Friday, September 28, 2012

എന്റെ മരം

പിന്നേയും ഒരു ഒഴിവുകാലം. എടുക്കാത്ത നാണയം പോലെ വെറുതെ കലമ്പല് കൂട്ടി കടന്നു പോവുന്ന ദിവസങ്ങള്‍. പ്രഭാതങ്ങളില്‍ ഒരു തേനീച്ചക്കൂട് പോലെ ഇരമ്പിയാര്‍ക്കുന്ന വീട്, സ്കൂളിലേക്കും ഓഫീസിലേക്കുമായി ആള്‍ക്കാരെ വീതം വെച്ചു കഴിയുന്നതും നിശബ്ദമായി.
  അമ്മുവിനെ നഴ്സറി വണ്ടിയില്‍ കയറ്റി വിട്ടതിന്റെ ആശ്വാസത്തില്‍  തിരിച്ചെത്തിയ ഉടനെ  വല്ല്യച് ഛന്‍ ഒരു പേപ്പറുമായി ചാരുകസേരയിലമരും, വല്ല്യമ്മ രാമായണവും ഭാരതവും പിന്നേയും കുറേ  അധികം പുസ്തകങ്ങളുമായി ആദ്ധ്യാത്മിക വഴിയിലും, മുത്തശ്ശി രാവിലത്തെ കുളിയൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു ചെറിയ മയക്കത്തിലേക്കും വീണുകഴിഞ്ഞാല്‍ പിന്നെ എന്റെയൊരു ഇറങ്ങിനടപ്പുണ്ട്, തൊടിയിലേക്കും പിന്നെ എന്റെ ഓര്‍മ്മകളിലേക്കും.
 
