന്നെ ഒരു കൂട്ടം ബാഗുകളുമാണ്.
കുട്ടിയുടെ വാശി മാറ്റുന്നതിനായി എന്റെ സൈഡ് സീറ്റാണ് അവരുടെ ആവശ്യം. മാറിക്കൊടുക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെങ്കിലും, ''പറ്റില്ല'' എന്നു പറയാനുള്ള മടി കാരണം മനസ്സില്ലാമനസ്സോടെ ഞാനെഴുന്നേറ്റ് അവര്‍ ചൂണ്ടിക്കാണിച്ച സീറ്റിലേക്കു നടന്നു.

അതൊരു മിഡില്‍ സീറ്റായിരുന്നു .

ഇളം നീലയില്‍ വെള്ള വരകളുള്ള ഫുള്‍ക്കൈ ഷര്‍ട്ട്, യോജിക്കുന്ന നിറത്തിലുള്ള ടൈ, ഷൂസ് ഒക്കെയണിഞ്ഞ്, വായും പൊളിച്ചുറങ്ങുന്ന ഒരു എക്സിക്യൂട്ടീവ് ചേട്ടന്റെയും, കറുത്ത് മിന്നുന്ന തലമുടിയുടേയും, വല്ല്യ പുള്ളി ഷര്‍ട്ടിന്റേയും സഹായത്താല്‍, ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ പാടു പെടുന്ന ഒരു ചേട്ടന്റെയും ഇടയിലേക്കാണ് എന്റെ സ്ഥലം മാറ്റം
വിസ്തരിച്ച് വീര്‍ത്തിരിക്കുന്ന രണ്ടുപേര്‍ക്കുമിടയില്‍ ഒന്ന് സ്വസ്ഥമായി ചാരിയിരിക്കാന്‍ പോലും കഴിയാതെ എന്റെ യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങുകയായി. ഇരിപ്പിലെ അസ്വസ്ഥത കാരണം പാട്ട് കേള്‍ക്കാനുള്ള മാനസികാവസ്ഥയും നഷ്ടപ്പെട്ടു.

ഞാന്‍ ഇരുന്നിരുന്ന സൈഡ് സീറ്റിലിപ്പോള്‍ ആ അഞ്ചുവയസ്സുകാരനും അമ്മയുമാണ്. അച് ഛന് കുറച്ച് പുറകിലുള്ള ഒരു സീറ്റാണ് കിട്ടിയിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖവും കണ്ണുകളില്‍ നിറയെ അത്ഭുതവുമായി അമ്മ ഓരോ യാത്രക്കാരേയും നോക്കിയിരിക്കുകയാണ്. വാശി പിടിച്ച് എന്റെ സീറ്റ് കരസ്ഥമാക്കിയ കുട്ടിയാവട്ടെ ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കുന്നില്ല സീറ്റില്‍.
നോക്കിയിരിക്കുന്തോറും എനിക്ക് അരിശം കേറി വന്നു. രണ്ട് ആഴ്ച മുമ്പേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് ശുഭയാത്ര ഉറപ്പു വരുത്തിയ എന്നെ പുറത്താക്കിയിട്ട് സുഖിച്ചിരിക്കാണ് അമ്മയും മകനും.
കുട്ടിയുടെ വികൃതികള്‍ കൂടുതലാവുമ്പോള്‍ ''മണിക്കുട്ടാ..'' എന്ന് പതിഞ്ഞ ശബ്ദത്തിലൊന്ന് വിളിച്ച്, കൈയ്യില്‍ അമര്‍ത്തിപ്പിടിക്കും അമ്മ. കുറച്ചു കഴിഞ്ഞ് പിടി അയയുമ്പോള്‍ മണിക്കുട്ടന്‍ അവന്റെ കുസൃതികളിലേക്ക് തന്നെ തിരിച്ചെത്തും.

നോക്കിയിരിക്കാനൊരു ജനല്‍ പോലുമില്ലാതെ ഉഴറി നടന്ന എന്റെ കണ്ണുകള്‍ പിന്നേയും പിന്നേയും എന്റെ നഷ്ട സീറ്റിലേക്കു തന്നെ മടങ്ങിയെത്തി. മണിക്കുട്ടന്റെ അമ്മ ഉറക്കം തുടങ്ങിയിരുന്നു. അവനാകട്ടെ വികൃതികള്‍ എല്ലാം മടുത്തിട്ടാവാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നിലേക്കാണ്, എന്നെയല്ല, എന്റെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ആണ് അവന്റെ ടാര്‍ജറ്റ്...ഒരു അഞ്ചു വയസ്സുകാരന്റെ മുഴുവന്‍ നിഷ്കളങ്കതയോടും, ആഗ്രഹത്തോടും കൂടി കണ്ണെടുക്കാതെയുള്ള തുറിച്ചു നോട്ടം ...

