Friday, September 10, 2010

ഇങ്ങനേയും ഒരാള്‍

ആശുപത്രിയിലെ പ്രസവമുറിക്കു മുന്നിലായി ഷിജുവിന്റെ കാത്തിരിപ്പ് തുടങ്ങിയതിനു ശേഷമാണ്, പുറത്തെ ഇരുട്ടിനും മഴക്കും ഇത്ര കനം വെച്ചത്.

അകത്തു നിന്നും കേള്‍ക്കുന്ന പല വിധ ഞെരക്കങ്ങള്‍ക്കും, ഒരു ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നെന്ന പോലെയുള്ള കുട്ടിക്കരച്ചിലുകള്‍ക്കും കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ മണിക്കൂറുകള്‍ പലതായിരിക്കുന്നു.

ഒരേ ഇരുപ്പിരുന്നിട്ട് മേലും കൈയ്യും വേദനിച്ചിട്ട് വയ്യ.

ഈ കാത്തിരിപ്പിന്റെ മടുപ്പും, മഴയുടെ തണുപ്പും അകറ്റാനായി ഒരു സിഗററ്റ് പുകച്ചാലോ എന്നു കരുതിയാണ് ഷിജു പുറത്തേക്കിറങ്ങിയത്.

എന്തൊരു മഴയാണ് പെയ്തു കൂട്ടുന്നത്...!!!

കമ്പിളി നൂലു പോലെ കനത്ത കട്ടി കൂടിയ മഴ..
ഇക്കൊല്ലം മഴ വരാനിത്തിരി വൈകിയെങ്കിലും തുടങ്ങിയപ്പോള്‍ പിന്നെ പൊളിച്ചടുക്കുകയാണ്..

ചീറിയടിക്കുന്ന കാറ്റിനെ കബളിപ്പിച്ച്, സമര്‍ത്ഥമായി സിഗററ്റ് കത്തിച്ച് ഒരു പുകയെടുത്തപ്പോള്‍ ആകെപ്പാടെ ഒരു ഉന്മേഷം...

തോരാതെ പെയ്യുന്ന മഴയിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ പെയ്തു പോയ സങ്കടങ്ങളെക്കുറിച്ചോര്‍ക്കുകയായിരുന്നു ഷിജു.

ഇരുട്ടും മഴയും ഒരുമിച്ചു വരുന്ന സന്ധ്യകളിലൊക്കെ തനിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ ദേഹത്തിനൊരു വിറയലാണ്.

ഒരിക്കലും തിരികെ വരാതിരുന്ന അമ്മയെ കാത്തിരുന്ന ഒരു രാത്രിയുടെ ഓര്‍മ്മയില്‍ മനസ്സിന്നും തളരുന്നു.

ആരോടോ ഉള്ള വാശി തീര്‍ക്കാനെന്ന പോലെ മഴ പെയ്യുകയായിരുന്നു അന്നും.

അമ്മ കൊണ്ടുവരാമെന്നേറ്റിരുന്ന മിഠായി ആദ്യം വാങ്ങിക്കാനായി പൂമുഖത്തു തന്നെ കാത്തിരിക്കുകയായിരുന്നു ഞാന്‍. അരികത്തു തന്നെ രണ്ടു വയസ്സിന്റെ മൂപ്പുള്ള ചേച്ചിയും.

ഇരുട്ടിനും മഴക്കും കനം കൂടിയിട്ടും ഇരിപ്പ് മാറ്റാന്‍ മടിച്ചു.

പതിവ് സമയമൊക്കെ കഴിഞ്ഞു പോയിട്ടും അമ്മ മടങ്ങി വന്നില്ല......

പിന്നെ ഒരിക്കലും മടങ്ങി വന്നില്ല.

അമ്മയെ അന്വേഷിച്ചുള്ള തന്റെ കരച്ചിലിന് നീളം കൂടിയപ്പോള്‍, കലി തുള്ളി മുന്നിലെത്തിയത് അച് ഛനാണ്. കൈയ്യില്‍ കിട്ടിയ വടി ഒടിയുന്നതു വരെ അടിച്ചിട്ടും അച് ഛന്റെ ദേഷ്യം മാറിയില്ല. ബോധം മറയുമ്പോള്‍ കണ്മുന്നില്‍ അച് ഛന്റെ കറുത്തു തടിച്ച രൂപത്തിന് ആകാശം മുട്ടുന്ന ഉയരമായിരുന്നു.