  അപ്പുണ്ണിയോടൊപ്പം പണ്ട് ആമ്പല് പറിക്കാന്‍ പോയിരുന്ന കല്ലുവെട്ടാങ്കുഴിയില്‍ ഇപ്പോ നിറയെ പായലാണ്. പടര്‍ന്ന പച്ചപ്പിനിടയിലൂടെ ഇടക്കോരോ വൈലറ്റ് പൂക്കള് കാണാം. പാറക്കുളത്തില്‍ പശുക്കളുണ്ടെന്നു തോന്നുന്നു. ഹരിദാസേട്ടന്റെ ശബ്ദവും കേള്‍ക്കാനുണ്ട്, കുളിപ്പിക്കാന്‍ കൊണ്ടു വന്നതാവും, മൂപ്പര് കൂടുതലും വര്‍ത്തമാനം പറയുന്നത് പശുക്കളോടാണ്. ലൈഫ് ബോയ് സോപ്പും ചകിരിയും കൂട്ടി തേച്ചൊരച്ച് കുളിപ്പിക്കുന്നത് പശുവിനും ഇഷ്ടമാവുന്നുണ്ട്, നല്ല അനുസരണയില്‍ കുളിപ്പിക്കാന്‍ നിന്നു കൊടുക്കുന്നു. കുറച്ച് നേരം കുളി സീന്‍ കണ്ട് തിരിച്ചു നടക്കുമ്പോ,
   ''മുത്തശ്ശാ.. ഗോപാലന്‍ പശുവിന്റെ തല തോര്‍ത്തിക്കുന്നില്ല, മ്മടെ നന്ദിനിക്ക് പനി പിടിക്കില്ലേ...'' എന്ന് കരഞ്ഞു പരാതിപറഞ്ഞിരുന്ന ഒരു കുഞ്ഞിമാളു,  പായലു വകഞ്ഞു മാറ്റിയെന്നോണം ഓര്‍മ്മകളിലേക്കു പൊങ്ങി വന്നു.
  കുട്ടിക്കാലത്തെ അത്ഭുതങ്ങളും സങ്കടങ്ങളുമെല്ലാം ഇപ്പോളൊരു വെറും ചിരിയിലൊതുങ്ങുന്നു.
   ഞാവല്‍ പഴം തിന്നു ചുണ്ടു ചോപ്പിച്ച് പിന്നേയും നടപ്പ് തുടര്‍ന്നു. നിരത്തി നട്ടു  വളര്‍ത്തിയ കപ്പയുടെ ഇടവരമ്പുകളിലൂടെ നടക്കുമ്പോഴാണ് ,  തണ്ടോടു കൂടി ഇതിന്റെ ഇല പൊട്ടിച്ചെടുത്ത്, മാലയുണ്ടാക്കിയിരുന്ന കാര്യമോര്‍ത്തത്. നല്ല ലോക്കറ്റ് ഒക്കെയായിട്ട് ഒരു മാലയുണ്ടാക്കി കൈയ്യില്‍ വെച്ചു, വൈകുന്നേരം സ്കൂള്‍ വിട്ട് അമ്മു വരുമ്പോള്‍ കൊടുക്കാം.
  അതുപോലെ മെറൂണ്‍ നിറത്തില്‍ തിളങ്ങുന്ന മൂക്കുത്തി തരുന്ന ഒരു ചീരയുണ്ടായിരുന്നു , പച്ച ചീര.. അന്വേഷിച്ചു ചെന്നപ്പോ കടപ്ലാവിന്റെ ചുവട്ടില്‍ പതുങ്ങി നില്‍പ്പുണ്ട് ഇപ്പോഴും.  പനിച്ചകത്തിന്റെ മഞ്ഞയും കാപ്പിക്കളറും ചേര്‍ന്ന പൂവിനെ പറിച്ച്, പേനയുടെ  അടപ്പിന്റെ വട്ടമൊപ്പിച്ചു മുറിച്ചെടുക്കുന്ന സാറ്റിന്‍ പൊട്ടും കൂടിയായാല്‍ അലങ്കാരം പൂര്‍ണ്ണമായി അന്നൊക്കെ. അങ്ങനത്തൊരു പൂവിനെ തപ്പി ഞാനൊരുപാട് വെയില്‍ കൊണ്ടെങ്കിലും അവസാനം കണ്ടു പിടിക്കുക തന്നെ ചെയ്തു.
  തളര്‍ച്ച മാറ്റാനായി കുളത്തിന്റെ കരയിലെ ഇലഞ്ഞിയുടെ ചുവട്ടിലിരിപ്പായി.. പണ്ടത്തെ ഒരു ഇഷ്ടതാവളമായിരുന്നു ഇത്. ഇലഞ്ഞി കൂടുതല്‍ പൊക്കം വെച്ച് , മെലിഞ്ഞ് സുന്ദരനായിട്ടുണ്ട്. പക്ഷേ പൂക്കള് തരാനിത്തിരി പിശുക്ക് കൂടിയിട്ടുമുണ്ട്. ഒരുപാട് ചുറ്റി നടന്നിട്ടും ഒരു കൈ ചെയിന്‍ ഉണ്ടാക്കാനുള്ളത്ര പോലും പൂക്കള്‍ കിട്ടിയില്ല.
  കരിങ്കല്‍പ്പടവിലിരിക്കുമ്പോള്‍ കുളത്തിലെ പഴേ ചങ്ങാതി ആമയെ കുറെ കാത്തിരുന്നു, പക്ഷേ ദര്‍ശനം കിട്ടിയില്ല.  . പലതരത്തിലുള്ള ശബ്ദങ്ങളുണ്ടാക്കി സന്തോഷിപ്പിക്കുകയും ഇടക്കൊക്കെ പേടിപ്പിക്കുകയും ചെയ്തിരുന്ന മുളങ്കൂട്ടം മാത്രം ഇപ്പോ തീരെ ഇല്ലാതെയായി. ചൂണ്ടു വിരലില്‍ ഒരു മുളയില തൊടീച്ചു വെച്ച് നടത്തിയിരുന്ന ഓട്ടമല്‍സരം അന്നത്തെ കളികളില്‍ ഒരു പ്രധാന ഇനമായിരുന്നു.
 
