Friday, July 19, 2013

ഇടവേളയ്ക്കു ശേഷം..

ഞാനും നീയും കൈപ്പിടിച്ചിറങ്ങിയപ്പോള്‍
  ദൈവവും കൂടെ ചാടിയിറങ്ങി ,പക്ഷേ
  മറ്റൊരാള്‍ക്കിടമില്ലാത്തത്രയും
  ഒന്നായിരുന്നു നമ്മള്‍.
 
  മുന്നിലൂടെ, പിന്നിലൂടെ, വശങ്ങളിലൂടേയോ
   നുഴഞ്ഞുകയറാനേറെ ശ്രമിച്ചു
  കുഴഞ്ഞു ദൈവം.
   അഭേദ്യമായ പ്രതിരോധത്തിലന്ന്
  നമ്മളേറെ ചിരിച്ചു.
 
  ഈ വെയിലൊക്കെ ചിമ്മി മങ്ങി
  ഒരു മഴയെത്തുമെന്ന മോഹത്തില്‍
  കുറച്ചിട ദൈവം പിന്നാലെ വന്നു.
 
  മഴ വീണിട്ടും മഞ്ഞ് പെയ്തിട്ടും
  കൈകളഴിഞ്ഞില്ല.
  ആശ വറ്റിയ ദൈവം,
  പിന്നെ വഴി പിരിഞ്ഞു പോയി.
 
  നമ്മളേറെ മുന്നോട്ടും.
 
  കിളി ചിലച്ചതും കാട് കറുത്തതും
  അറിഞ്ഞതേയില്ല
 
  നിന്റെ നീലവെളിച്ചത്തില്‍
  എന്റെ കാഴ്ച നിറഞ്ഞേയിരുന്നു.
 
  ആഹ്ളാദച്ചിരി മുഴങ്ങുമ്പോള്‍
  വെള്ളിത്തിരയില്‍ 'ഇടവേള' തെളിയുന്നു.
 
  മറുപാതി പുലരുമ്പോള്‍
  വെട്ടം വിരിയുമ്പോള്‍,
  വെറുമൊരു രാക്കിനാവുപോല്‍
  നീയദൃശ്യന്‍.
 
  നിന്റെ നിറവിലൊക്കെയും വെയില്‍ കത്തി
  കാറ്റു മൂളി, കാട്ടുവഴിയിലൊറ്റയ്ക്ക് ഞാനും.
 
  മുന്നില്‍ മലയിടിച്ചില്‍
  പിന്നില്‍ കൊടുംകാട്
  മുരള്‍ച്ച ശീല്‍ക്കാരം
  കുലുങ്ങുന്ന ഭൂമി, ഉലഞ്ഞു പോയ് ഞാനും
 
  മുന്നും പിന്നും വശങ്ങളും കാത്തരുളി
  കാവല്‍ നിന്ന ദൈവങ്ങളെ തേടി ഞാന്‍
  മറഞ്ഞിരുന്നവരെല്ലാം തുണയ്ക്കെത്തി,യെന്റെ
  കൈ പിടിച്ചിട്ടും ഞാനിപ്പോഴും
  തിരയുന്നത്, നിന്റെ
  മുഖച് ഛായയിലുള്ളോരു ദൈവത്തിനേയാണ്.

4 comments:

sreejith said...

nice...thirchu varavu thakarthu :) all the best

R Niranjan Das said...

Beautiful!!

http://rajniranjandas.blogspot.in

ശ്രീ said...

കൊള്ളാം

ശ്രീ said...

ഇടവേള കഴിഞ്ഞുള്ള വരവും കഴിഞ്ഞ് ഇപ്പോ ഒരു വര്‍ഷമായല്ലോ.

എന്തേലുമൊക്കെ എഴുതി പോസ്റ്റ് ചെയ്യൂ

:)