ഏങ്ങലടികളുടെ ശബ്ദം പുറത്തു കേള്‍ക്കാതെ വായ പൊത്തി പിടിച്ച്, അടുത്തു ചേര്‍ന്നു കിടക്കുമ്പോള്‍ ചേച്ചിയാണ് പറഞ്ഞു തന്നത്, അമ്മ പോയ വിവരം. ഞങ്ങള്‍ രണ്ട് മക്കളേയും അച് ഛനേയും വീടിനേയും ഒക്കെ ഉപേക്ഷിച്ച് അമ്മ പോയ വിവരം.

അതില്‍ പിന്നീടൊരിക്കലും അമ്മയെ വിളിച്ചു കരഞ്ഞിട്ടില്ല.

രണ്ടാനമ്മയുടെ വരവു കൂടിയായപ്പോള്‍ അച് ഛനേയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു, അതില്‍ പിന്നെ അച് ഛന്റെ നിഴലില്‍ നിന്നു പോലും മാറി നടക്കാന്‍ ശ്രദ്ധ വെച്ചു.

ചേച്ചിയും താനും തീര്‍ത്തും ഒരധിക പറ്റായി വീട്ടില്‍.

കുടും ബക്കാരുടെ സഹതാപവും, നാട്ടുകാരുടെ പരിഹാസവും തിരിച്ചറിയാതെ പകച്ചു പോയ ഒരു ആറു വയസ്സുകാരന്‍ മനസ്സിന്റെ കോണിലെവിടേയോ ഏങ്ങലടിക്കുന്നു ഇപ്പോഴും.

രണ്ടാനമ്മയുടെ കുത്തുവാക്കുകളില്‍ നിന്ന് രക്ഷപ്പെടാനാണ് പത്താം ക്ളാസ്സ് കഴിഞ്ഞ ഉടനെ ചെറിയച് ഛന്റെ ബസ്സിലെ ക്ളീനറായി പോയി തുടങ്ങിയത്.

പിന്നീട് ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നു കൊണ്ടു തന്നെ മൂന്നോ നാലോ വര്‍ഷങ്ങള്‍ നീങ്ങിപ്പോയി.

കൂടെ പഠിച്ചു നടന്നവരൊക്കെ കോളേജിലേക്കും അതു കഴിഞ്ഞ് ജോലിക്കായും കണ്മുന്നിലൂടെ കയറിയിറങ്ങി കടന്നു പോയപ്പോഴും പ്രത്യേകിച്ചൊരു വിഷമവും തോന്നിയില്ല.

ഉപദേശിക്കാനും നിയന്ത്രിക്കാനും ആരുമില്ലായിരുന്നു.

ഡ്രൈവര്‍ ചന്ദ്രേട്ടന്‍ മാത്രം ഇടക്കിടക്ക് പറയും, ഇങ്ങനെ വണ്ടി കഴുകി ജീവിതം തീര്‍ക്കരുതെന്ന്.

ചന്ദ്രേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പിന്നീടൊരു ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ചതും, ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നൊരു മോചനം ലഭിച്ചതും.

കത്തി തീരാറായ സിഗററ്റ് വിരലുകളെ പൊള്ളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓര്‍മ്മകളില്‍ നിന്ന് മടങ്ങിയെത്തിയത്.

ലേബര്‍ റൂമില്‍ നിന്നു വരുന്ന നേരിയ ഞെരക്കങ്ങളും, ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന നഴ്സുമാരുടെ ആജ് ഞകളുമൊഴിച്ചാല്‍ ആശുപത്രി നിശബ്ദം.

മരവിപ്പിക്കുന്ന മഴയുടെ തണുപ്പിലും വേദനിച്ച് വിയര്‍ക്കുകയാവും വിദ്യ...

മഴയിന്നു തോരുന്ന മട്ടില്ല.. തിമര്‍ക്കുകയാണ് കര്‍ക്കിടകം..

ഇതു പോലൊരു മഴയില്‍ ആകെ നനഞ്ഞൊലിച്ചാണ് വിദ്യയേയും കണ്ടത് ആദ്യമായി...