  തിരിച്ച് പോരുമ്പോ നിത്യകല്ല്യാണിയുടെ വീട്ടിലൊന്ന് കേറി നോക്കി. മുറ്റത്തെ പൂച്ചവാലന്‍ മാത്രം തലയിളക്കി പരിചയം ഭാവിച്ചു, വേറെ ആരേം കാണാനില്ല.
   തിരിച്ചെത്തിയപ്പോഴേക്കും വല്ല്യമ്മ മുറ്റത്തിറങ്ങി നില്‍പ്പുണ്ട്.. '' ഈ പറമ്പിലൊക്കെ ഇങ്ങനെ ഇറങ്ങി നടന്നിട്ട് വല്ല ഇഴജാതികളും ഉണ്ടാവും ആ ഇലഞ്ഞീടെ ചോട്ടിലൊക്കെ'' തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഞാനകത്തേക്കു കേറി.
ഊണൊക്കെ കഴിച്ച് ഒരു രണ്ടു പാട്ട് തികച്ച് കേള്‍ക്കാന്‍ സമയം കിട്ടില്ല അതിനു മുന്നേ അമ്മു സ്കൂളില്‍ നിന്ന്‍ മടങ്ങിയെത്തും .
അമ്മു സ്കൂളില്‍ നിന്ന് വരുന്നതേ വല്ല്യ ആവേശത്തിലാണ്. ''ഇന്നത്തെ ഡിക്ടേഷനില്‍ ടെന്‍ ഔട്ട് ഓഫ് ടെന്‍, ടീച്ചര്‍ ചുമലില്‍ തട്ടി 'വെരി ഗുഡ് ' പറഞ്ഞു, മിട്ടായി തന്നു '' അങ്ങനെ  കുറേ ഉശിരന്‍   വിശേഷങ്ങള്‍ പറയാനുണ്ടാവും.
   അമ്മു എത്തിയാല്‍ പിന്നെ , ഈ കടല്‍ക്കൊള്ളക്കാരുടെ ഒക്കെ കൈയ്യില്‍ ബന്ദിയായതു പോലെയാണ് എന്റെ അവസ്ഥ. ഇടം വലം തിരിയാന്‍ സമ്മതിക്കില്ല. അമ്മു, ടീച്ചര്‍ ആവുമ്പോള്‍ ഞാന്‍ കുട്ടി, അമ്മു, ഡ്രൈവര്‍ ആയാല്‍ ഞന്‍ ബസ്സിലേക്ക് ആളെ വിളിച്ച് കയറ്റുന്ന കിളി. അമ്മു, ഡോക്ടര്‍ ആണെങ്കില്‍ ഞാന്‍ രോഗികളെ പിടികൂടി കൊണ്ടുവരണ അറ്റന്‍ഡര്‍, ഇനി ആരേയും കിട്ടിയില്ലേല്‍ ഞാന്‍ തന്നെ രോഗിയും.
 
   ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അമ്മുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അമ്മു വന്നതില്‍ പിന്നെയാണ് എന്റെ പേരു ഇത്തിരി നന്നായി തുടങ്ങിയത്. കാലാകാലങ്ങളായി എന്റെ തലയിലായിരുന്ന  ദുര്‍വാശിക്കാരിയുടെ കിരീടം, അമ്മുവും അമ്മൂന്റെ വാശികളും വളര്‍ന്നതോടെ അവളുടെ തലയിലേക്കായി കിട്ടി.
 