ഈ പ്രായത്തിലുള്ള കുട്ടികള്‍ നമ്മുടെ തന്നെ കുട്ടിക്കാലത്തെ വല്ലാതെ ഓര്‍മ്മിപ്പിക്കാറുണ്ട് പലപ്പോഴും. അരക്ഷിതമായ ഒരു കുട്ടിക്കാലത്തിന്റെ നീറ്റലുള്ള ഓര്‍മ്മകള്‍ കൂടി കൂട്ടിനെത്തിയതോടെ ഞാനൊന്നു കൂടി അസ്വസ്ഥയായി...
എന്റെ സീറ്റ് തട്ടിയെടുത്തതിനു പുറമേ മണിക്കുട്ടനെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണം കൂടി കണ്ടുപിടിച്ചെന്നൊരു ചെറിയ ആശ്വാസം മാത്രം.
ഫോണ്‍ കൈയ്യില്‍ നിന്നൊന്ന് മാറ്റി വെച്ച് കുട്ടിയുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു.. പക്ഷേ തനിച്ചുള്ള യാത്രയായതിനാല്‍ നാടിന്റെ നാനാഭാഗത്തുനിന്നും അന്വേഷണങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കും..
''മാളൂ ..സീറ്റ് കിട്ടിയില്ലേ..??
''മാളൂ ഷൊര്‍ണൂരെത്തുമ്പൊ ഒരു കാപ്പി കുടിച്ചോളൂ..''
''മാളൂ ... മുറുക്കെ പിടിച്ചിരിക്കുന്നില്ലേ..??''
'' മാളൂ.. ട്രെയിനില്‍ നിന്ന് സമൂസയൊന്നും വാങ്ങിക്കഴിക്കരുത് ട്ടോ..''
'' മാളൂ ഉറങ്ങണൊന്നും ഇല്ലല്ലോ..??
ഈ വിധത്തിലുള്ള അത്യാവശ്യകാര്യങ്ങള്‍ അറിയാന്‍ വേണ്ടി വിളിക്കുന്നവരുടെ ഒരു വിളിയെങ്ങാനും ''മിസ്സ്' ആയാല്‍ ഉണ്ടാകാനിടയുള്ള ഭൂകമ്പത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഫോണ്‍ മാറ്റി വെക്കാനും നിവൃത്തിയില്ല..

ഈ സമയത്തിനിടയ്ക്ക് മണിക്കുട്ടനാവട്ടെ അവന്റെ സീറ്റ് മുതല്‍ ഞാനിരിക്കുന്ന സീറ്റ് വരെ ഒരു ബസ് സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടയിലുള്ള ഉറങ്ങുന്നവരുടേയും, ഉറക്കം നടിക്കുന്നവരുടേയും, സംസാരിച്ചുക്കൊണ്ടിരിക്കുന്നവരുടേയും കാലുകളൊക്കെ ചവിട്ടി മെതിച്ചു കൊണ്ടൊരു 'എക്സ്പ്രസ്സ് സര്‍വ്വീസ്. അടുത്തെത്തുമ്പോള്‍ എന്റെ മുഖത്തേക്കും കൈയ്യിലേക്കും ഒന്ന് സൂക്ഷിച്ച് നോക്കി, ബസ് ഒന്ന് ഇരമ്പിപ്പിച്ച് കുറച്ചു നേരം ചുറ്റി തിരിഞ്ഞ് നിന്ന് തിരിച്ചു പോവും.

ഞാന്‍ എന്റെ ഫോണിനുള്ളിലെ കോഫീ ഷോപ്പിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെയായിരുന്നു. ഓരോ നോട്ടത്തിലും എന്റെ സീറ്റ് തട്ടിയെടുത്തവനോടുള്ള അമര്‍ഷം നുരഞ്ഞു പൊന്തി.
അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തി. ചെറുപ്പക്കാരുടെ ഒരു സംഘമാണ് ഇത്തവണ. എല്ലാ നിറത്തിലുമുള്ള ടീഷര്‍ട്ടുകളും, പലതരത്തില്‍ നരച്ച ജീന്‍സുകളും ഹായ് ഹോയ് വിളികളുമായ് ആകെ ബഹളം. കൂട്ടം കൂടി യാത്ര ചെയ്യാന്‍ എനിക്കവസരം കിട്ടാത്തതുകൊണ്ടാവാം എനിക്കിങ്ങനെയുള്ളവരോട് വല്ല്യ അസൂയയാണ്.