ബസ്സിലെ സ്ഥിരക്കാരി പിന്നീടെപ്പോഴോ മനസ്സിലും സ്ഥാനം പിടിച്ചു.

കറുത്ത് മെലിഞ്ഞ് പ്രത്യേകിച്ചൊരു ഭംഗിയും അവകാശപ്പെടാനില്ലാത്തൊരു പെണ്‍കുട്ടി. അവളോടാണ് ഇഷ്ടമെന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അത്ഭുതമായിരുന്നു.

സുന്ദരിയായ അമ്മയുടെ കഥകള്‍ കേട്ടു വളര്‍ന്ന മകന്റെ ഇഷ്ടം ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്??

ആറാം വയസ്സിലെ ഒറ്റപ്പെടലിനു ശേഷം സ്നേഹിക്കാനൊരാളെ കിട്ടിയത് വിദ്യയെ കണ്ടുമുട്ടിയതിനു ശേഷമായിരുന്നു.

വിദ്യയുടെ കുസൃതികളും അവസാനിക്കാത്ത വാശികളും തിരികെ തന്നതൊരു ജീവിതമായിരുന്നു.

അവളുടെ നീളന്‍ മുഖവും വലിയ കണ്ണുകളും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു കൊണ്ട് ലേബര്‍ റൂമിനു മുന്നിലെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.

പക്ഷേ ഇന്നത്തെ ഈ മഴയില്‍ പെയ്തു നിറയുന്നത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.

വേണ്ടെന്നു വിചാരിക്കുന്തോറും അധികമധികമായി അമ്മ മനസ്സിലേക്ക് കയറി വരുന്നു.

പുതിയ ഒരു കണ്ണി കൂടി ചേര്‍ക്കപ്പെടാന്‍ പോകുന്ന ദിവസമായതിനാലാവാം.

നീണ്ട കാത്തിരിപ്പിനിടയില്‍ എപ്പോഴോ ചെറുതായൊന്നു മയങ്ങി.

തോരാത്ത മഴയും, അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും സ്വപ്നത്തിലും പിന്തുടര്‍ന്നു.

പുറത്തു ആഞ്ഞു വെട്ടിയ ഒരു ഇടിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ''അമ്മേ..'' എന്നു വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അതേ സമയത്തു തന്നെ അകത്തു നിന്നും ഒരു കരച്ചില്‍ കേട്ടു...

അമ്മയെ അന്വേഷിച്ചു കരയുന്ന ഒരു പുതിയ ജീവന്‍...

5 comments:

ഹാഫ് കള്ളന്‍||Halfkallan said...

എത്ര നാളായി ഇവിടെ എന്തെങ്കിലും എഴുതിയിട്ട് ..
പതിവ് പോലെ ഹൃദ്യം .. ജീവിതത്തിന്റെ മണം :-)
ആശംസകള്‍ !!

R Niranjan Das said...

ezhuthi thakarthittundallo....very very nice write up...aa nirthathe peyyunna mazha poleyakatte keerthimudrakal..

ഉപാസന || Upasana said...

എഴുത്തിനു ഘടനയുണ്ട്. ഓരോ വരികള്‍ക്കു ശേഷവും സ്പേസ് ഇടുന്നത് ഒഴിവാക്കാവുന്നതാണ്.

ആരും എഴുതിയിട്ടില്ലാത്ത വിഷയം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക
:-)

ശ്രീ said...

കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ...

എഴുത്ത് കൂടുതല്‍ മെച്ചപ്പെടുന്നുണ്ട്... ആശംസകള്‍!

Rare Rose said...

കീര്‍ത്തിമുദ്രകളിലാദ്യമാണു ഞാന്‍.മിക്ക പോസ്റ്റുകളും വായിച്ചു.പുതുമണവാളന്‍ പോസ്റ്റും,കുട്ടൂന്റെ പോസ്റ്റും ഒക്കെ നല്ല രസായി വായിച്ചു.:)
ഈ പോസ്റ്റും ഇഷ്ടപ്പെട്ടു.പുതുമയുള്ള വിഷയങ്ങളെടുത്താല്‍ കീര്‍ത്തിക്ക് ഇതിലുമൊരുപാട് നന്നായെഴുതാന്‍ പറ്റുമെന്നു തോന്നുന്നു..