  കുറച്ച് കഴിയുമ്പോഴേക്കും അമ്മുവിന്റെ കൂട്ടുകാരനും അയല്‍ക്കാരനും ക്ലാസ്സ്മേറ്റും ആയ അപ്പുവും എത്തും കളിക്കാന്‍ കൂട്ടിന്.  അമ്മു ദുര്‍വാശിയിലാണ് മിടുക്കിയെങ്കില്‍ അപ്പുന്റെ മിടുക്ക് വികൃതിയിലാണ്. രണ്ടുപേരും കൂടി കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും സം ഭവിക്കാം .നോട്ടക്കാരി ഞാന്‍ ആയതുകൊണ്ട് ഒരു ടൈം ബോംബിന് കാവലിരിക്കുന്ന ജാഗ്രത അത്യാവശ്യമാണ്. ടെറസ്സിനു മുകളിലിരുന്ന് കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അപ്പൂന് ഓര്‍മ്മ വന്നത്, പക്ഷിയെ പോലെ പറക്കാന്‍ പഠിച്ച കാര്യം. നേരിട്ട് കാണാതെ അത് സമ്മതിച്ചു കൊടുക്കാന്‍ അമ്മുവും തയ്യാറല്ല. ഉടന്‍ തന്നെ അപ്പു ടെറസ്സില്‍ നിന്ന് താഴേക്ക് പ്രദര്‍ശന പറക്കലിനു തയ്യാറായി. ഞാനുടനെ ഇടപെട്ട് കാലു പിടിച്ച്  അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വേദി ഒന്ന് മാറ്റി വെക്കാന്‍ അപ്പു തയ്യാറായത്. പിന്നെ രണ്ടിനേയും കൊണ്ട് താഴെ ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
  നിലത്തിറങ്ങിയതും അപ്പൂന് പറക്കാനുള്ള മൂഡ് നഷ്ടപ്പെട്ടതിനാല്‍ അവര് വേറെ കളികളിലേക്ക് നീങ്ങി. അധികമൊന്നും കഴിഞ്ഞില്ല, അമ്മൂന്റെ നാട് വിറപ്പിക്കുന്ന കരച്ചില് മുഴങ്ങിത്തുടങ്ങി. അപ്പു കൊടുത്ത ഇലപ്പൈസയില്‍ ഒരെണ്ണത്തിന് ഒരു കീറല്. അതില്‍ തുടങ്ങിയ കശപിശയാണ്.കരച്ചിലിന്റെ കൂട്ടത്തില്‍ അമ്മു അപ്പൂനെ ഒരു തള്ളും. വീണ് ദേഹം വേദനിച്ചതോടെ  , അമ്മൂന് കേട്ടെഴുത്തില്‍ ഫുള്‍ മാര്‍ക്ക് പോയതും , ടീച്ചറുടെ കൈയ്യില്‍ നിന്ന് മിട്ടായി കിട്ടാത്തതുമായ എല്ലാ രഹസ്യങ്ങളും അപ്പു വല്ല്യമ്മേടെ  അടുത്തു ചെന്ന് ഒറ്റിക്കൊടുത്തു.
  ഉടനെ അമ്മു താഴെ അപ്പൂന്റെ വീട്ടില്‍ ചെന്ന് അപ്പു ക്ലാസ്സിലെ കുട്ടിടെ പെന്‍സില്‍ പൊട്ടിച്ചതും, പുസ്തകം കീറിയതും , സ്കൂള്‍ ബസ്സില്‍ വെച്ച് ഒരു കുട്ടിയുടെ ഡയറി പുറത്തേക്കെറിഞ്ഞതും ആയ സകല വിവരങ്ങളും ബോധിപ്പിച്ചു. അങ്ങനെ തികച്ചും സമാധാന പൂര്‍ണ്ണമായി ആ ദിവസം സമാപിച്ചു.
  
  പിറ്റേ ദിവസം രാവിലെ അപ്പുവും അമ്മുവും കൈയ്യും കോര്‍ത്തു പിടിച്ച് കൂട്ടുകാരായിട്ടാണ് സ്കൂളിലേക്ക് പോയത്. പക്ഷേ വൈകുന്നേരം വന്നപ്പോഴേക്കും ചിത്രം മാറിയിരുന്നു. രണ്ടുപേരുടേയും യുണിഫോമിലൊക്കെ മണ്ണും ചെളിയും, അമ്മൂന്റെ മുഖം കടന്നല് കുത്തിയപോലെ വീര്‍ത്തിട്ടും. ബസ്സില്‍ നിന്ന് ഇറങ്ങിയ പാടെ കൈയ്യിലുണ്ടായിരുന്ന പാക്കറ്റ് താഴേക്ക് ഒരേറും. സ്കൂളില്‍ നിന്ന് കൊടുത്ത 'എന്റെ മരം' ആണ് സംഗതി കുഴപ്പമാക്കിയത്. അപ്പൂന് കിട്ടിയത് നെല്ലി മരം. അമ്മൂന് തേക്കും. 'നെല്ലി മരമാണ് നല്ലത്, നെല്ലിക്ക തിന്നാന്‍ കിട്ടും, തേക്ക് ഒന്നിനും കൊള്ളില്ല' എന്നായി അപ്പു. തിരിച്ചൊന്നും പറയാന്‍ അമ്മൂന് കിട്ടിയതും ഇല്ല, അതൊടുവില്‍ ചെറിയ തോതില്‍ കൈയ്യങ്കളിയില്‍ എത്തി. . അതാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട രൗദ്ര രൂപം.
  തേക്ക് കൊണ്ടുള്ള വാതില്‍ വെച്ചാല്‍ അമ്മൂന്റെ വീട്ടില്‍ കള്ളന്മാരൊന്നും കയറില്ലയെന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിച്ച് അമ്മൂനെ ഒരു വിധത്തില്‍ ഞാന്‍ വീട്ടിലെത്തിച്ചു.
  ഇത്തിരി കഴിഞ്ഞതും മരം കുഴിച്ചിടാനായി രണ്ടുപേരും എന്റെയടുക്കല്‍ തന്നെയെത്തി. വെറുതെ മണ്ണ് മാന്തി കുഴിച്ചിടാം എന്ന എന്റെ പരിപാടിയൊന്നും വിലപ്പോയില്ല, ഒരടി താഴ്ചയില്‍ കുഴി കുത്തി കരിക്കട്ടയും മണലും പിന്നെയും എന്തൊക്കെയോ ഇട്ടിട്ടു വേണം മരം കുഴിച്ചിടാനെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടേക്കാണ് ടീച്ചര്‍മാര്. അങ്ങനെ ഞങ്ങള് കുഴി കുത്താന്‍ തുടങ്ങി. പണിയെടുക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാനായി, ഞാന്‍ പണ്ടൊരു കുട്ടി ഉണ്ണിയപ്പം കുഴിച്ചിട്ട്, ശര്‍ക്കര കൊണ്ട് തടം കൂട്ടി, തേന്‍ കൊണ്ട് നനച്ചതും , അങ്ങനെ അപ്പമരം വലുതായി നിറയെ ഉണ്ണിയപ്പം ഉണ്ടായപ്പോള്‍ , മരത്തില്‍ തൂങ്ങിക്കിടന്ന്, അപ്പങ്ങളോരോന്നായി പറിച്ചേടുത്ത്  നല്ല രസത്തില്‍ തിന്നുന്ന കഥയൊക്കെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ കഥയും കേട്ട് കുട്ടികളും ഞാനും കൂടി  , നെല്ലി മരത്തിനേയും തേക്കിനേയും അയല്‍ക്കാരാക്കി കുഴിച്ചിട്ട് വെള്ളം കോരിക്കൊണ്ടു വന്നു ആദ്യത്തെ നനക്കലും കഴിച്ചു.  കുഴിച്ചിട്ട് കഴിഞ്ഞിട്ടും അപ്പൂന് ഈ മരം വലുതായാല്‍ നെല്ലിക്ക ഉണ്ടാവുമോ എന്ന സംശയം ചെറുതായി ബാക്കി നിന്നിരുന്നു.
 