സീറ്റ് കണ്ടുപിറ്റിച്ചവരുടേയും, സീറ്റ് അന്വേഷിക്കുന്നവരുടേയും തിരക്കില്‍ പെട്ട് കുട്ടിയുടെ ബസ് സര്‍വ്വീസ് തല്‍ക്കാലം തടസ്സപ്പെട്ടിരിക്കുകയാണ്. കൂട്ടത്തിലൊരാള്‍ കൈയ്യിലിരിക്കുന്ന ടിക്കറ്റിന്റെ നമ്പര്‍ നോക്കി നോക്കി ഞങ്ങളുടെ ഇടയിലുമെത്തി മണിക്കുട്ടനും അമ്മയും ഇരിക്കുന്ന സീറ്റിനു മുന്നിലെത്തി ബാഗുകള്‍ ഇറക്കി. ച്യൂയിംഗം ചവക്കുന്നതിന്റെ ഇടവേളയില്‍ ടിക്കറ്റും സീറ്റ് നമ്പറും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നതിനിടയില്‍ തന്നെ ബാഗുകളൊക്കെ കേറ്റി വെച്ച് സീറ്റില്‍ ഇരിക്കാനുള്ള പുറപ്പാടിലാണ്. മണിക്കുട്ടനും അമ്മയും എഴുന്നേറ്റു നില്‍പ്പായി.. ഈ ആശയക്കുഴപ്പങ്ങള്‍ കണ്ടിട്ടാവും മണിക്കുട്ടന്റെ അച് ഛനും പിന്‍ നിരയിലെ സീറ്റില്‍ നിന്ന് എഴുന്നേറ്റു.
എന്റേതാണെന്ന നാട്യത്തില്‍ ഔദാര്യപൂര്‍വ്വം ഞാനൊഴിഞ്ഞുകൊടുത്ത സീറ്റിനു വേറെ അവകാശി വന്നതോടെ ഞാനും അങ്കലാപ്പിലായി. ബാഗ് വലിച്ചു തുറന്ന് ടിക്കറ്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്, തെറ്റു പറ്റിയത് പതിവു പോലെ എനിക്കു തന്നെയാണെന്ന്. പിന്നിലുള്ള വരിയിലാണ് എന്റെ സീറ്റ്. പതുക്കെ ഞാനും എഴുന്നേറ്റു.

ഒരു സീറ്റ് അന്വേഷിച്ച് വന്നപ്പോള്‍ രണ്ട് സീറ്റ് ഒഴിയുന്നതു കണ്ട് അത്ഭുതപ്പെടുകയാണ് വന്നയാള്‍. അപ്പോഴേക്കും മണിക്കുട്ടന്റെ അച് ഛനും എത്തിച്ചേര്‍ന്നു. കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നു മനസ്സിലാക്കിയതോടെ കൂടുതല്‍ കോം പ്ലിക്കേഷന്‍ ഒഴിവാക്കാനായി സീറ്റ് അന്വേഷിയായെത്തിയ ചെറുപ്പക്കാരന്‍ പിന്നിലേക്ക് മാറിയിരുന്നു.പോകുന്ന പോക്കിന് എന്നെയൊന്ന് തറപ്പിച്ചു നോക്കിയെന്നത് എനിക്ക് തോന്നിയതാണോ ആവോ..??. അയാളുടെ സ്വന്തം സൈഡ് സീറ്റ് നശിപ്പിച്ച എന്നെ മനസ്സിലെങ്കിലും ശപിച്ചിട്ടുണ്ടാവും എന്നുള്ളതുറപ്പ്.
നാണക്കേട് കൊണ്ട് എന്റെ തല താഴ്ന്നു. സീറ്റ് മാറി ഇരുന്നുപോയി എന്നതിനേക്കാളും, ഓരോ സെക്കന്‍ഡിലും ഞാന്‍ ഒഴിഞ്ഞു കൊടുത്ത എന്റെ സീറ്റ് എന്നഹങ്കരിച്ചുകൊണ്ടിരുന്ന എന്റെ അഭിമാനത്തിന്റെ തലയ്ക്കല്‍ തന്നെയായിരുന്നു അടിയേറ്റത്. മണിക്കുട്ടന്‍ മാത്രം യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമ്മയുടെ മടിയില്‍ ചാരിയിരുന്ന് ഒരു ചോക്ളേറ്റിന്റെ തൊലിയുരിയുകയാണ്. ഇവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തതുകൊണ്ടാണ് എനിക്കിങ്ങനെയൊരു നാണക്കേട് വന്നത് എന്നൊരു പുതിയ കണ്ടുപിടുത്തത്തിലേക്കാണ് എന്റെ മനസ്സ് എത്തിച്ചേര്‍ന്നത്. ഉമിത്തീയില്‍ എന്നതു പോലെ ഞാന്‍ നീറിത്തുടങ്ങി.
ചോക്ളേറ്റ് തിന്നു കഴിഞ്ഞതും കുട്ടിയുടെ ഷട്ടില്‍ സര്‍വ്വീസ് പുനരാരം ഭിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാളുടെ കാലില്‍ തടഞ്ഞ് കുട്ടി നേരെ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. മനസ്സിലുണ്ടായിരുന്ന അമര്‍ഷം മുഴുവന്‍ എന്റെ കണ്ണിലൂടെ പുറത്തു വന്നു. ഞാന്‍ രൂക്ഷമായി കുട്ടിയെ നോക്കി,കണ്ണെടുത്തതും എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന മണിക്കുട്ടന്റെ അമ്മയെയാണ് കണ്ടത്. കുട്ടിയെ അടുത്തേക്ക് വിളിക്കുന്ന അവരുടെ മുഖഭാവം കണ്ടപ്പോഴേ അവനു നല്ല അടി കിട്ടുമെന്ന് എനിക്കുറപ്പായി. ഞാനാകെ ചുരുങ്ങി ചെറുതായി പോയി.ഇന്ന് ചെയ്യുന്നതു മുഴുവന്‍ അബദ്ധമായി തീരുകയാണ്. എന്റെ ഓരോ വൃത്തികെട്ട കോം പ്ലക്സുകള്‍ കാരണം , വേദനിക്കാന്‍ പോവുന്നതൊരു പാവം അഞ്ച് വയസ്സുകാരനാണ്.