  പിറ്റേ ദിവസം രാവിലെ ഒരു കാലില്‍ പകുതി കേറ്റിയ സോക്സുമായി അപ്പു ഓടിയെത്തി..
  ''മാളു ചേച്ചീ.. ശെരിക്കും നെല്ലിക്ക ഉണ്ടാവോ??''
  ''ഉണ്ടാവും''
  ''അപ്പോ മാങ്ങ കുഴിച്ചിട്ടാലോ??''
  ''മാങ്ങ ഉണ്ടാവും''
  ''തക്കാളി കുഴിച്ചിട്ടാലോ??''
  ''തക്കാളി ഉണ്ടാവും.''
  ''എന്ത് കുഴിച്ചിട്ടാലും അത് മുളച്ച് വരോ??''
  '' വരും. എന്നും വെള്ളമൊക്കെ ഒഴിച്ചു കൊടുക്കണം പക്ഷേ''
  '' ഒരു രൂപ കുഴിച്ചിട്ടാലോ?? ''എന്നായി അപ്പു
  '' മരം വളര്‍ന്ന് വന്ന്, അതില്‍ നിറയെ  ഒറ്റ രൂപ ഉണ്ടാവും. കാറ്റടിക്കുമ്പോള്‍ ക് ലും  ക് ലും കിലുങ്ങുന്ന തിളങ്ങുന്ന ഒറ്റ രൂപ മരം.''
  കണ്ണുകള്‍ വിടര്‍ത്തി അപ്പു സ്വപ്നം കാണാന്‍ തുടങ്ങിയപ്പോഴേകും  അപ്പൂന്റെ അമ്മ സോക്സുമായെത്തി പിടിച്ചോണ്ടു പോയി.
 
  രാവിലെ തന്നെ ഒരു കുട്ടിയെ പറഞ്ഞു പറ്റിച്ച സന്തോഷത്തോടെ ഞന്‍ പത്രത്തിലേക്ക് മുഖം പൂഴ്ത്തി.
  വൈകുന്നേരം തിരിച്ചെത്തിയിട്ടും അപ്പൂനേം അമ്മൂനേം എന്റെ അടുത്തേക്കൊന്നും കണ്ടില്ല. നോക്കിയപ്പോള്‍ ഇന്നലെ കുഴിച്ചിട്ട മരങ്ങളുടെ അടുത്തായി മണ്ണില്‍ കുത്തിമറിഞ്ഞ് കളിക്കുന്നു. കാര്യം അന്വേഷിച്ചു പോയി കുടുങ്ങണ്ട എന്നു കരുതി ഞാനാ വഴി പോയതും ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടും കേറി വന്ന് എന്റെയടുക്കലിരുന്ന് കളി തുടങ്ങി. പതിവിന് വിപരീതമായി വളരെ രമൃതയിലാണ് കാര്യങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു വന്ന് ചോദിച്ചു '' മാളൂനെന്താ കറുത്ത കണ്ണട?? എന്റെ അമ്മൂമ്മക്കൊക്കെ സ്വര്‍ണ്ണ കണ്ണട ആണല്ലോ..''
  ''സ്വര്‍ണ്ണ കണ്ണട വാങ്ങിക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടാണ് അപ്പൂ''
   '' ഞങ്ങടെ കൈയ്യില്‍ പൈസ ഉണ്ടാവുമ്പോ മാളൂനു നല്ല കണ്ണട വാങ്ങിത്തരാം ട്ടോ'' എന്ന് അപ്പു പറഞ്ഞത് കേട്ടപ്പോ എന്റെ മനസ്സില് ഈ പാവം കുട്ടികളോടുള്ള സ്നേഹം ഇങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നു. ഒന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നിയെങ്കിലും ഉടുപ്പിലെ മണ്ണും ചെളിയും കണ്ടതോടെ ഞാനത് വേണ്ടാന്ന് വെച്ചു.
   തല്ലുകൂട്ടം ഒന്നും ഇല്ലാതെ ഇന്നത്തെ കളി മുന്നോട്ട് പോകുന്നതിനാലും മേല്‍നോട്ടത്തിന്റെ ആവശ്യം ഇല്ലാത്തതിനാലും ഞാന്‍ മുറ്റത്തേക്കിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പൂന്റെ വീട്ടില്‍ നിന്നും ഉറക്കെയുറക്കെ സംസാരം കേട്ടു തുടങ്ങി. കാര്യമെന്തെന്നറിയാന്‍ വല്ല്യമ്മയും ഇറങ്ങി വന്നു.
   മേശപ്പുറത്തിരുന്ന അഞ്ഞൂറ് രൂപ കാണുന്നില്ല !!
   കടയില്‍ പോവാന്‍ വേണ്ടി വൈകുന്നേരം മേശപ്പുറത്തെടുത്തു വെച്ച രൂപയാണ് കാണാതായിരിക്കുന്നത്. അകത്തും പുറത്തും നിലത്തും ഒക്കെ പലതവണ തെരഞ്ഞു നോക്കിയിട്ടും കണ്ടു കിട്ടിയിട്ടില്ല. പലവിധ സാദ്ധ്യതകളെക്കുറിച്ചുള്ള ചര്‍ച്ച വിളക്ക് കത്തിക്കാറാവുന്നത് വരെ തുടര്‍ന്നു, പിന്നെ എല്ലാരും പിരിഞ്ഞു.
 
  കുറേക്കൂടി രാത്രിയായതിനു ശേഷമാണ് അപ്പുവിന്റെ കരച്ചില് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്. ''മാളു ചേച്ചി പറഞ്ഞിട്ടാണ് മാളു ചേച്ചി പറഞ്ഞിട്ടാണ്'' എന്ന് കരച്ചിലിന്റെ ഇടയില്‍ക്കൂടി പറയുന്നുമുണ്ട്. കരച്ചിലാണെങ്കില്‍ പിന്നേയും പിന്നേയും ഉച്ചത്തിലാവുകയാണ്. അതോടെ വല്ല്യമ്മ അപ്പൂന്റെ വീട്ടിലേക്ക് ഇറങ്ങിച്ചെന്നു, പിന്നാലെ പിടക്കുന്ന നെഞ്ചുമായി ഞാനും. ഞങ്ങളെ കണ്ടതും അപ്പൂന്റെ അമ്മ പുറത്തേക്കിറങ്ങി വന്നു. '' ആ അഞ്ഞൂറു രൂപ എടുത്തത് വേറേയാരുമല്ല, അപ്പുവാണ്. കുഴിച്ചിട്ടാല്‍ മുളച്ച് മരമാവും എന്ന് മാളു പറഞ്ഞെന്ന്. ''

1 comment:

R Niranjan Das said...

Ennalum ithrayaum valiya oru nuna aa pavam appuvinod vendeernila tto.

Valara ishtapettu. Aadhyathe kure varikal vayichapol oru MT feel vannu.

http://rajniranjandas.blogspot.in