കുട്ടിയുടെ കരച്ചില് ഇപ്പോ കേള്‍ക്കും കേള്‍ക്കും എന്ന് പേടിച്ച് അവരുടെ ഭാഗത്തേക്ക് നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ അകലേക്ക് നോക്കിയിരിപ്പായി. മണിക്കുട്ടനു കിട്ടുന്ന ഓരോ അടിയും എന്നെയാണ് വേദനിപ്പിക്കുക എന്നെനിക്കുറപ്പായിരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചിലൊന്നും കേള്‍ക്കുന്നില്ല. ഞാന്‍ ഇടംകണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ കുട്ടിയുടെ രണ്ടു ചെവിയിലും പിടിച്ച് കിഴുക്കുന്നുണ്ട്. പക്ഷേ ആ മിടുക്കന്‍ നിന്ന് ചിരിക്കുകയാണ്. അതു കണ്ടതോടെ അറിയാതെ ഞാനും ചിരിച്ചു പോയി. അന്തരീക്ഷത്തിനൊരു അയവ് വന്നു.

അങ്ങനെ യാത്രയുടെ മൂന്നാം ഘട്ടമായപ്പോഴേക്കും എന്റെ കൈയിലുള്ള ചോക്ലേറ്റുകള്‍ അവസാനിപ്പിക്കാനും, എന്റെ കൂടെ പാട്ടു കേള്‍ക്കാനും എനിക്കൊരു കൂട്ടായി മണിക്കുട്ടനുമുണ്ടായിരുന്നു




7 comments:

keerthi said...

ഒരു ഇടവേളക്കു ശേഷം ഞാനിതാ വീണ്ടും..

ഓര്‍മ്മപ്പെടുത്തലുകളുമായി കൂടെ നിന്ന എല്ലാ പ്രിയ കൂട്ടുകാര്‍ക്കുമായി ഇതാ ഈ പാസഞ്ചര്‍ വണ്ടി...

R Niranjan Das said...

Nice one. Thirichu vannu alle? Keep updating often.

www.rajniranjandas.blogspot.com

Rare Rose said...

നല്ലൊരു പോസ്റ്റ് കീര്‍ത്തീ.ഞാനും കൂടെയുണ്ടായിരുന്ന പോലെ വായിച്ചു.മണിക്കുട്ടനുമായി അവസാനം കൂട്ട് കൂടിയല്ലേ :)
ഏകദേശം എന്റെ യാത്ര പോലെ തന്നെ തോന്നി.സൈഡ് സീറ്റിഷ്ടം,അതു തട്ടിപ്പറിക്കാനെത്തുന്നവരോടുള്ള നീരസം, എല്ലാം.:)

sreekanth said...

Sakahave,

kalakki tto..

athimanoharam..

enjoyed...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു!!
ഇനിയും തുടരുക..
നിറഞ്ഞ ഓണാശംസകള്‍!!

Gireesan said...

gollamm taaaa

Midhun said...

:) passenger..nale veendum njan naattileku pokum, oru evening trainil...ithupole ethrayethra manikkuttanmarum , malu marum aa yathrayilum undavum....!!~